Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഭരണഘടനയ്ക്കും സുപ്രിം കോടതിയ്ക്കും മുകളിലല്ല തന്ത്രി: രമേശ് ചെന്നിത്തലക്ക് മറുപടിയുമായി തോമസ് ഐസക്

ഭരണഘടനയ്ക്കും സുപ്രിം കോടതിയ്ക്കും മുകളിലല്ല തന്ത്രി: രമേശ് ചെന്നിത്തലക്ക് മറുപടിയുമായി തോമസ് ഐസക്
, വ്യാഴം, 25 ഒക്‌ടോബര്‍ 2018 (13:00 IST)
ആചാര ലംഘനമുണ്ടായാൽ തന്ത്രിക്ക് ശബരിമല നട അടച്ചിടാൻ അധികാരമുണ്ടെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വാദത്തിന് മറുപടിയുമായി ധനമന്ത്രി തോമസ് ഐസക്. ഭരണഘടനയ്ക്കും സുപ്രിംകോടതിയ്ക്കും മുകളിലാണ് തന്റെ സ്ഥാനം എന്ന് തന്ത്രിയല്ല, ആരവകാശപ്പെട്ടാലും അംഗീകരിച്ചുകൊടുക്കാനാവില്ലെന്ന് തോമസ് ഐസക് വ്യക്തമാക്കി. ഫെയിസ്ബുക്ക് കുറിപ്പിലൂടെയാണ് തോമസ് ഐസകിന്റെ പ്രതികരണം.
 
സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ശബരിമലയിൽ നിലനിൽക്കുന്ന ആചാരം ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകുന്ന തുല്യതയുടെയും മൌലികാവകാശങ്ങളുടെയും ലംഘനമാണെന്നാണ് സുപ്രിംകോടതിയുടെ ഭരണഘടനാ ബെഞ്ചല്ലേ വിധിച്ചത്? ഭരണഘടനാലംഘനമാണെന്ന് പരമോന്നത കോടതി വിധിച്ച ആചാരത്തിന്റെ അവസാനവാക്ക് തന്ത്രിയാണെന്ന വാദത്തിന് പിന്നെന്തു പ്രസക്തി എന്ന് തോമസ് ഐസക് കുറിപ്പിൽ ചോദിക്കുന്നു.  
 
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
 
എല്ലാ വാദങ്ങളും പരാജയപ്പെട്ടപ്പോൾ സുപ്രിംകോടതിയുടെ പഴയൊരു വിധിയും പൊക്കിപ്പിടിച്ച് ആശയക്കുഴപ്പമുണ്ടാക്കാനാവുമോ എന്ന് പരീക്ഷിക്കുകയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൊതുമധ്യത്തിൽ പരിഹാസകഥാപാത്രമാകാനുള്ള അദ്ദേഹത്തിന്റെ അവകാശങ്ങളെ ചോദ്യം ചെയ്യാൻ ഞാനില്ല. എന്നാൽ വിവേകമുള്ള ഒരു ജനത ഇതൊക്കെ കാണുന്നുണ്ട് എന്ന ബോധം പരിണിതപ്രജ്ഞനായ ഒരു പൊതുപ്രവർത്തകനിൽ ഇല്ലാതെ പോയത് നിരാശാജനകം തന്നെയാണ്.
 
ശബരിമല ക്ഷേത്രത്തിലെ ആചാരങ്ങളുടെ അവസാനവാക്ക് തന്ത്രിയുടേതാണ് എന്നാണ് പ്രതിപക്ഷ നേതാവ് വാദിക്കുന്നത്. സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ശബരിമലയിൽ നിലനിൽക്കുന്ന ആചാരം ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകുന്ന തുല്യതയുടെയും മൌലികാവകാശങ്ങളുടെയും ലംഘനമാണെന്നാണ് സുപ്രിംകോടതിയുടെ ഭരണഘടനാ ബെഞ്ചല്ലേ വിധിച്ചത്? ഭരണഘടനാലംഘനമാണെന്ന് പരമോന്നത കോടതി വിധിച്ച ആചാരത്തിന്റെ അവസാനവാക്ക് തന്ത്രിയാണെന്ന വാദത്തിന് പിന്നെന്തു പ്രസക്തി? അതും, തന്ത്രിയുടെ വാദങ്ങൾ കൂടി പരിഗണിച്ചശേഷമാണ് വിധിയെന്ന യാഥാർത്ഥ്യം കൂടി പരിഗണിക്കുമ്പോൾ.
 
