ചെങ്കോട്ട സ്ഫോടനം, നിർണായക വിവരങ്ങൾ പുറത്ത്, പ്രതികൾ രഹസ്യങ്ങൾ കൈമാറിയത് സ്വിസ് ആപ്പ് വഴി
അറസ്റ്റിലായ പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഈ വിവരങ്ങള്‍ പുറത്തുവന്നത്.
ചെങ്കോട്ട സ്‌ഫോടനവുമായി ബന്ധപ്പെട്ട് പ്രതികള്‍ രഹസ്യ സ്വഭാവമുള്ള മാപ്പുകളും ആക്രമണ പദ്ധതിയുടെ വിശദാംശങ്ങളും കൈമാറിയത് സ്വിസ് ആപ്ലിക്കേഷനായ ത്രീമ ഉപയോഗിച്ചെന്ന് റിപ്പോര്‍ട്ട്. സ്‌ഫോടനം നടത്തേണ്ട ലക്ഷ്യസ്ഥാനങ്ങളുടെ കൃത്യമായ ഭൂപടങ്ങള്‍, ആക്രമണ രീതികള്‍, ബോംബ് നിര്‍മിക്കാനുള്ള നിര്‍ദേശങ്ങള്‍, സാമ്പത്തിക ഇടപാടുകള്‍ തുടങ്ങി എല്ലാ നിര്‍ണായക വിവരങ്ങളും ഈ രഹസ്യപ്ലാറ്റ്‌ഫോം വഴിയാണ് കൈമാറ്റം ചെയ്യപ്പെട്ടത്. അറസ്റ്റിലായ പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഈ വിവരങ്ങള്‍ പുറത്തുവന്നത്.
സ്‌ഫോടനത്തിന് പിന്നിലെ കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ട് വന്ന് ശിക്ഷിക്കുമെന്നും കൃത്യമായ സന്ദേശം തന്നെ നല്‍കുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. സ്‌ഫോടനവുമായി ബന്ധപ്പെട്ട് ജമ്മു കശ്മീരില്‍ 10 പേരെയാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇതില്‍ സര്‍ക്കാര്‍ ജീവനക്കാരും ഉണ്ടെന്നാണ് വിവരം. അറസ്റ്റിലായ ലഖ്‌നൗ സ്വദേശിയായ ഡോക്ടര്‍ ഷഹീന്‍ മസൂദ് അസറിന്റെ അന്തരവന്റെ ഭാര്യ ആരിഫ ബീവിയുമായി അടുത്ത ബന്ധമുണ്ടെന്നാണ് കണ്ടെത്തല്‍. ജെയ്‌ഷെ മുഹമ്മദിന്റെ വനിതാ സംഘത്തിനായി ഷഹീന്‍ പ്രവര്‍ത്തിച്ചിരുന്നുവെന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു.
സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ ഉടനീളം ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ് പോലീസ്. സ്‌ഫോടനത്തിന് ഉപയോഗിച്ച ഹ്യൂണ്ടായി ഐ20 കാറിന് പുറമെ 2 കാറുകള്‍ കൂടി ഉമറും മുസമിലും വാങ്ങിയതായാണ് പോലീസ് കണ്ടെത്തല്‍. സംഭവദിവസം 11 മണിക്കൂര്‍ ഉമര്‍ ഡല്‍ഹിയിലുണ്ടായിരുന്നു. ഫരീദാബാദിലുണ്ടായ അറസ്റ്റുകളില്‍ ഉമര്‍ പരിഭ്രാന്തിയിലായി. അല്ലെങ്കില്‍ ഇതിലും വലിയ ആക്രമണസാധ്യതയുണ്ടായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം.