തൊടുപുഴ: അടിമാലി കൂമ്പൻപാറയിൽ ഒരാളുടെ മരണത്തിന് ഇടയാക്കിയ മണ്ണിടിച്ചിൽ മുൻകൂട്ടി കണ്ട് നിരവധി ആളുകളെയാണ് ഇന്നലെ ഒഴിപ്പിച്ചത്. ഇതോടെ ഒഴിവായത് വൻ ദുരന്തം. കൊച്ചി ധനുഷ്‌ക്കോടി ദേശീയപാതയ്ക്ക് സമീപമാണ് ദുരന്തമുണ്ടായ സ്ഥലം.
റോഡ് വീതി കൂട്ടുന്നതിന്റെ ഭാഗമായി സമീപത്തെ വലിയ കുന്ന് ഇടിച്ചുനിരത്തുകയും അതിന്റെ ഒരു ഭാഗം അരിഞ്ഞെടുക്കുകയും ചെയ്തതാണ് ദുരന്തത്തിന് കാരണമായതെന്ന് നാട്ടുകാർ ആരോപിക്കുന്നു. വെള്ളിയാഴ്ചയും ഇവിടെ മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് 22 കുടുംബങ്ങളെ വൈകിട്ടോടെ മാറ്റി പാർപ്പിച്ചിരുന്നു.
മണ്ണിടിച്ചിൽ ഭീഷണിയെ തുടർന്ന് മാറിത്താമസിച്ച പ്രദേശത്തെ കുടുംബങ്ങൾക്ക് ഒപ്പം അപകടത്തിൽപ്പെട്ട ബിജു സന്ധ്യ ദമ്പതികളും ഉണ്ടായിരുന്നു. ഇരുവരും തറവാട്ട് വീട്ടിലേക്ക് മാറിയിരുന്നു. എന്നാൽ, രാത്രി രേഖകൾ എടുക്കുന്നതിനും ഭക്ഷണം കഴിക്കുന്നതിനുമായിട്ടാണ് ഇവർ തിരികെ വീട്ടിലെത്തിയത്. വീട്ടിലെത്തി ഇരുപത് മിനിറ്റിനകം അപകടം ഉണ്ടായി. ബിജുവും സന്ധ്യം വീടിന്റെ ഹാളിൽ നിൽക്കുമ്പോഴാണ് അപകടമുണ്ടായത്. മണ്ണിടിഞ്ഞുവീണ് വീടിന്റെ മേൽക്കൂര പൂർണമായും തകർന്നിട്ടുണ്ട്.
ദേശീയപാതയുടെ നിർമാണത്തിനായി മണ്ണെടുത്തതിനെത്തുടർന്ന് 50 അടിയിലേറെ ഉയരത്തിൽ പ്രദേശത്ത് ചരിവ് രൂപപ്പെട്ടിരുന്നു. ഇതിന്റെ മുകളിൽ അടർന്നിരുന്ന ഭാഗം ഇടിഞ്ഞാണ് അപകടം. പാതയിലേക്കും അടിഭാഗത്തുള്ള വീടുകളിലേക്കും വൻതോത്തിൽ മണ്ണ് പതിച്ചാണ് അപകടം. മണ്ണിടിച്ചിലിൽ രണ്ടു വീടുകൾ പൂർണമായും തകർന്ന നിലയിലാണ്.