പന്ത്രണ്ടാമത് അന്തരാഷ്ട്ര ചലച്ചിത്രോത്സവത്തിന് ഇന്ന് തിരശ്ശീല വീഴുകയാണ്. പരാതികളും പരിമിതികളും മേളയെ ബാധിച്ചുവെന്ന ആരോപണമുയര്‍ന്നിട്ടുണ്.
. മികച്ച നിലവാരമുള്ള 250ഓളം ചിത്രങ്ങളാണ് മേളയില്‍ ഉള്‍പ്പെടുത്തിയിരുന്നതെങ്കിലും സംഘാടനത്തിലെ ചില പാളിച്ചകളാണ് മേളയുടെ നിറംകെടുത്തിയതെന്നാണ് പ്രേക്ഷകരില്‍ പലര്‍ക്കും പറയുവാനുള്ളത്.
തീയറ്ററുകളുടെ എണ്ണം മുന്‍ വര്‍ഷത്തേതില്‍ നിന്നും മൂന്നെണ്ണം കൂടി വര്‍ദ്ധിപ്പിച്ചിരുന്നെങ്കിലും അത് കാര്യമായ ഗുണം ചെയ്തില്ലെന്നാണ് പൊതുവെയുള്ള അഭിപ്രായം. മികച്ച ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച മിക്ക തീയറ്ററുകളിലും സിനിമ തുടങ്ങുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് തന്നെ സീറ്റുകള്‍ നിറഞ്ഞു കവിയുന്ന കാഴ്ചയാണ് കാണാനായത്.
പലപ്പോഴും ഒരു തീയറ്ററിലെ ചിത്രം കണ്ട് അടുത്ത തീയറ്ററില്‍ എത്തി സീറ്റ് നേടാന്‍ കഴിയാതെ വന്നതിനാല്‍ നല്ല ചിത്രങ്ങള്‍ പലര്‍ക്കും നഷ്ടപ്പെടുത്തേണ്ടി വന്നു.
കൂടാതെ ഒരു തീയറ്ററില്‍ നിന്ന് അടുത്ത തീയറ്ററിലേക്ക് എത്തുവാന്‍ ഓട്ടോറിക്ഷകള്‍ ഏര്‍പ്പെടുത്തിയിരുന്നെങ്കിലും പലപ്പോഴും ഓട്ടോറിക്ഷകളുടെ സേവനം ലഭ്യമായിരുന്നില്ലെന്നും പരാതിയുണ്ട്. ചിലപ്പോള്‍ യാത്രക്കാരും ഓട്ടോറിക്ഷാ ഡ്രൈവര്‍മാരും തമ്മില്‍ വാക്കുതര്‍ക്കങ്ങളും ഉണ്ടായിരുന്നു.
സിഗ്നേച്ചര്‍ ചിത്രം കാണികളുടെ കൂവല്‍ ഏറ്റുവാങ്ങിയതിലൂടെയാണ് ശ്രദ്ധേയമായത്. മേളയുടെ ആദ്യദിനം മുതല്‍ തുടങ്ങിയ കൂവല്‍ ഏഴാം ദിവസം വരെയും തുടര്‍ന്നു. മത്സര വിഭാഗ ചിത്രങ്ങള്‍ പരമ്പരാഗത ശൈലിയിലുള്ള ചിത്രങ്ങള്‍ മാത്രമായി പോയെന്നും ചിലര്‍ അഭിപ്രായപ്പെട്ടു.
മലയാള സിനിമയുമായി അടുത്തു നില്‍ക്കുന്നവയായിരുന്നു മേളയിലെ ചിത്രങ്ങളെന്നും വേറിട്ട വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതോ വ്യത്യസ്ത അവതരന ശൈലി അവലംബിക്കുന്നതോ ആയിട്ടുള്ള ചിത്രങ്ങള്‍ ഉള്‍പ്പെടുത്തേണ്ടിരുന്നുവെന്നും പ്രേക്ഷകരുടെ ഭാഗത്ത് നിന്നും അഭിപ്രായമുയര്‍ന്നിരുന്നു.
വ്യത്യസ്ത സിനിമ കാണാന്‍ വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം ലഭിക്കുന്ന അവസരം പാഴായ അനുഭവമാണ് ഉണ്ടായതെന്നും ഇവര്‍ പറയുന്നു. കൂട്ടത്തില്‍ പെഡ്രോ അല്‍മോദോവര്‍ക്ക് അമിത പ്രാധാന്യം നല്‍കിയതിനേയും ചിലര്‍ വിമര്‍ശിച്ചു.
കൊമേഴ്സ്യല്‍ ടച്ചുള്ള ചിത്രങ്ങളുടെ സംവിധായകന് ഇത്രയധികം പ്രാധാന്യം നല്‍കേണ്ടിയിരുന്നില്ലെന്നാണ് ഇവരുടെ പക്ഷം. മാത്രമല്ല, റെട്രോസ്പെക്ടീവ് വിഭാഗത്തില്‍ നാല് മികച്ച സംവിധായകരുടെ ചിത്രങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും സംഘാടകര്‍ അല്‍മൊദോവറിന് മാത്രം പ്രത്യേക പരിഗണന നല്‍കിയത് ശരിയായില്ലെന്നും അഭിപ്രായങ്ങള്‍ ഉയര്‍ന്നു.