Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘ഇന്ത്യ വാണ്ട്സ് ടു നോ’, അര്‍ണാബ് ഇനിയെന്തുചെയ്യും?

അര്‍ണാബിന്‍റെ അടുത്ത പദ്ധതിയെന്ത്? രാഷ്ട്രീയത്തിലിറങ്ങുമോ?

‘ഇന്ത്യ വാണ്ട്സ് ടു നോ’, അര്‍ണാബ് ഇനിയെന്തുചെയ്യും?

ജെ സേതുലാല്‍

, വ്യാഴം, 3 നവം‌ബര്‍ 2016 (16:03 IST)
‘കളി തുടങ്ങുന്നതേയുള്ളൂ’ ടൈംസ് നൌവിന്‍റെ ഓഫീസില്‍ തന്‍റെ സഹപ്രവര്‍ത്തകരുമൊത്തുള്ള അവസാന മീറ്റിംഗില്‍ അര്‍ണാബ് ഗോസ്വാമി പലതവണ ഈ വാചകം ഉരുവിട്ടു എന്നാണ് റിപ്പോര്‍ട്ട്. അതിനെ സാധൂകരിക്കുന്ന ചില വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. അര്‍ണാബ് ഇനി വ്യാപരിക്കുന്ന മേഖല ഏതാവും എന്നത് ഇപ്പോഴും സസ്പെന്‍സായി തുടരുകയാണ്, പല കഥകള്‍ അന്തരീക്ഷത്തില്‍ പറക്കുന്നുണ്ടെങ്കിലും.
 
രാജീവ് ചന്ദ്രശേഖറിന്‍റെയും മര്‍ഡോക്കിന്‍റെയും പുതിയ ചാനലില്‍ അര്‍ണാബ് എത്തുമെന്നാണ് പ്രചരിക്കുന്ന ഒരു കാര്യം. മറ്റൊന്ന് അസബില്‍ ബിജെപി ടിക്കറ്റില്‍ അര്‍ണാബ് രാഷ്ട്രീയക്കളിക്കിറങ്ങുമെന്നാണ്. എന്നാല്‍ ഇതൊന്നുമല്ലാത്ത ഒരു അര്‍ണാബിനെ ഇന്ത്യയിലെ ജനങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്. എന്തായാലും രാത്രി ഒമ്പതുമണിക്ക് അര്‍ണാബ് ഗോസ്വാമി നടത്തുന്ന ‘ഗണ്‍‌വാര്‍’ അപ്രത്യക്ഷമായതില്‍ നിരാശയിലാണ് ടെലിവിഷന്‍ കാണികള്‍. ‘നേഷന്‍ വാണ്ട്സ് ടു നോ’ എന്ന അതിപ്രശസ്ത ഡയലോഗ് ഇടയ്ക്കിടെ കേള്‍ക്കാതെ ഉറക്കം വരാത്തവരായിത്തീര്‍ന്നിരിക്കുന്നു വാര്‍ത്താചാനല്‍ ആരാധകര്‍.
 
ചാനല്‍ ചര്‍ച്ചയുടെ എല്ലാ അതിര്‍വരമ്പുകളും ലംഘിക്കപ്പെടുന്നു എന്നതാണ് അര്‍ണാബ് ഗോസ്വാമി ഷോയുടെ പ്രത്യേകത. ഒരുപരിധി വരെ ജനങ്ങള്‍ അതിഷ്ടപ്പെടുകയും ചെയ്യുന്നു എന്നത് ആ ചാനലിന്‍റെ റേറ്റിംഗ് പരിശോധിച്ചാല്‍ മതിയാകും. ചില വിഷയങ്ങളില്‍ അധികാരമേലാളന്‍‌മാര്‍ പച്ചയ്ക്ക് തൊലിയുരിക്കപ്പെടുന്നതിന് അര്‍ണാബിന്‍റെ ടോക്‍ഷോ സാക്‍ഷ്യം വഹിച്ചിട്ടുണ്ട്. ഒരു ചര്‍ച്ചയില്‍ മോഡറേറ്റര്‍ എന്തൊക്കെ ചോദിക്കരുത് എന്ന ക്ലീഷേ നിയമം അപ്പാടെ തള്ളിക്കളഞ്ഞുള്ള ജൈത്രയാത്രയായിരുന്നു അര്‍ണാബിന്‍റേത്.
 
