Select Your Language

Notifications

webdunia
webdunia
webdunia
webdunia

എന്താണ് സിദ്ധവൈദ്യം

എന്താണ് സിദ്ധവൈദ്യം
മനുഷ്യരാശിയുടെ പ്രഥമ വൈദ്യവിജ്ഞാനമാണ് സിദ്ധവൈദ്യമെന്നും, സിദ്ധവൈദ്യത്തില്‍ നിന്നാണ് മറ്റെല്ലാ വൈദ്യവിജ്ഞാനശാഖകളും വികസിച്ചതെന്നുമാണ് വിശ്വാസം. ആര്യന്മാരുടെ വരവിന് മുന്‍പ് ഭാരത മണ്ണില്‍ പൂര്‍ണ്ണവികാസം പ്രാപിച്ച ഒരു ദ്രാവിഡസംസ്കാരം നിലനിന്നിരുന്ന കാര്യം പ്രസിദ്ധമാണല്ലോ.

ആ ധന്യ സംസ്കാരത്തിന്‍റെ സംഭാവനയാണത്രേ സിദ്ധവൈദ്യം. ആദിദ്രാവിഡരുടെ വൈദ്യ വിജ്ഞാനം ക്രോഡീകരിക്കുകയും ചിട്ടപ്പെടുത്തുകയും ചെയ്ത അഗസ്ത്യ മുനിയാണ് സിദ്ധവൈദ്യശാഖയുടെ പിതാവായി ആദരിച്ചുവരുന്നത്. തികച്ചും സമഗ്രവും സമ്പൂര്‍ണ്ണവുമായ സിദ്ധവൈദ്യം ശൈവവിജ്ഞാനമാണെന്ന ഐതീഹ്യവും പ്രചാരത്തിലുണ്ട്.

അഗസ്ത്യരും അദ്ദേഹത്തിന്‍റെ 18 ശിഷ്യന്മാരും പ്രാചീന തമിഴ് ഭാഷയില്‍ രചിച്ച നൂറുകണക്കിന് ഗ്രന്ഥങ്ങളിലാണ് സിദ്ധവൈദ്യ വിജ്ഞാനം പരന്നുകിടക്കുന്നത്. ആദിനൂല്‍, ഗുണവാടകം, നാരമാമിസനൂല്‍ 4000, അഗസ്ത്യര്‍ 12000, പഞ്ചവിദപതിവടങ്കല്‍ 1000, മര്‍മ്മസൂത്തിരം, അഗസ്ത്യര്‍ പരിപൂര്‍ണ്ണം, അമൃതകലൈജ്ഞാനം, അഗസ്ത്യ വൈദ്യ രത്നചുരുക്കം തുടങ്ങിയവ സിദ്ദവൈദ്യശാഖയുടെ പ്രാമാണിക ഗ്രന്ഥങ്ങളില്‍ ചിലതുമാത്രം.

ഗഹനങ്ങളായ നിരവധി പ്രമാണങ്ങളും സങ്കീര്‍ണ്ണമായ നിരവധി സങ്കേതങ്ങളുമുള്ള സിദ്ധവൈദ്യത്തെ ചുരുങ്ങിയ വാക്കുകളില്‍ നിര്‍വചിക്കുക എളുപ്പമല്ല.


എങ്കിലും ശരീരവും മനസും ആത്മാവും ചേര്‍ന്ന് സമഗ്ര രൂപമാര്‍ജ്ജിക്കുന്ന മനുഷ്യനെന്ന സവിശേഷ സൃഷ്ടിയെ ബാധിക്കുന്ന രോഗങ്ങളും രോഗാവസ്ഥകളും ആരോഗ്യപ്രശ്നങ്ങളും ദശനാഡികളുടെ സ്പന്ദനവേഗം അപഗ്രഥിച്ച് നിര്‍ണ്ണയിച്ച്, പ്രകൃതി മൂലികകളില്‍ നിന്ന് ആചാര്യ വിധിപ്രകാരം തയ്യാറാക്കുന്ന ദിവ്യൗഷധങ്ങള്‍ ഉപയോഗിച്ച് ഹ്രസ്വകാലം കൊണ്ട് ചികിത്സിച്ച് സുഖപ്പെടുത്തുന്ന ചികിത്സാ പദ്ധതിയാണ് സിദ്ധവൈദ്യമെന്ന ലളിതമായ നിര്‍വചനം പ്രചാരത്തിലുണ്ട്.

പൂര്‍ണ്ണവികാസം പ്രാപിച്ച ഔഷധ നിര്‍മ്മാണ ശാഖയും സമഗ്രസ്വഭാവമുള്ള മര്‍മ്മശാസ്ത്രശാഖയും സിദ്ധവൈദ്യത്തിന്‍റെ സവിശേഷതകളാണ്. സിദ്ധവൈദ്യ ശാഖയിലെ നീറ്റുമരുന്നുകളുടെ രോഗനിവാരണശേഷി പ്രസിദ്ധമാണല്ലോ.

പച്ചമരുന്നുകള്‍, അങ്ങാടിമരുന്നുകള്‍, പ്രകൃതിമൂലികകള്‍ തുടങ്ങിയവയില്‍ നിന്നും സ്വര്‍ണ്ണം, വെള്ളി, മെര്‍ക്കുറി, സള്‍ഫര്‍, ചെമ്പ്, ഇരുമ്പ്, വിവിധയിനം ഉപ്പുകള്‍, പാഷാണങ്ങള്‍ എന്നിവയില്‍ നിന്നും തയാറാക്കുന്ന ഔഷധങ്ങള്‍ സിദ്ധവൈദ്യചികിത്സകല്‍ക്ക് ഉപയോഗപ്പെടുത്തിവരുന്നു.

Share this Story:

Follow Webdunia malayalam