Select Your Language

Notifications

webdunia
webdunia
webdunia
webdunia

മ്യൂസിക് തെറാപ്പി എന്ത്, എങ്ങനെ?

സംഗീതചികിത്സ ഫലപ്രദമോ?

മ്യൂസിക് തെറാപ്പി എന്ത്, എങ്ങനെ?
, വ്യാഴം, 21 ജൂലൈ 2016 (20:02 IST)
സംഗീത ചികിത്സയുടെ ചരിത്രമന്വേഷിച്ചാല്‍ ലോകത്തിന് പറയാന്‍ മനുഷ്യോല്‍പത്തിയോളം പഴക്കമുള്ള കഥകള്‍ പറയാനുണ്ടാകും. മരണാസന്നനായിരുന്ന രോഗിയെ ഭൈരവിരാഗം പാടി കേള്‍പിച്ച് ആരോഗ്യവാനാക്കിയ ത്യാഗരാജ സ്വാമികളുടെ കഥയും പുരാതന ഗ്രീസില്‍ പ്രസവ വേദന കുറയ്ക്കാന്‍ സ്ത്രീകള്‍ക്ക് നല്‍കിയിരുന്ന സംഗീത ചികിത്സയുമെല്ലാം അതില്‍ ചിലത് മാത്രം. രോഗങ്ങളെ വരുതിയിലാക്കാനും രോഗശാന്തിയ്ക്കും മരുന്നു മാത്രമല്ല സാധ്യമായ എല്ലാ വഴികളും വൈദ്യശാസ്ത്രം പരീക്ഷിക്കാറുണ്ട്. മരുന്നുകള്‍ പരാജയപ്പെടുന്നിടത്ത് മറ്റ് പല ചികിത്സാ രീതികളും വിജയിച്ച ചരിത്രം വൈദ്യശാസ്ത്രത്തിന് പറയാനുമുണ്ട്. അത്തരത്തില്‍ രോഗ ചികിത്സയില്‍ വൈദ്യ ശാസ്ത്രത്തിന് ഒരിക്കലും ഒഴിച്ചുകൂടാനാവാത്തതാണ് സംഗീതം. ആഗോളതലത്തില്‍ പല രോഗങ്ങള്‍ക്കും സംഗീത ചികിത്സ പ്രയോജനപ്പെടുത്തി വരുന്നു. 
 
പുരാതന കാലം മുതല്‍ക്കെ ലോകത്താകമാനം സംഗീത ചികിത്സ വ്യാപകമായിരുന്നു. മനോ വികാരങ്ങള്‍ ശരീരത്തെയും ബാധിക്കും എന്നത് പ്രകൃതി നിയമം ആണ്. രോഗങ്ങള്‍ ഉണ്ടാകുന്നതും, രോഗശമനം നടക്കുന്നതും ഈ പ്രകൃതി നിയമം അനുസരിച്ചാണ്. ഔഷധ ചികിത്സകളില്‍ പലപ്പോഴും രോഗശാന്തി ലഭിക്കുന്നത് ഈ നിയമത്തെ ആധാരമാക്കിയാണ്. മന്ത്രവാദമടക്കമുള്ള എല്ലാ ചികിത്സകളും ഉരുത്തിരിഞ്ഞതും വിജയം കാണുന്നതും, ഇതേ പ്രതിഭാസത്തെ ആശ്രയിച്ചു തന്നെ. 
 
സംഗീതത്തിന് ഒരു വ്യക്തിയില്‍ വൈകാരികതകളെ ഉദ്ദീപിപ്പിക്കാന്‍ സാധിക്കും എന്ന സവിശേഷതയുണ്ട്. ചികില്‍സയില്‍ സംഗീതത്തെ ഉപയോഗിക്കാന്‍ കാരണവും ഇത് തന്നെ. പ്രകൃതിയിലെ എല്ലാ ജീവജാലങ്ങളെയും സംഗീതം സ്വാധീനിക്കുന്നു. ഭാരതത്തില്‍ വേദങ്ങളുടെ ഉല്‍പത്തികാലം മുതല്‍ക്കു തന്നെ സംഗീതത്തിന് പ്രാധാന്യം ലഭിച്ചിരുന്നു. സാമവേദത്തില്‍ നിന്നും ഉദ്ഭവിച്ച സംഗീതത്തിന് ഭാരതീയ ചികിത്സാ രീതിയില്‍ വലിയ സ്ഥാനം ലഭിച്ചു. പൗരാണിക കാലം മുതല്‍ക്കു തന്നെ ഭാരതത്തില്‍ സംഗീത ചികിത്സ ആരംഭിക്കുന്നതിനും ഇത് കാരണമായി. 
 
