Select Your Language

Notifications

webdunia
webdunia
webdunia
webdunia

അര്‍ധ സെഞ്ച്വറി നേടിയ സച്ചിനെ പിടിച്ചുപുറത്താക്കി

അര്‍ധ സെഞ്ച്വറി നേടിയ സച്ചിനെ പിടിച്ചുപുറത്താക്കി
PRO
PRO
ലോകകപ്പ് ക്രിക്കറ്റ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഓസ്ട്രേലിയ ഉയര്‍ത്തിയ 261 റണ്‍സിന്റെ വിജയലക്‍ഷ്യം പിന്തുടരുന്ന ഇന്ത്യക്ക് സച്ചിന്‍ ടെണ്ടുല്‍ക്കരുടെ വിക്കറ്റ് നഷ്ടമായി. 18.1 ഓവറില്‍ ടെയ്‌റ്റിന്റെ പന്തില്‍ സച്ചിന്‍ ഹാഡിന് ക്യാച്ച് നല്‍കുകയായിരുന്നു. 67 പന്തുകളില്‍ നിന്ന് ഏഴു ബൌണ്ടറികള്‍ ഉള്‍പ്പടെ 53 റണ്‍സ് ആണ് സച്ചിന്‍ എടുത്തത്. 19.2 ഓവറില്‍ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 100 റണ്‍സ് എന്ന നിലയിലാണ്. 18 റണ്‍സ് എടുത്ത ഗൌതം ഗംഭീറിനൊപ്പം വിരാട് കോഹ്‌ലിയാണ് ക്രീസില്‍.

ഏകദിന ക്രിക്കറ്റില്‍ സച്ചിന്റെ തൊണ്ണൂറ്റി നാലാം അര്‍ധ സെഞ്ച്വറിയാണ് ഓസീസിനെതിരെ കണ്ടെത്തിയത്. 61 പന്തുകളില്‍ നിന്ന് ഏഴ് ബൌണ്ടറികള്‍ ഉള്‍പ്പടെയാണ് സച്ചിന്‍ അര്‍ധ ശതകം കണ്ടെത്തിയത്. ഏകദിനക്രിക്കറ്റില്‍ 18000 റണ്‍സ് എന്ന റെക്കോര്‍ഡും സച്ചിന്‍ സ്വന്തമാക്കി.

പതിനഞ്ച് റണ്‍സെടുത്ത സെവാഗിന്റെ വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. വാട്സ്ണിന്റെ പന്തില്‍ സെവാഗ് മൈക്ക് ഹസിക്ക് ക്യാച്ച് നല്‍കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ഓസീസ് നായകന്‍ റിക്കി പോണ്ടിംഗിന്റെ സെഞ്ച്വറി(104) പ്രകടനത്തിന്റെ പിന്‍‌ബലത്തില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ഓസീസ് 260 റണ്‍സ് എടുത്തു.

ടോസ് നേടിയ ഓസ്ട്രേലിയന്‍ നായകന്‍ പോണ്ടിംഗ് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. സ്പിന്‍ കരുത്തില്‍ ഓസീസിനെ തളയ്ക്കാനായി ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണി ആദ്യം പന്തേല്‍പ്പിച്ചത് അശ്വിനെയാണ്.

അശ്വിന്‍ -സഹീര്‍ കൂട്ടുകെട്ടാണ് ഇന്ത്യന്‍ ബൌളിംഗ് ഓപ്പണ്‍ ചെയ്തത്. തുടക്കത്തില്‍ ഇവര്‍ വാട്‌സനെയും ഹാഡിനെയും പ്രതിരോധത്തിലാഴ്ത്തുന്നതില്‍ വിജയിക്കുകയും ചെയ്തു. എന്നാല്‍ പതിയെ ഓസീസ് ഓപ്പണര്‍മാര്‍ താളംകണ്ടെത്തുകയായിരുന്നു.

