Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘എത്ര വലിയ വൈകല്യം സംഭവിച്ചാലും അവളെ വിട്ടു പോവില്ലെന്ന് നീ ഉറക്കെ പറഞ്ഞു’ - വൈറലായി ഒരു അമ്മയുടെ കത്ത്

എന്റെ മകൾക്കായി ഒരുപാടു നന്മയുള്ള ഒരമ്മയുടെ വയറ്റിൽ പിറന്ന എന്റെ മകൻ !

‘എത്ര വലിയ വൈകല്യം സംഭവിച്ചാലും അവളെ വിട്ടു പോവില്ലെന്ന് നീ ഉറക്കെ പറഞ്ഞു’ - വൈറലായി ഒരു അമ്മയുടെ കത്ത്
, ബുധന്‍, 9 മെയ് 2018 (14:42 IST)
സ്നേഹം പലപ്പോഴും അവിശ്വസനീയമാകാറുണ്ട്. കണ്ടു നിൽക്കുന്നവർക്ക് പലപ്പോഴും പിടിതരാതെ മുങ്ങി നടക്കാറുമുണ്ട് ഇത്തരത്തിൽ ചിലരൊക്കെ. സ്നേഹിച്ച പെണ്ണിനെ എന്തൊക്കെ ദുരന്തമുണ്ടായാലും ചങ്ക് പറിച്ച് കൂടെ നിൽക്കുമെന്ന് ഉറപ്പ് തരുന്നവരുടെയും നാടാണ് കേരളം. അങ്ങനെ സ്നേഹിച്ച, വിവാഹം നിശ്ചയിച്ച പെണ്ണിനായി കാത്തിരുന്നയാളാണ് വിഷ്ണു. 
 
തിരുവനന്തപുരം സ്വദേശിയും അധ്യാപികയുമായ ബെറ്റിമോൾ മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് നന്മയുള്ള വിഷ്ണുവെന്ന ചെറുപ്പക്കാരനെ കുറിച്ച് വിവരിക്കുന്നത്. ആക്‌സിഡന്റ് നടന്നിട്ടും തന്റെ മകളെ വിട്ടു പോകില്ലെന്ന് ഉറപ്പ് പറഞ്ഞ് കൂടെ നിന്ന് ഒടുവിൽ അവളെ വിവാഹം കഴിച്ച വിഷ്ണുവിനെ കുറിച്ച് എഴുതുമ്പോൾ ബെറ്റിക്ക് നൂറ് നാവാണ്.  
 
വൈറലാകുന്ന ഫേസ്ബുക്ക് പോസ്റ്റ്:
 
പ്രിയപ്പെട്ടവിഷ്ണുവിന്..
 
27/4/2018ൽ വാണിയെ നിനക്കൊപ്പം പറഞ്ഞയച്ചപ്പോൾ ഒരു പക്ഷേ ഈ ലോകത്ത് ഏറ്റവും സന്തോഷിച്ച വ്യക്തി ഞാനാവും.. കാരണം നമ്മളെല്ലാവരും തരണം ചെയ്ത യാതനാപൂർണ്ണമായ വഴികൾ അത്ര ഭീകരമായിരുന്നല്ലോ..! ഇപ്പോഴും ഇത് കുറിക്കുമ്പോൾ എന്തിനെന്നറിയാതെ എന്റെ കണ്ണു നിറയുന്നുണ്ട്..! എന്നിട്ടും എഴുതിപ്പോകുന്നത് ഇങ്ങനെയും ജീവിതം തളിർക്കുകയും പൂക്കുകയും ചെയ്യുമെന്ന് കുറച്ചു പേരെങ്കിലും അറിയട്ടെ എന്നു കരുതിയാണ്..!
 
