Select Your Language

Notifications

webdunia
webdunia
webdunia
webdunia

എന്തുകൊണ്ട് നമ്മള്‍ തോറ്റു; ന്യൂസിലന്‍ഡിനെതിരെ ഇന്ത്യ തോല്‍ക്കാനുണ്ടായ അഞ്ച് കാരണങ്ങള്‍

ടീം ഇന്ത്യ ആദ്യ മത്സരത്തില്‍ തന്നെ പരാജയമറിഞ്ഞിരിക്കുന്നു

എന്തുകൊണ്ട് നമ്മള്‍ തോറ്റു; ന്യൂസിലന്‍ഡിനെതിരെ ഇന്ത്യ തോല്‍ക്കാനുണ്ടായ അഞ്ച് കാരണങ്ങള്‍
നാഗ്‌പുര്‍ , ബുധന്‍, 16 മാര്‍ച്ച് 2016 (01:38 IST)
ട്വന്റി-20 ലോകകപ്പ് പ്രതീക്ഷകളുടെ കൊടുമുടിയില്‍ നില്‍ക്കുന്ന ടീം ഇന്ത്യ ആദ്യ മത്സരത്തില്‍ തന്നെ പരാജയമറിഞ്ഞിരിക്കുന്നു. ഇന്ത്യന്‍ പിച്ചുകളില്‍ തോല്‍‌വികള്‍ ഏറ്റുവാങ്ങാറുള്ള ന്യൂസിലന്‍ഡാണ് മഹേന്ദ്ര സിംഗ് ധോണിയുടെ കുറുമ്പന്‍‌മാരെ തരിപ്പണമാക്കിയത്. 127 എന്ന ചെറിയ ടോട്ടല്‍ പിന്തുടര്‍ന്ന് ജയിക്കാന്‍ യുവരാജ് സിംഗും വിരാട് കോഹ്‌ലിയും അണിനിരക്കുന്ന ഇന്ത്യന്‍ ബാറ്റിംഗ് നിരയ്‌ക്ക് സാധിക്കാത്തതിനുള്ള കാരണം പലതാണ്.

1. അമിതമായ ആത്മവിശ്വാസം.

സ്വന്തം നാട്ടില്‍ അലറിവിളിക്കുന്ന കാണികള്‍ക്ക് മുന്നില്‍ ന്യൂസിലന്‍ഡ് ഒന്നുമല്ല എന്ന തോന്നലാണ് ഇന്ത്യയെ ആദ്യം പരാജയപ്പെടുത്തിയത്. വാരിക്കുഴിയുണ്ടാക്കി എതിരാളികളെ കറക്കി വീഴ്‌‌ത്താമെന്ന മോഹം ആദ്യമത്സരത്തില്‍ തന്നെ തകര്‍ന്നു വീഴുകയായിരുന്നു. എതിര്‍ ബാറ്റിംഗ് നിരയേയും ബോളര്‍മാരെയും വ്യക്തമായി പഠിക്കാന്‍ ധോണിക്കും സംഘത്തിനുമായില്ല. എതിരാളികളെ വിലകുറച്ചു കാണുന്ന ഇന്ത്യന്‍ സമീപനം വീഴ്‌ച തന്നെയാണ്.

2. പിച്ചിന്റെ സ്വഭാവം മനസിലാക്കാത്ത ബാറ്റ്‌സ്‌മാന്‍‌മാര്‍

അശ്വിനും ജഡേജയും ഒപ്പം റെയ്‌നയും ന്യൂസിലന്‍ഡ് ബാറ്റ്‌സ്‌മാന്‍‌മാരെ വരിഞ്ഞുമുറുക്കിയപ്പോള്‍ തന്നെ പിച്ചിന്റെ ഗതി ഇന്ത്യന്‍ ബാറ്റ്‌സ്‌മാരും മനസിലാക്കണമായിരുന്നു. തങ്ങള്‍ക്ക് ഇന്ത്യന്‍ സാഹചര്യത്തില്‍ മികച്ച ഇന്നിംഗ്‌സുകള്‍ കളിക്കാന്‍ സാധിക്കുമെന്ന അമിതമായ തോന്നല്‍ പരാജയത്തിന് കാരണമായി. രണ്ടാമത് ബാറ്റ് ചെയ്യുബോള്‍ പാലിക്കേണ്ട ക്ഷമയും ഷോട്ട് സെലക്ഷനും ഇന്ത്യന്‍ താരങ്ങള്‍ക്ക് ഇല്ലായിരുന്നു.