ഇതേതുടര്‍ന്ന് അശ്വിന് പകരം ഹര്‍ഭജനെയും ധോണി പന്തേല്‍പ്പിച്ചു. ഹര്‍ഭജന്റെ ഓവറില്‍ ഓസീസ് ഓപ്പണര്‍മാര്‍ റണ്‍ കണ്ടെത്താന്‍ ബുദ്ധിമുട്ടുന്നത് മനസ്സിലാക്കിയ അശ്വിനെ ധോണി തിരിച്ചുകൊണ്ടുവരികയായിരുന്നു. ഒമ്പതാം ഓവറിലെ അവസാന പന്തില്‍ വാട്‌സണെ അശ്വിന്‍ പുറത്താക്കി. 5 റണ്‍സ് എടുത്ത വാട്സനെ ആര്‍ അശ്വിന്‍ വിക്കറ്റിനു മുന്നില്‍ കുരുക്കുകയായിരുന്നു.

അര്‍ധ സെഞ്ച്വറിയും കടന്ന് കുതിച്ചുകൊണ്ടിരുന്ന ഹാഡിനെ പുറത്താക്കിയത് യുവരാജ് സിംഗ് ആണ്. 22.5 ഓവറില്‍ യുവരാജിന്റെ പന്തില്‍ റെയ്നയ്ക്ക് ക്യാച്ച് നല്‍‌കുകയായിരുന്നു. എട്ട് റണ്‍സെടുത്ത ക്ലാര്‍ക്കിന്റെ വിക്കറ്റും യുവരാജിനാണ്. യുവരാജിന്റെ പന്തില്‍ ക്ലാര്‍ക്കിനെ സഹീര്‍ ഖാന്‍ പിടിച്ചുപുറത്താക്കുകയായിരുന്നു.

മൂന്ന് റണ്‍സ് എടുത്ത ഹസിയെ വീഴ്ത്തിയ സഹീര്‍ഖാന്‍ കാമറൂണ്‍ വൈറ്റിനെ സ്വന്തം പന്തില്‍ പിടിച്ചുപുറത്താക്കി. എന്നാല്‍ ഒരു വശത്ത് പോണ്ടിംഗ് സ്കോറിംഗ് ഉയര്‍ത്തിക്കൊണ്ടിരുന്നു. 113 പന്തുകളില്‍ നിന്ന് ഏഴ് ബൌണ്ടറികളും ഒരു സിക്സറും ഉള്‍പ്പടെ പോണ്ടിംഗ് സെഞ്ച്വറിയും കണ്ടെത്തി.118 പന്തുകളില്‍ നിന്ന് 104 റണ്‍സ് എടുത്ത പോണ്ടിംഗിനെ നാല്‍പ്പത്തിയെട്ടാം ഓവറിലെ മൂന്നാം പന്തില്‍ അശ്വിന്‍ സഹീര്‍ ഖാന്റെ കൈകളിലെത്തിക്കുകയായിരുന്നു.

ഇരുപത്തിയാറ് പന്തുകളില്‍ നിന്നായി 38 റണ്‍സുമായി ഡേവിഡ്‌ ഹസിയും ആറ് റണ്‍സുമായി മിച്ചല്‍ ജോണ്‍സണും പുറത്താകാതെ നിന്നു.

ടീം...
ഇന്ത്യ...

ധോണി (നായകന്‍), വീരേന്ദര്‍ സേവാഗ്‌, ഗൗതം ഗംഭീര്‍, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വിരാട്‌ കോഹ്‌ലി, യുവരാജ്‌ സിംഗ്‌, സുരേഷ്‌ റെയ്‌ന, ഹര്‍ഭജന്‍ സിംഗ്‌, ആര്‍ അശ്വിന്‍, സഹീര്‍ ഖാന്‍, മുനാഫ്‌ പട്ടേല്‍.

ഓസ്‌ട്രേലിയ..

റിക്കി പോണ്ടിംഗ്‌ (നായകന്‍), ഷെയ്‌ന്‍ വാട്‌സണ്‍, ബ്രാഡ്‌ ഹാഡിന്‍, മൈക്കിള്‍ ക്ലാര്‍ക്ക്‌, മൈക്ക്‌ ഹസി, ഡേവിഡ്‌ ഹസി, കാമറൂണ്‍ വൈറ്റ്‌, മിച്ചല്‍ ജോണ്‍സണ്‍, ജാസണ്‍ ക്രെസ്‌ജ, ബ്രെറ്റ്‌ ലീ, ഷോണ്‍ ടെയ്‌റ്റ്.

Share this Story:

Follow Webdunia malayalam