webdunia
നാലു വർഷം മുമ്പാണ്... നല്ല ബുദ്ധിയും കഴിവുമൊക്കെയുള്ള രണ്ടു കുട്ടികൾ അമ്മമാരോടു പറയുന്നു.. ഞങ്ങൾ സ്നേഹിക്കുന്നു.. കല്യാണം കഴിച്ചാൽ കൊള്ളാമെന്നുണ്ട്.. അദ്ധ്യാപകരായ അമ്മമാർ മറുപടി തരുന്നു.. മോളു പോയി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലിഷിൽപഠിച്ച് എം.എ.പൂർത്തിയാക്ക്.. മോൻ പോയി പി.എച്ച്.ഡി.ചെയ്യ്.. രണ്ടു വർഷം കഴിഞ്ഞും തീരുമാനത്തിനു മാറ്റമില്ലെങ്കിൽ ജീവിത കാലം മുഴുവനും അന്യോന്യം സഹിക്കാമെന്നുള്ള നിങ്ങളുടെ തോന്നൽ നിലനിന്നാൽ അന്ന് കല്യാണക്കാര്യം പരിഗണിക്കാം.. 2016 ആയപ്പോഴേക്കും മോൾ എം.എ ഗംഭീരമായി പൂർത്തിയാക്കി.. ഇരുവരും പഴയ തീരുമാനം ആവർത്തിച്ചു..
 
എന്നാപ്പിന്നെ പിള്ളേരുടെ കല്യാണമാകാം എന്നു ഞങ്ങളും കരുതി.. പിന്നെ ചടങ്ങുകളുടെ വരവായി. അത്യാവശ്യം ബന്ധുക്കളൊക്കെപോയി വന്നു.. നമുക്കു ജാതിയില്ല എന്നു പണ്ടേ പ്രഖ്യാപിച്ച ഞങ്ങൾക്ക് പ്രത്യേകിച്ച് ഒരാചാരത്തോടും മതിപ്പോ വെറുപ്പോ ഇല്ലാത്തതിനാൽ വിഷ്ണുവിന്റെ അമ്മയുടെ ആഗ്രഹം പോലെ നായർ സമുദായത്തിന്റെ ആചാര പ്രകാരം വിവാഹ ചടങ്ങുകൾ നടത്താനും തീരുമാനമായി.. പാവം രമ ടീച്ചർ കുറിപ്പിച്ച ശുഭമുഹൂർത്തത്തിൽ തന്നെ ഭംഗിയായി വിവാഹ നിശ്ചയം നടന്നു.. അത് 2016 ഒക്ടോബർ 20 നു ആയിരുന്നു..
 
2016 നവംബർ 2 നു, വിവാഹ നിശ്ചയത്തിന്റെ 13 ആംനാൾ രാവിലെ വാണി അപകടത്തിൽ പെടുന്നു.. മരണത്തിനും ജീവിതത്തിനുമിടയിലെ നൂൽപ്പാലത്തിലെ ദിനരാത്രങ്ങൾ. ഐ.സി.യുവിലെ തണുത്ത രാപകലുകൾ.. ജീവൻ കിട്ടിയാലും വൈകല്യങ്ങൾ ഉണ്ടാവുമോയെന്ന ഉത്കണ്ഠകൾ...!
 
webdunia
ജ്യോത്സ്യന്മാർ, ഉപദേശകർ..ഒപ്പം നിന്നവർ.. അവസരം നോക്കി കുത്തിനോവിച്ചവർ.., ദ്രോഹിച്ചവർ..!
വിഷ്ണു വിവാഹത്തിൽ നിന്നും പിന്മാറിയോ..? എന്ന ചോദ്യമാണ് ആ ദിവസങ്ങളിൽ ഞാനേറ്റവും കേട്ടത്..! വേറൊരു വിഭാഗം ഉപദേശിച്ചത് ജാതകദോഷമുള്ള ആ പയ്യനുമായി ഇനിയെങ്കിലും ഒരു ബന്ധവും പാടില്ലെന്നാണ്.. ഈ ബന്ധം ഇവിടം കൊണ്ടവസാനിപ്പിക്കണമെന്ന് ഉപദേശിച്ചവരുമേറെ...! അവിശ്വാസികളെ അന്ധവിശ്വാസികളാക്കാനുള്ള സൈക്കളോജിക്കൽ മൂവ്..
 