3. ‘താന്‍ കുഴിച്ച കുഴിയില്‍ താന്‍ തന്നെ വീണു’

സ്‌പിന്‍ എന്ന മാന്ത്രികവിദ്യ തങ്ങള്‍ക്ക് മാത്രമെ ഫലത്തിലെത്തിക്കാന്‍ സാധിക്കുകയുള്ളുവെന്ന ഇന്ത്യന്‍ താരങ്ങളുടെ ആത്മവിശ്വാസം കൂടിയാണ് നാഗ്‌പുരില്‍ തകര്‍ന്നു വീണത്. ഇന്ത്യന്‍ പിച്ചുകളുടെ സ്വഭാവം മുന്‍‌കൂട്ടി മനസിലാക്കിയ എതിരാളികള്‍ ട്രെന്റ് ബോള്‍ട്ടിനെയും ടിം സൌത്തിയേയും, മാര്‍ഷല്‍ മക്‍ലാഹനെയും പുറത്തിരുത്തി പകരം മിച്ചല്‍ സാന്റ്‌നനെയും ഇഷ് സോഥിയേയും ടീമില്‍ ഉള്‍പ്പെടുത്തി ഇന്ത്യന്‍ കണക്കു കൂട്ടലുകള്‍ തെറ്റിക്കുകയായിരുന്നു. നാഥന്‍ മക്കല്ലം മികച്ച പിന്തുണ നല്‍കുക കൂടി ചെയ്‌തതോടെ എല്ലാം കിവികളുടെ വരുതിയിലാകുകയായിരുന്നു.

4. തിടുക്കവും അനാവശ്യ ഷോട്ടും.

പിച്ചിലെ മികച്ച ടേണിങ്ങ് മനസിലാക്കാതെ അനാവശ്യ ഷോട്ടിന് ശ്രമിച്ചാണ് സുരേഷ് റെയ്‌നയടക്കമുള്ള താരങ്ങള്‍ പുറത്തായത്. വേഗത്തില്‍ കളി ജയിക്കാനായി മോശം ഷോട്ടുകള്‍ കളിക്കാന്‍ പോലും പലരും താല്‍പ്പര്യം കാണിച്ചു. രോഹിത് ശര്‍മ്മയും യുവരാജ് സിംഗും അനാവശ്യ തിടുക്കം കാട്ടി പുറത്താകുകയായിരുന്നു. ക്രീസില്‍ പിടിച്ചു നിന്ന് താളം കണ്ടെത്താന്‍ ഒരു ഇന്ത്യന്‍ താരത്തിനും ക്ഷമയുണ്ടായിരുന്നില്ല.

5. ധോണിക്ക് പിന്തുണ നല്‍കാന്‍ ആരുമില്ലായിരുന്നു.

അവസാന നിമിഷംവരെ ഇന്ത്യയുടെ പ്രതീക്ഷയായി ക്രീസിലുണ്ടായിരുന്ന ധോണിക്ക് പിന്തുണ നല്‍കാന്‍ ആരുമില്ലാതെ പോയതാണ് തിരിച്ചടിയായത്. മികച്ച ഒരു കൂട്ടുക്കെട്ട് ഉണ്ടാക്കാന്‍ ആര്‍ക്കും സാധിച്ചില്ല. എല്ലാ കണ്ണുകളും ധോണിയിലേക്ക് മാത്രമായപ്പോള്‍ ഇന്ത്യന്‍ നായകന് വലിയ ഷോട്ടുകള്‍ കളിക്കേണ്ടിവരുകയും പുറത്താകുകയുമായിരുന്നു.  

Share this Story:

Follow Webdunia malayalam