കോഴിക്കോട്: ഈ സർക്കാരിന്റെ കാലത്ത് ഒരു പരാതിയും ഉയരാത്ത അഞ്ചാമത്തെ സിനിമാ അവാർഡാണ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതെന്ന് മന്ത്രി സജി ചെറിയാൻ. കയ്യടി മാത്രമേയുള്ളൂവെന്ന് പറഞ്ഞ അദേഹം, മമ്മൂക്കയ്ക്ക് കൊടുത്തപ്പോൾ കയ്യടിയെന്നും ചൂണ്ടിക്കാട്ടി.
ലോകം കണ്ട ഇതിഹാസ നായകൻ മോഹൻലാലിനെ സർക്കാർ സ്വീകരിച്ചു. മോഹൻലാലിന്റെ പരിപാടിയായിരുന്നു ലാൽസലാം. അതിനും കയ്യടി. വേടനെപ്പോലും തങ്ങൾ സ്വീകരിച്ചുവെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. കോഴിക്കോട് ന്യൂ സെൻട്രൽ മാർക്കറ്റ് ശിലാസ്ഥാപനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
'വേടനെപ്പോലും' എന്ന തന്റെ വാക്കു വിവാദമാക്കേണ്ടതില്ല. മലയാള സിനിമയിൽ ശ്രീകുമാരൻ തമ്പിയെപ്പോലെ ഒട്ടേറെ പ്രഗത്ഭരായ ഗാനരചയിതാക്കളുണ്ട്. ആ രംഗത്ത് വേടൻ അത്ര പ്രഗത്ഭനല്ല. അപ്പോഴും നല്ല കവിത എഴുതിയ വേടനെ ജൂറി സ്വീകരിക്കുകയാണ് ചെയ്തത്. അത് സ്വീകരിക്കാനുള്ള മനസ്സ് ഉണ്ടെന്നാണ് ഉദ്ദേശിച്ചത്. അതിനെ ട്വിസ്റ്റ് ചെയ്യേണ്ടതില്ലെന്നും മന്ത്രി സജി ചെറിയാൻ കൂട്ടിച്ചേർത്തു.