ഈ മേളയില്‍ യുവാക്കളുടെ സജീവ സാന്നിദ്ധ്യം കാണുവാന്‍ കഴിയും. ഇതിനെക്കുറിച്ച്?
സാങ്കേതികത വളര്‍ന്ന് വികസിച്ചപ്പോള്‍ സാധാരണക്കാരന് വളരെ എളുപ്പത്തില്‍ സിനിമയെടുക്കാമെന്നായി. രാജ്യത്ത് നിരവധി ഫിലിം ഇന്‍സ്റ്റിറ്റൂട്ടുകള്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. സിനിമയെ കൂടുതല്‍ അറിയണമെന്ന ലക്‍ഷ്യത്തോടെയാണ് ഭൂരിഭാഗം യുവാക്കളും ചലച്ചിത്രമേളക്ക് എത്തുന്നത്. സിനിമയുടെ ആസ്വാദക ഭാവി സുരക്ഷിതമാണെന്ന് ഇതില്‍ നിന്ന് വിലയിരുത്താം.
മത്സരവിഭാഗത്തിലെ ചിത്രങ്ങളെക്കുറിച്ച്?
‘ഗെറ്റിങ്ങ് ഹോം’ മനസ്സില്‍ തങ്ങി നില്‍ക്കുന്ന ചിത്രമാണ്. ബാക്കിയുള്ള ചിത്രങ്ങളെക്കുറിച്ച് ഞാന്‍ ഒന്നും പറയുന്നില്ല.
ലോകസിനിമാ വിഭാഗത്തെക്കുറിച്ച്?
മീ മൈ സെല്‍ഫ് , ടൈം തുടങ്ങിയ ചിത്രങ്ങള്‍ നല്ല നിലവാരമുള്ളവയായിരുന്നു. മനുഷ്യ ജീവിതത്തെക്കുറിച്ച് കൂടുതല്‍ ആഴത്തില്‍ ചിന്തിക്കുവാന്‍ കഴിയുന്നവര്‍ക്ക് മാത്രമേ ഇത്തരത്തിലുള്ള ചിത്രങ്ങള്‍ നിര്‍മ്മിക്കാന്‍ കഴിയൂ. പിന്നെ മൊത്തത്തില്‍ ലോകസിനിമയില്‍ മനുഷ്യ നന്‌മയുടെ സാന്നിദ്ധ്യം കാണാം. ‘ലാര്‍ക്ക് ഫാറം‘ പോലുള്ള ചിത്രങ്ങളില്‍ ഇത് ദൃശ്യമാണ്.
മേളയുമായി ബന്ധമില്ലാത്തതും അതേസമയം സിനിമയുമായി ബന്ധമുള്ളതുമായ ഒരു ചോദ്യം ചോദിക്കുവാന്‍ ആഗ്രഹിക്കുന്നു. ഇത്രയും കാലം മലയാളി തങ്ങളുടെ സിനിമകളില്‍ കണ്ടത് മലയാളിയെ തന്നെയാണോ?
ഒരു ചോദ്യം ഞാന്‍ അങ്ങോട്ട് ചോദിക്കുവാന്‍ ആഗ്രഹിക്കുന്നു. താങ്കളുടെ സങ്കല്‍പ്പത്തിലുള്ള മലയാളിയാണോ എന്‍റെ സങ്കല്‍പ്പത്തിലുള്ള മലയാളി. കേരളത്തിലെ മൂന്ന് കോടി ജനങ്ങള്‍ക്കും വ്യത്യസ്തമായ മലയാളി സങ്കല്‍പ്പങ്ങള്‍ ഉണ്ടായിരിക്കും. അതിനാല്‍ ഓരോ സംവിധായകനും വ്യത്യസ്ത മലയാളിയെ വരച്ചുകാട്ടുന്നു.