Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗാന്ധിയന്‍ ചിന്തകള്‍ പ്രസക്തമാവുന്നു

ടി പി സി

ഗാന്ധിയന്‍ ചിന്തകള്‍ പ്രസക്തമാവുന്നു
, ശനി, 24 ജനുവരി 2009 (20:01 IST)
PTI
സ്വാതന്ത്ര്യപ്രാപ്തിക്ക്‌ വേണ്ടി ലോകത്തിനുമുമ്പില്‍ പുതിയൊരു 'ആത്മ' സമരമുറ പൊരുതി വിജയിപ്പിച്ച രാഷ്‌ട്രപിതാവിന്‍റെ സ്വപ്നങ്ങള്‍ നമ്മള്‍ വിസ്മരിക്കുകയാണോ‌. പരിഷ്കൃതസമൂഹമെന്ന്‌ വിളിക്കുന്നതില്‍ അഭിമാനത്തോടെ തല ഉയര്‍ത്തുന്ന ഇന്ത്യന്‍ ജനത യഥാര്‍ത്ഥത്തില്‍ ഇപ്പോള്‍ ഗോധ്‌രയും മാറാടും കഴിഞ്ഞ് മലേഗാവിലും കാണ്ടമാലിലും എത്തി നില്‍ക്കുന്നതേയുള്ളൂ.

നമ്മുടെ രാജ്യത്ത് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നടക്കുന്ന സ്ഫോടനങ്ങള്‍, വര്‍ഗീയ കലാപങ്ങള്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ ഇവയെല്ലാം നമ്മെ അഹിംസ എന്ന ഉദാത്തമായ ചിന്താഗതിയില്‍ നിന്ന് ഏറെ അകറ്റിയിരിക്കുന്നു.

'എന്‍റെ സത്യാന്വേഷണ പരീക്ഷണ'ങ്ങളില്‍ ഗാന്ധിജി പറയുന്നു; "ആത്മശുദ്ധിയില്ലെങ്കില്‍ അഹിംസാപാലനം ഒരു വിഫല സ്വപ്നമായി ശേഷിക്കുകയേ ഉള്ളൂ". ഹൃദയവിശുദ്ധിയില്ലെങ്കില്‍ അത്‌ ചുറ്റുപാടും മലീമസമാക്കും. എന്നാല്‍ അതുണ്ടെങ്കില്‍ സ്വന്തം ചുറ്റുപാടുകളെയും ശുദ്ധമാക്കും.

ഇന്ത്യയൊട്ടാകെ മതനിരപേക്ഷ സമീപനങ്ങളില്‍ പ്രതികൂല മാറ്റമാണ് കാണാന്‍ കഴിയുന്നത്. എന്നാല്‍, നൂറുശതമാനം സാക്ഷരരെന്നും സാമൂഹിക ഇടപെടലുകളില്‍ മുന്നോക്കം നില്‍ക്കുന്നവരെന്നും പേരെടുത്ത മലയാളി സമൂഹത്തിനെന്തുപ്പറ്റി? ലോകമെങ്ങും ജൂതസമൂഹത്തെ തള്ളിപ്പറഞ്ഞപ്പോഴും സ്വന്തം നെഞ്ചിലവര്‍ക്ക്‌ സ്ഥാനം നല്‍കിയ ഒരു സമൂഹം എങ്ങിനെയിത്രത്തോളം വഷളായി?


രാഷ്‌ട്രീയവും മതവും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന്‍റെ ഫലമാണ്‌ ഗുജറാത്തും മാറാടും മലേഗാവുമെല്ലാമെന്ന് കരുതേണ്ടിയിരിക്കുന്നു. ഇവ അവസാനിക്കണമെങ്കില്‍ ഗാന്ധിയന്‍ ചിന്തകളുടെ പിന്‍ബലം അത്യാവശ്യമാണ്‌. എണ്ണത്തില്‍ കുറവെങ്കിലും ജനക്ഷേമ തല്പരരും വിശാല മനസ്കരും സത്യസന്ധരുമായ ജനപ്രതിനിധികള്‍ ഉയര്‍ന്നുവരേണ്ടിയിരിക്കുന്നു.

ഇപ്പോഴിതാ മുംബൈ ഭീകരാക്രമണത്തിന്‍റെ വെളിച്ചത്തില്‍ നമുക്ക് , അല്ല ലോകത്തിന്, ഭീകരതയുടെ ക്രൂരമായ ഉള്‍പ്പകകളെ കുറിച്ച് വെളിവായിരിക്കുന്നു. നമ്മുടെ നാട്ടില്‍ അതിര്‍ത്തി കടന്നെത്തുന്ന അക്രമം കണ്ട് നാം പകച്ചു നില്‍ക്കുകയാണ്. ഹിസാത്മക്ത നമ്മുടെ രാജ്യത്തെ വാണിജ്യ തലസ്ഥാനത്തെ ദു:ഖത്തിലാഴ്ത്തിയത് നാം എങ്ങനെ വിസ്മരിക്കും. ഇരുന്നോറോളം ജീവനുകളുടെ വില ആര് നല്‍കും. മാതൃരാജ്യത്തിനായി ധീരതയോടെ പൊരുതിമരിച്ച നമ്മുടെ സ്വന്തം ധീരയോദ്ധാക്കളെ നാമെങ്ങനെ മറക്കും.

'വിനയത്തിന്‍റെ പരമപരിധിയാണ്‌ അഹിംസ'. വിദ്വേഷാഗ്നി ആളിക്കത്തിയ കലാപത്തിന്‍റെ ഉള്‍വനങ്ങളില്‍ പതിയിരുന്ന കലാപകാരികള്‍ ഒരു നിമിഷം ചെവിയോര്‍ത്തിരുന്നെങ്കില്‍ രാഷ്‌ട്രപിതാവിന്‍റെ ഈ വാക്കുകള്‍ കേള്‍ക്കുമായിരുന്നു. ചോരപ്പാടുകളും നഷ്ടവിലാപങ്ങളുമടങ്ങിയ കലാപഭൂമികള്‍ക്കുമീതെ നമുക്ക്‌ ഈ വാക്കുകള്‍ പുതപ്പിക്കാം.

Share this Story:

Follow Webdunia malayalam