Deepika Padukone: പ്രതിഫലത്തിന്റെ 25 ശതമാനം വർദ്ധനവ്, 25 പേരടങ്ങുന്ന തന്റെ ടീമിന് ലക്ഷ്വറി ട്രീറ്റ്മെന്റ്: കൽക്കിയിലെ ദീപികയുടെ പുറത്താകലിന് പിന്നിൽ
കൽക്കിയുടെ രണ്ടാം ഭാഗത്തിൽ നിന്നും ദീപിക പദുകോണിനെ പുറത്താക്കി
നാഗ് അശ്വിൻ സംവിധാനം ചെയ്ത 'കൽക്കി 2898 എഡി' വൻ വിജയമായിരുന്നു. 600 കോടി മുതൽമുടക്കിൽ പുറത്തിറങ്ങിയ ചിത്രത്തിൽ പ്രഭാസ് ആയിരുന്നു നായകൻ. 1200 കോടിയിലധികമാണ് സിനിമ നേടിയത്. ചിത്രത്തിന്റെ രണ്ടാം ഭാഗവും അണിയറ പ്രവർത്തകർ പ്രഖ്യാപിച്ചിരുന്നു. ദീപിക പദുക്കോൺ ആയിരുന്നു ചിത്രത്തിൽ നായിക.
കഴിഞ്ഞ ദിവസം കൽക്കിയുടെ രണ്ടാം ഭാഗത്തിൽ നിന്നും ദീപിക പദുകോണിനെ പുറത്താക്കിയതായി ചിത്രത്തിന്റെ നിർമ്മാതാക്കളായ വൈജയന്തി മൂവീസ് ഔദ്യോഗികമായി അറിയിച്ചിരുന്നു. എന്നാൽ ദീപികയുടെ പുറത്താവൽ വലിയ ചർച്ചകൾക്കാണ് വഴിതെളിച്ചിരിക്കുന്നത്.
നിർമാതാക്കൾക്ക് അംഗീകരിക്കാൻ കഴിയാത്ത തരത്തിലുള്ള ഡിമാന്റുകൾ ദീപിക മുന്നോട്ടുവെച്ചതാണ് പ്രശ്നങ്ങൾക്ക് കാരണമെന്നാണ് സൂചന. ആദ്യ ഭാഗത്തിലെ പ്രതിഫലത്തിൽ നിന്നും 25 % വർദ്ധനവാണ് ദീപിക കൽക്കി രണ്ടാം ഭാഗത്തിന് വേണ്ടി ചോദിച്ചതെന്നാണ് ബോളിവുഡ് വൃത്തങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ജോലി സമയം ഏഴ് മണിക്കൂറായി കുറയ്ക്കണമെന്ന ആവശ്യവും ദീപിക മുന്നോട്ട് വെച്ചതായി പറയുന്നു. എന്നാൽ വളരെ സങ്കീർണമായ വിഎഫ്എക്സ് വർക്കുകൾ ചിത്രത്തിലുള്ളത് കൊണ്ട് തന്നെ ജോലി സമയം കുറയ്ക്കുന്നതിന് പകരം, ലക്ഷ്വറി കാരാവാൻ നൽകാമെന്ന് ദീപികയോട് നിർമ്മാതാക്കൾ പറയുകയായിരുന്നു.
ദീപികയുടെ സഹായികളായി ഇരുപത്തിയഞ്ചോളം പേർ സെറ്റിലെത്തുമെന്നും ഇവർക്കെല്ലാം ആഡംബരമായ ഭക്ഷണവും താമസവും ആവശ്യപ്പെട്ടുവെന്നും, ആളുകളുടെ എണ്ണം കുറയ്ക്കാൻ പറഞ്ഞിട്ട് പോലും താരം അതിന് തയ്യാറായില്ലെന്നും ബോളിവുഡ് ഹങ്കാമ റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം, പ്രഭാസിനെ നായകനാക്കി അനിമൽ സംവിധായകൻ സന്ദീപ് റെഡ്ഡി വാംഗ സംവിധാനം ചെയ്യുന്ന സ്പിരിറ്റ് എന്ന ചിത്രത്തിൽ നിന്നും ദീപികയെ ആദ്യം പുറത്താക്കിയിരുന്നു. ദീപിക മുന്നോട്ടു വച്ച വിവിധ ഡിമാൻഡുകളാണ് സംവിധായകനെ ഉൾപ്പെടെ ചൊടിപ്പിച്ചതെന്നും അതിനാൽ അവർ താരത്തെ പ്രോജക്റ്റിൽ നിന്ന് പുറത്താക്കുകയായിരുന്നു.
പ്രതിദിനം എട്ട് മണിക്കൂർ ആയി ജോലിസമയം നിജപ്പെടുത്തുക, കരിയറിലെ ഏറ്റവും ഉയർന്ന പ്രതിഫലമായ 20 കോടിക്കൊപ്പം ചിത്രത്തിൻറെ ലാഭവിഹിതവും നൽകുക തുടങ്ങിയ ആവശ്യങ്ങൾ ദീപിക മുന്നോട്ടുവച്ചുവെന്നും ഇത് സംവിധായകനെ ചൊടിപ്പിച്ചുവെന്നും ദീപികയ്ക്ക് പകരം മറ്റൊരാളെ വെക്കാൻ തീരുമാനിച്ചുവെന്നും റിപ്പോർട്ടുകൾ എത്തി.