ദേശീയവികാരത്തെ മുന്‍‌നിര്‍ത്തിയുള്ള ചര്‍ച്ചകളിലൂടെ അര്‍ണാബ് ഇന്ത്യന്‍ ദേശീയതാ വാദികളുടെ വക്താവായി. പാകിസ്ഥാന്‍റെ പല നേതാക്കളും അര്‍ണാബിന്‍റെ നാവിന്‍റെ ചൂടറിഞ്ഞപ്പോള്‍ കാഴ്ചക്കാരും ആവേശം കൊണ്ട് ഊറ്റം‌കൊണ്ടു. രാഹുല്‍ ഗാന്ധിയെ പൊളിച്ചടുക്കിയ അര്‍ണാബ് ഗോസ്വാമി പക്ഷേ, നരേന്ദ്രമോദിക്ക് മുന്നില്‍ പൂച്ചയായതോടെ വിമര്‍ശനം ഉയര്‍ന്നു. അര്‍ണാബിന് ബിജെപിയുടെ സ്വരമെന്ന് വിമര്‍ശകര്‍ ഉറക്കെപ്പറഞ്ഞു. ബിജെപിയുടെയല്ല, ഇന്ത്യയുടെ സ്വരമെന്ന് പലപ്പോഴും തിരുത്തപ്പെടുകയും ചെയ്തു.
 
ന്യൂസ് അവറിലെ ഒച്ചപ്പാടുകള്‍ അര്‍ണാബിന് വിമര്‍ശകരെ സൃഷ്ടിച്ചെങ്കിലും എതിര്‍ക്കുന്നവര്‍ പോലും തള്ളിക്കളയില്ല ഈ ജേര്‍ണലിസ്റ്റിനെ. വാര്‍ത്തകള്‍ ഡല്‍ഹിയിലല്ല അന്തിയുറങ്ങുന്നതെന്ന് ദേശീയ ചാനലുകളെ പഠിപ്പിച്ചത് അര്‍ണാബാണ്. അത് ഡല്‍ഹിക്ക് പുറത്താണ്. യു പിയിലെയും ബീഹാറിലെയും തെരുവുകളില്‍. കൊല്‍ക്കത്തയില്‍. തമിഴ്നാട്ടില്‍. ആന്ധ്രയിലും അസമിലും. അര്‍ണാബിന്‍റെ രാത്രിച്ചര്‍ച്ചകള്‍ക്ക് പലപ്പോഴും വിഷയങ്ങള്‍ അവിടെനിന്നുമായിരുന്നു.
 
ഒരിക്കലും ഒരു വിഷയം സൃഷ്ടിച്ച് ചര്‍ച്ച നടത്തേണ്ട സാഹചര്യം ഉണ്ടായിട്ടില്ല എന്ന് അര്‍ണാബ് തന്നെ പറയുന്നു. നമ്മുടെ കണ്‍‌മുന്നിലുണ്ട് എപ്പോഴും വിഷയങ്ങള്‍. ജേര്‍ണലിസ്റ്റുകള്‍ ന്യൂസ് റൂമുകളിലുള്ളവരോടെല്ല, ജനങ്ങളോട് സംവദിക്കണം. സമൂഹത്തോട് സംവദിക്കണം. അപ്പോള്‍ നല്ല വിഷയങ്ങള്‍ കിട്ടും. ഏതെങ്കിലും ഒരു രാഷ്ട്രീയനേതാവ് എന്തെങ്കിലും വിളിച്ചുപറയുന്നത് ചര്‍ച്ച ചെയ്യുന്നതല്ല ഒരു ചാനലിന്‍റെ ജോലി. ഒരു പാവപ്പെട്ട പെണ്‍കുട്ടിയെ ഒരു എംഎല്‍എ മാനഭംഗം ചെയ്തത് ചര്‍ച്ചാവിഷയമാക്കിയപ്പോള്‍ രാജ്യത്തിന്‍റെ മുക്കിലും മൂലയിലും നിന്ന് ലഭിച്ച പിന്തുണയെ അര്‍ണാബ് ഗോസ്വാമി സ്മരിക്കുന്നു.
 
അര്‍ണാബിനെ വിമര്‍ശിക്കാം, പക്ഷേ അവഗണിക്കാനാവില്ല. അതുകൊണ്ടുതന്നെ, അര്‍ണാബിന്‍റെ അടുത്ത ഉദ്യമം എന്താണെന്ന് ഇന്ത്യ ഉറ്റുനോക്കുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്കൂട്ടറില്‍ യാത്രചെയ്യവേ യുവതിയുടെ മാല കവര്‍ന്നു