'അജിത്തിന്റെ വീട്ടിൽ ബോംബ് വെച്ചിട്ടുണ്ട്': ഞെട്ടിച്ച് സന്ദേശം, പരിശോധന
ബോംബ് സ്‌ക്വാഡ് പരിശോധനയ്ക്ക് ശേഷം ഭീഷണി വ്യാജമാണെന്ന് സ്ഥിരീകരിച്ചു.
ചെന്നൈ: നടൻ അജിത് കുമാറിന്റേയും നടി രമ്യാ കൃഷ്ണയുടേയും വസതികൾക്ക് നേരെ ബോംബ് ഭീഷണി. തമിഴ്നാട് ഡിജിപി ഓഫീസിലാണ് സന്ദേശം ലഭിച്ചത്. നടനും രാഷ്ട്രീയ നേതാവുമായ എസ്‌വി ശേഖറിന്റെ വീടിനുനേരേയും ഭീഷണി സന്ദേശം ലഭിച്ചു. ബോംബ് സ്‌ക്വാഡ് പരിശോധനയ്ക്ക് ശേഷം ഭീഷണി വ്യാജമാണെന്ന് സ്ഥിരീകരിച്ചു.
അജിത്തിന്റെ ചെന്നൈ ഇഞ്ചമ്പാക്കത്തെ വീട്ടിൽ ബോംബ് വെച്ചിട്ടുണ്ടെന്നായിരുന്നു അജ്ഞാതന്റെ സന്ദേശം. ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും ഉൾപ്പെടെയെത്തി പരിശോധ നടത്തി. പരിശോധനയിൽ സംശയകരമായി ഒന്നും കണ്ടെത്താൻ ആയില്ല.
പരിശോധന മണിക്കൂറുകളോളം നീണ്ടുനിന്നു. ഒടുവിൽ ഭീഷണി വ്യാജമാണെന്ന് സ്ഥിരീകരിച്ചു. ഭീഷണി സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താൻ അന്വേഷണം തുടരുകയാണ്. നേരത്തെ, നടൻ അരുൺ വിജയ്യുടെ വസതിക്കും ബോംബ് ഭീഷണിയുണ്ടായിരുന്നു.
കഴിഞ്ഞമാസം സംഗീതസംവിധായകൻ ഇളയരാജയുടെ ടി നഗറിലെ സ്റ്റുഡിയോയ്ക്കും രജനീകാന്ത്, ധനുഷ്, വിജയ്, തൃഷ, നയൻതാര എന്നിവരുടെ വസതികൾക്കും ബോംബ് ഭീഷണിയുണ്ടായിരുന്നു.