Select Your Language

Notifications

webdunia
webdunia
webdunia
webdunia

അന്ന് മമ്മൂട്ടി കരഞ്ഞു, പക്ഷേ ആരുമറിഞ്ഞില്ല!

അന്ന് മമ്മൂട്ടി കരഞ്ഞു, പക്ഷേ ആരുമറിഞ്ഞില്ല!
, ശനി, 20 ഒക്‌ടോബര്‍ 2018 (16:04 IST)
മലയാളത്തിന്റെ സ്വന്തം മെഗാസ്റ്റാർ ആണ് മമ്മൂട്ടി. മഹാനടനായ അദ്ദേഹം വെള്ളിത്തിരയിൽ അഭിനയിക്കുകയല്ല, ജീവിക്കുകയാണെന്ന് തോന്നിച്ച കഥാപാത്രങ്ങളിൽ ഒന്നാണ് തനിയാവർത്തനത്തിലെ ബാലൻ മാഷ്. ബാലൻ മാഷിനെ കണ്ട് കണ്ണീരണിയാത്ത ആരുമുണ്ടാകില്ല. 
 
ലോഹിതദാസ് ആദ്യമായി തിരക്കഥയെഴുതിയ ‘തനിയാവര്‍ത്തനം’ എന്ന ചിത്രം ഇപ്പോഴും ആര്‍ക്കും മറക്കാന്‍ കഴിയാത്തത് ആ സിനിമയിലെ മമ്മൂട്ടിയുടെ അസാധാരണമായ അഭിനയപ്രകടനം കൊണ്ടുകൂടിയാണ്. സിബി മലയിലായിരുന്നു ആ സിനിമ സംവിധാനം ചെയ്തത്. 
 
ചിത്രം പുറത്തിറങ്ങി ആദ്യദിനം തന്നെ മികച്ച സിനിമയെന്ന പേരുനേടി. അതോടെ തിയേറ്ററിലെത്തി സിനിമ കാണണമെന്ന ആഗ്രഹം മമ്മൂട്ടിക്കുണ്ടായി. അടുത്ത സുഹൃത്തായ കുഞ്ചനൊപ്പമാണ് മമ്മൂട്ടി തനിയാവര്‍ത്തനം കാണാന്‍ പോയത്. സിനിമയുടെ ക്ലൈമാക്സ് കണ്ട് തിയേറ്ററില്‍ എല്ലാവരും കരഞ്ഞപ്പോൾ അവർക്കൊപ്പം മമ്മൂട്ടിയും കരയുകയായിരുന്നു. കുഞ്ചന്‍റെ കണ്ണുകളും നിറഞ്ഞൊഴുകി. 
 
സ്വന്തം സിനിമ കണ്ട്, അത് സ്വന്തം സിനിമയാണെന്നുപോലും മറന്ന് കഥയില്‍ ലയിച്ച് ഒരു നടന്‍ കരയുന്നത് താന്‍ ആദ്യമായി കാണുകയായിരുന്നു എന്ന് കുഞ്ചന്‍ പിന്നീട് പറഞ്ഞിട്ടുണ്ട്. പക്ഷേ, തിയേറ്ററിലുണ്ടായിരുന്ന മറ്റാരും ആ കണ്ണുനീർ കണ്ടില്ല. 
 
ഒരു കുടുംബത്തില്‍ പാരമ്പര്യമായി പുരുഷന്‍‌മാര്‍ക്ക് ഭ്രാന്ത് വരുന്നു. ഈ തലമുറയില്‍ അതിന് സാധ്യത ബാലഗോപാലന്‍ മാഷിനാണ്. അദ്ദേഹത്തിന് ഭ്രാന്തുണ്ടോയെന്ന് വീട്ടുകാരും നാട്ടുകാരും സംശയിച്ചുതുടങ്ങുന്നു. അങ്ങനെ സമൂഹം അയാളെ ഒരു ഭ്രാന്തനാക്കി മാറ്റുന്നു.
 
മനസ് കഴച്ചുപൊട്ടുന്ന അസ്വസ്ഥതയോടെയല്ലാതെ ഈ സിനിമ കണ്ടുതീര്‍ക്കാനാവില്ല എന്ന് പ്രശസ്ത സാഹിത്യകാരി സാറാജോസഫ് പറഞ്ഞിട്ടുണ്ട്. അത് സത്യവുമാണ്. ബാലഗോപാലന്‍ മാഷിന്‍റെ ദയനീയാവസ്ഥ ഇന്നും ഏവരെയും വേദനിപ്പിക്കുന്നു. 
 
തനിയാവര്‍ത്തനം കലാപരമായും സാമ്പത്തികമായും വിജയിച്ച ചിത്രമായിരുന്നു. സിബിമലയില്‍ - ലോഹിതദാസ് എന്ന വലിയ കൂട്ടുകെട്ടിന് തുടക്കം കുറിച്ച സിനിമ. മമ്മൂട്ടിയെന്ന നടന്‍റെ ഏറ്റവും മികച്ച ചില അഭിനയമുഹൂര്‍ത്തങ്ങള്‍ ആ സിനിമയിലേതാണ് എന്ന് നിസംശയം പറയാം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലോക സിനിമയിൽ ആ റെക്കോർഡ് ഇനി സർക്കാരിനു സ്വന്തം, വിജയ് മാസ്!