ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ
കുട്ടികളുടെ വിഭാഗത്തില്‍ നാല് സിനിമകള്‍ സമര്‍പ്പിക്കപ്പെട്ടിരുന്നു.
കോഴിക്കോട്: പരാതികളില്ലാതെയാണ് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചതെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍. കുട്ടികളുടെ സിനിമകള്‍ക്കുള്ള അവാർഡ് പ്രഖ്യാപിക്കാത്തതിനെ തുടർന്നുണ്ടായ വിവാദങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
കുട്ടികളുടെ വിഭാഗത്തില്‍ നാല് സിനിമകള്‍ സമര്‍പ്പിക്കപ്പെട്ടിരുന്നു. രണ്ടു സിനിമകള്‍ അവസാന റൗണ്ടിലുമെത്തി. എന്നാല്‍, അവാര്‍ഡ് നല്‍കാനുള്ള സൃഷ്ടിപരമായ നിലപാട് ഇവയ്ക്കില്ലെന്ന് ജൂറി അഭിപ്രായം പറയുകയായിരുന്നുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ പ്രഖ്യാപിച്ച ഒരു അവാര്‍ഡിലും പരാതിയുണ്ടായിട്ടില്ലെന്നും പരാതികളില്ലാതെ മികച്ച പ്രഖ്യാപനമാണ് ഇന്നലെ നടന്നതെന്നും മന്ത്രി പറഞ്ഞു.
'നൂറുകണക്കിന് സിനിമയാണ് കേരളത്തില്‍ പിറക്കുന്നത്. ചെറിയ കാര്യമല്ല. ഭൂരിപക്ഷം ചിത്രങ്ങളും പരാജയപ്പെടുകയാണ്. മമ്മൂക്കയ്ക്ക് അവാര്‍ഡ് കിട്ടിയത് കേരളത്തില്‍ മൊത്തം ആളുകളും കണ്ടതുകൊണ്ടൊന്നുമല്ല. നല്ല ഒന്നാംന്തരം സിനിമയാണ്, പക്ഷേ എത്രപേര്‍ കണ്ടു. പ്രശ്‌നം ഗൗരമായി കാണുന്നുണ്ട്. ആളുകള്‍ക്ക് താത്പര്യമുള്ള സിനിമകള്‍ വരണം. എന്നാല്‍, മൂല്യമുള്ള സിനിമകളും വേണം. എല്ലാംകൂടെ ചേരുന്നതാണല്ലോ സിനിമ', മന്ത്രി പറഞ്ഞു.