യുദ്ധത്തില്‍ മുറിവേറ്റു പിടയുന്ന യോദ്ധാക്കള്‍ക്ക് വേദന മറക്കുന്നതിന് സംഗീതം ഉപയോഗിച്ചിരുന്നു. ഇന്നത്തെ അനസ്‌തേഷ്യയുടെ ആദ്യ രൂപം. പിഗ് ബര്‍ഗ് യൂണിവേഴ്‌സിറ്റിയിലെ മ്യൂസിക് തൊറപ്പി വിഭാഗത്തില്‍ നടത്തിയ പരീക്ഷണത്തില്‍ ഭൈരവിരാഗത്തിലൂടെ രോഗികള്‍ക്ക് ആശ്വാസം ലഭിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഹിന്ദോളം, കല്യാണി, ശ്യാമ, ദേശ്, ഷണ്‍മുഖപ്രിയ എന്നീ രാഗങ്ങള്‍ താളവാദ്യങ്ങളില്ലാതെ കേല്‍ക്കുന്നത് രോഗികള്‍ക്ക് ആരോഗ്യം നല്‍കുമെന്ന് വൈദ്യശാസ്ത്രം പറയുന്നു. നൂറ്റാണ്ടുകള്‍ക്ക് മുമ്പെ തന്നെ പ്ലേറ്റോ, കണ്‍ഫ്യൂഷ്യസ് തുടങ്ങിയ തത്വജ്ഞാനികള്‍ അന്നത്തെ ചക്രവര്‍ത്തിമാരുടെ മാനസിക പിരിമുറുക്കം കുറയ്ക്കാന്‍ സംഗീതം കേള്‍ക്കാന്‍ ശുപാര്‍ശ ചെയ്തിരുന്നു. ഭാരതീയ ആയുര്‍വേദ ചികിത്സാ വിധിയില്‍ അഷ്ടാംഗ ഹൃദയം പോലുള്ള ഗ്രന്ഥങ്ങളില്‍ പലതരം രോഗങ്ങള്‍ക്ക് ആയുര്‍വേദ ചികിത്സയ്‌ക്കൊപ്പം സംഗീതചികിത്സയും നല്‍കിയിരുന്നതായി പറയപ്പെടുന്നു. ആയുര്‍വേദത്തില്‍ പറയപ്പെടുന്ന മൂന്നു ദോഷങ്ങളായ വാതം, പിത്തം, കഫം എന്നിവയ്ക്ക് സംഗീത ചികിത്സ വളരെ ഫലപ്രദമാണെന്ന് തെളിഞ്ഞിട്ടുണ്ട്. ആയുര്‍വേദ ചികിത്സാ ക്രമത്തില്‍ ഹിന്ദുസ്ഥാനി സംഗീതം വലിയ സ്വാധീനം ചെലുത്തുന്നു. 
 
ശാരീരികവും മാനസികവുമായ വളര്‍ച്ചയ്ക്ക് സംഗീതം അത്യാന്താപേക്ഷിതമാണ്. ഗര്‍ഭിണികള്‍ സംഗീതം കേള്‍ക്കുന്നത് കുഞ്ഞിന്റെ വളര്‍ച്ചയെ സ്വാധീനിക്കുമെന്നും ഗര്‍ഭിണിയുടെ മാനസിക സമ്മര്‍ദ്ദം കുറയ്ക്കുമെന്നും പറയുന്നു. ഒരേ സംഗീതം ഓരോരുത്തരിലും പല രീതിയിലാണ് പ്രതിഫലിക്കുന്നത്. അതിന് കാരണം സംഗീത വീചികള്‍ മനുഷ്യന്റെ ഞരുമ്പുകള്‍ വഴി വളരെ ലോലമായ കര്‍ണപുടത്തില്‍ കൂടി പ്രവേശിക്കുമ്പോള്‍ തലച്ചോറില്‍ പ്രത്യേക തരത്തിലുള്ള പ്രകമ്പനങ്ങള്‍ സൃഷ്ടിക്കുന്നു. സംഗീത ചികിത്സ പല മേഖലകളിലേക്കും വളര്‍ന്നുകൊണ്ടിരിക്കുകയാണ്. ശ്വാസകോശ സംബന്ധമായ അസുഖത്തിന് സംഗീതം ഗുണം ചെയ്യുമെന്ന് അടുത്തിടെ കണ്ടെത്തിയിരുന്നു. പ്രപഞ്ചത്തിന്റെ സര്‍വ്വവും സംഗീതാത്മകമാണ്. അതുതന്നെയാണ് മരുന്നുകള്‍ പരാജയപ്പെടുന്നിടത്ത് സംഗീതം വിജയം നേടുന്നതിന്റെയും അടിസ്ഥാനം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊലയല്ല 'കലയാണ് മരണം'; ആയുസ്സൊടുങ്ങി മരിച്ചവരല്ല അവർ , മതത്തിന്റേയും ദൈവത്തിന്റേയും പേരു പറഞ്ഞ് കൊല്ലുകയാണവരെ: ദൈവത്തിന് കത്തെഴുതി മോഹൻലാൽ