ഈ കേസിൽ ശബരിമലയുടെ മുഖ്യതന്ത്രിയും കക്ഷിയായിരുന്നു എന്ന വസ്തുത പ്രതിപക്ഷ നേതാവിന് അറിയില്ലേ? അഡ്വ. വി. ഗിരി എന്ന മുതിർന്ന അഭിഭാഷകനാണ് തന്ത്രിയുടെ വാദങ്ങൾ സുപ്രിം കോടതിയിൽ അവതരിപ്പിച്ചത്. ഇപ്പോൾ ചർച്ചാവിഷയമായ ആചാരവുമായി ബന്ധപ്പെട്ട എല്ലാ വസ്തുതകളിലും തന്ത്രിയുടെ വാദങ്ങളും കോടതിയിൽ ഉന്നയിക്കപ്പെട്ടിരുന്നു. അതെല്ലാം പരിഗണിച്ചാണ് വിധി.
 
അത് അനുസരിക്കില്ലെന്നും ധിക്കരിക്കാൻ ഏതു മാർഗവും സ്വീകരിക്കുമെന്നും വെല്ലുവിളി മുഴക്കുന്നത് കേസിലെ തോറ്റ കക്ഷിയാണ്. ലക്ഷക്കണക്കിന് കേസുകളിൽ വിധി വരുമ്പോൾ പരാജയപ്പെടുന്ന കക്ഷികളുടെ എണ്ണവും അത്രതന്നെയുണ്ടാവും. വിധി മാനിക്കില്ലെന്നും നടപ്പിലാക്കാൻ അനുവദിക്കില്ലെന്നും പരാജയപ്പെടുന്ന ഓരോ കക്ഷിയും നിലപാടു സ്വീകരിച്ചാൽ രാജ്യം എവിടെച്ചെന്നെത്തും?
 
മഹാരാഷ്ട്രയിലെ ശനീശ്വര ക്ഷേത്രത്തിലുണ്ടായതും സമാനമായ കോടതി വിധിയാണ്. നൂറ്റാണ്ടുകളായി ആ ക്ഷേത്രത്തിൽ സ്ത്രീപ്രവേശനം അനുവദിച്ചിരുന്നില്ല. ആ ആചാരം കോടതിയാണ് തിരുത്തിയത്. അതിൽ പ്രതിഷേധിച്ച് ഒരു തന്ത്രിയും നടയടച്ചു പോയില്ല. എന്തിന്, ഹൈക്കോടതി വിധിയ്ക്കെതിരെ അപ്പീലു പോലും പോയില്ല. വിധി നടപ്പിലാക്കുകയാണ് സർക്കാർ ചെയ്തത്. തന്ത്രിയും മറ്റു ക്ഷേത്ര അധികാരികളും വിശ്വാസികളും കോടതി വിധി അംഗീകരിക്കുകയായിരുന്നു.
 
കോടതിവിധി നടപ്പിലായാൽ ക്ഷേത്രം അടച്ചിടുമെന്ന വെല്ലുവിളി മുഴക്കിയ പശ്ചാത്തലത്തിലാണ് ശബരിമല തന്ത്രി വിമർശനത്തിനു വിധേയനാകുന്നത്. കോടതിവിധി നടപ്പായാൽ ക്ഷേത്രം മനപ്പൂർവം അശുദ്ധമാക്കാൻ പദ്ധതിയുണ്ടായിരുന്നു എന്ന് തന്ത്രികുടുംബാംഗം തന്നെ വെളിപ്പെടുത്തുന്ന സ്ഥിതിയുണ്ടായി. ആ സമീപനമൊന്നും അംഗീകരിക്കാനാവില്ല. അതിനൊക്കെ പ്രതിപക്ഷ നേതാവിന്റയെും രഹസ്യവും പരസ്യവുമായ പിന്തുണയുണ്ടെങ്കിൽ, പതനം എത്രമാത്രം ആഴത്തിലാണ് എന്നു ബോധ്യമാകുന്നു.
 
കോടതിവിധിയോട് എതിർപ്പുണ്ടെങ്കിൽ നിയമപരമായ പരിഹാരമാണ് ശ്രമിക്കേണ്ടത്. ഭരണഘടനയ്ക്കും സുപ്രിംകോടതിയ്ക്കും മുകളിലാണ് തന്റെ സ്ഥാനം എന്ന് തന്ത്രിയല്ല, ആരവകാശപ്പെട്ടാലും അംഗീകരിച്ചുകൊടുക്കാനാവില്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശബരിമലയിൽ രക്തം വീഴ്ത്തി കലാപമുണ്ടാക്കാനായിരുന്നു രാഹുൽ ഈശ്വറിന്റെ ശ്രമം: കടകം‌പള്ളി സുരേന്ദ്രൻ