സംഘർഷങ്ങളുടെ ആ നാളുകൾ നമ്മെ കൂടുതൽ അടുപ്പിക്കുകയായിരുന്നു..! വിഷ്ണുവും വീട്ടുകാരും ഒരേ മനസ്സോടെ വാണിക്കായി കാത്തിരുന്നു...! ഒന്നരക്കൊല്ലം നീണ്ട ചികിൽസ.. സങ്കീർണ്ണമായ ആറു സർജറികൾ..! രണ്ടു സാധാരണ സർജറികൾ..! ഐ.സി.യു.കളും ആശുപത്രി വരാന്തകളും ജീവിതത്തിന്റെ ഭാഗമായ കാലം.. നീണ്ട ചികിൽസയ്ക്കിടയിലെ പല തരം തിരിച്ചടികൾ.. മരണം അവളെ തട്ടിയെടുക്കുമോ എന്നു ഭയന്ന നിരവധി സന്ദർഭങ്ങൾ.. നാലു മാസം നീണ്ട കിടപ്പിൽ നിന്നും എണീറ്റിരുന്നത്. കാലു മെല്ലെ അനക്കിയത്, വോക്കറിൽ പിടിച്ച് എണീറ്റു നിന്നത്.. പല തരം വോക്കറുകളിലൂടെ പിച്ചവച്ചത്... പോസ്റ്റ്ട്രോമാ ഡിസോർഡറിന്റെ സങ്കീർണ്ണമായ മാനസികാവസ്ഥകളിലൂടെ കടന്നുപോയത്... എഴുതിഫലിപ്പിക്കാനാവാത്ത ഈ ദുരവസ്ഥ കളിലെല്ലാം അവളെ ഹൃദയത്തോടു ചേർത്തു പിടിച്ച് നീ ഒപ്പമുണ്ടായിരുന്നു... എത്ര വലിയ വൈകല്യം സംഭവിച്ചാലും നിന്നെ വിട്ടു പോവില്ലെന്ന് ഉറക്കെ പറയാൻ നിനക്കൊരു മടിയുമില്ലായിരുന്നു... ആർക്കും അവളെ വിട്ടു കൊടുക്കില്ല... എന്ന ഉറപ്പോടെ എല്ലാ ദിവസവും നീ അവളെ കാണാൻ വന്നു.. കൂട്ടിരുന്നു.. ആശുപത്രി വരാന്തയിലും ഓപ്പറേഷൻ തീയേറ്ററുകളുടെ മുന്നിലും നീ എനിക്കു കൂട്ടായിരുന്നു... എനിക്കുപിറക്കാതെ പോയ മകനാണു നീ... അല്ല.... എന്റെ മകൾക്കായി ഒരുപാടു നന്മയുള്ള ഒരമ്മയുടെ വയറ്റിൽ പിറന്ന എന്റെ മകൻ.....!
 
പണത്തിന്റെ പേരിൽ, രോഗത്തിന്റെ പേരിൽ, ദുരന്തങ്ങളുടെ പേരിൽ, വിവാഹശേഷം പോലുംവിട്ടകലുന്നവർ ഏറെയുള്ള ഈ ലോകത്ത് നിന്റെ മനസ്സിന്റെ നന്മ ലോകം അറിയേണ്ടതാണ്... കല്യാണം കഴിഞ്ഞ് പതിറ്റാണ്ടിനു ശേഷവും ഉണ്ടായ ചെറിയ അസുഖങ്ങളെ ചൂണ്ടി ഈ രോഗം വീട്ടീന്നേഉള്ളതാണോ? എന്ന ചോദ്യം ഒരുപാടു കേട്ട ആളാണു ഞാൻ... അവിടെയാണ് നിന്റെ തീരുമാനങ്ങളെ പിൻതുണച്ച ഒപ്പം നിന്ന അമ്മ സ്നേഹത്തിന്റെ പ്രതിരൂപമാകുന്നത്..!
 
കാലാന്തരത്തിൽ സ്വതന്ത്ര വ്യക്തികളെന്ന നിലയിൽ അഭിപ്രായവ്യത്യാസങ്ങളും സൗന്ദര്യപ്പിണക്കങ്ങളുമൊക്കെ നിങ്ങൾക്കിടയിലുണ്ടാവാം...! പക്ഷേ മനസ്സുകളെ ദൂരങ്ങളിലേക്ക് തള്ളിവിടാതെ ചേർത്തു നിർത്താൻ വിവാഹപൂർവ്വകാലത്തിന്റെ വില തീരാത്ത നൊമ്പരങ്ങളുടെ തീവ്രാനുഭൂതികൾ നിങ്ങളെ പ്രാപ്തരാക്കുമെന്ന വിശ്വാസത്തോടെ സ്വന്തം അമ്മ...
 
ബെറ്റിമോൾ മാത്യു..

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി വീണാൻ അത് എല്ലാത്തിന്റെയും അവസാനം? ആർഎസ്എസ് കണ്ണൂരിനെ ലക്ഷ്യമിടുന്നത് ഇതിനോ?