Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഓരോ മനുഷ്യനും ഹീറോ ആയി, രക്ഷാപ്രവര്‍ത്തകര്‍ക്ക് കേരളത്തിന്‍റെ ഹൃദയാഭിവാദ്യം!

അതെ, ബിഗ് സല്യൂട്ട് കൊടുക്കേണ്ടത് ഇവർക്കുതന്നെ, കേരളത്തെ കൈപിടിച്ചുയർത്തിയ രക്ഷാപ്രവർത്തകർക്ക്!

ഓരോ മനുഷ്യനും ഹീറോ ആയി, രക്ഷാപ്രവര്‍ത്തകര്‍ക്ക് കേരളത്തിന്‍റെ ഹൃദയാഭിവാദ്യം!

റിജിഷ മീനോത്ത്

, വ്യാഴം, 30 ഓഗസ്റ്റ് 2018 (18:11 IST)
കേരളം കണ്ടതിൽവെച്ച് ഏറ്റവും വലിയ ദുരന്തത്തിനായിരുന്നു നമ്മൾ സാക്ഷ്യം വഹിച്ചത്. ആർത്തിരമ്പിപെയ്‌ത മഴയും തുടർന്നുണ്ടായ മണ്ണിടിച്ചിലും വെള്ളപ്പൊക്കവും ഉരുൾപ്പൊട്ടലുമെല്ലാം കൂടി സംസ്ഥനത്ത് മൊത്തമായി വൻനാശനഷ്‌ടമുണ്ടാക്കി. പുനർനിർമ്മിക്കാൻ പറ്റുന്ന ഈ നാശനഷ്‌ടങ്ങൾക്ക് പുറമേ നമുക്ക് നഷ്‌ടമായത് 483 പേരുടെ ജീവനും കൂടിയായിരുന്നു. ഇനിയും പതിനാല് പേരെ കണ്ടെത്താനുമുണ്ട്. ഒപ്പം 140 പേരെ പരുക്കുകളോടെ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
 
എന്നാൽ, മരണസംഖ്യ 483ൽ നിന്നതിന് കാരണം, സ്വന്തം ജീവൻ പോലും പണയംവെച്ച് നടത്തിയ രക്ഷാപ്രവർത്തനമായിരുന്നു. പൊലീസിന്റേയും ഫയർഫോഴ്‌സിന്റേയും കേന്ദ്രസൈന്യത്തിന്റേയും പ്രവർത്തനങ്ങൾക്കൊക്കെ മുകളിലായി മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെയുള്ള കേരള ജനതയും അപ്പാടെ രക്ഷാപ്രവർത്തകരായി മാറുന്ന കാഴ്‌ചയ്‌ക്കാണ് കേരളം സാക്ഷ്യം വഹിച്ചത്. യുദ്ധകാലാടിസ്ഥാനത്തിലുള്ള ഈ ഇടപെടലുകൾ തന്നെയാണ് മരണസംഖ്യ കുറച്ചുകൊണ്ടുവരുന്നതിന് മുഖ്യ പങ്ക് വഹിച്ചതും.
 
പൊലീസിന് രക്ഷാപ്രവർത്തനത്തിന്റെ ചുമതല നൽകിയതും സൈന്യത്തെ കൃത്യസമയത്ത് ആവശ്യപ്പെടുകയും അവയെ ഫലപ്രദമായി വിന്യസിക്കുകയും ചെയ്‌തതും തന്നെയാണ് ഏറ്റവും വലിയ വിജയം. കൂടാതെ ഓരോ ജില്ലകളിലേയും ഐ പി എസ് ഉദ്യോഗസ്ഥർക്ക് പ്രത്യേക ചുമതലകളും നൽകി.

നാവികസേന, ആര്‍മി, കോസ്റ്റ്ഗാര്‍ഡ് എന്‍ ഡി ആർ എഫ്, ബി എസ് എഫ്, എയര്‍ഫോഴ്സ്, സി ആർ പി എഫ്, ഐ ടി ബി എഫ് എന്നീ കേന്ദ്രസേനകളിൽ നിന്നായി 7443 പേരും 40,000ത്തോളം വരുന്ന പോലീസ് സേനയും 3200ഓളം വരുന്ന ഫയര്‍ഫോഴ്സ് അംഗങ്ങളും രക്ഷാപ്രവര്‍ത്തനത്തില്‍ നേതൃത്വപരമായ പങ്ക് വഹിച്ചു. കൂടാതെ, ഇവർക്കൊപ്പം വനം, എക്സൈസ്, ജയിൽ‍, മോട്ടോര്‍ വാഹന വകുപ്പുകളിലെ ജീവനക്കാർ, റവന്യൂ വകുപ്പിലെ ജീവനക്കാർ എന്നിവരും മികച്ച പ്രവർത്തനം തന്നെ നാടിന് വേണ്ടി നടത്തി.
 
ക്ഷണിക്കാതെ വന്ന അതിഥികള്‍, കേരളത്തിന്‍റെ സ്വന്തം സൈന്യമായ മത്‌സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തിയത് 65,000ത്തോളം ആൾക്കാരെയാണ്. കടലിലെ ശക്തമായ ഒഴുക്കിനേയും തിരകളേയുംനേരിട്ട അനുഭവമുള്ള ഇവർ 669ഓളം വള്ളങ്ങളിലായിരുന്നു പ്രവർത്തനം നടത്തിയത്. കൂടാതെ സന്നദ്ധ സംഘടനകള്‍ 259 വള്ളങ്ങളിലും രക്ഷാപ്രവര്‍ത്തനം നടത്തി. രക്ഷാപ്രവർത്തനം നിയന്ത്രിക്കുന്നതിനായി 24 മണിക്കൂറും കൺട്രോൾ റൂമുകളും പ്രവർത്തിച്ചു.
 
കേരളത്തെ ഒന്നാകെ വിഴുങ്ങിയ പ്രളയത്തിൽ  ജീവിതത്തിന്റെ ഈ കാലയളവ് വരെ സ്വരുക്കൂട്ടിവെച്ച എല്ലാം നഷ്‌‌ടപ്പെട്ടവർ സ്വന്തം ജീവന് വേണ്ടി നെട്ടോട്ടമോടുകയായിരുന്നു. അവരെ രക്ഷിക്കാനായി ജീവന്‍ അര്‍പ്പിച്ച് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടവര്‍ക്ക്, രാപ്പകലില്ലാതെ കേരളത്തിന് വേണ്ടി പ്രയത്‌നിച്ചവര്‍ക്ക് നമ്മുടെ മുഖ്യൻ പറഞ്ഞതുപോലെ ഒരു ബിഗ് സല്യൂട്ട് തന്നെ കൊടുക്കാം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കേന്ദ്ര കൃഷിമന്ത്രാലയം കേരളത്തിന് 93 കോടി അനുവദിച്ചു