ഓഗസ്റ്റ് 29 മുതലായിരുന്നു ഇന്ത്യന്‍ ഫുട്ബോള്‍ ടീം വിജയം ശീലമാക്കാന്‍ ആരംഭിച്ചത്. റാങ്കിംഗില്‍ മുന്നില്‍ നില്‍ക്കുന്ന സിറിയയെ ഫൈനലില്‍ ഒരു ഗോളിനു മറിച്ച് നെഹ്‌റു കപ്പ് കിരീടം ഫുട്ബോളില്‍ നേടിയതു മുതല്‍. ടൂര്‍ണമെന്‍റില്‍ മുമ്പ് കണ്ടിട്ടില്ലാത്ത വിധം കളിച്ച ഇന്ത്യ ടൂര്‍ണമെന്‍റില്‍ ഒരു മത്സരമെ പരാജയപ്പെട്ടുള്ളൂ. അതും ധീരമായി പൊരുതി.
ഇതിനു പുറമേ ഏഷ്യന്‍ ഫുട്ബോളില്‍ അണ്ടര്‍ 19 വിഭാഗത്തില്‍ യോഗ്യത സമ്പാദിക്കാനും ഇന്ത്യന്‍ ചുണക്കുട്ടന്‍മാര്‍ക്കു കഴിഞ്ഞു. ഇതു വരും കാലത്ത് മാരക പ്രഹരശേഷിയുള്ള ടീമായിരിക്കും എന്നു വ്യക്തമാക്കുന്ന പ്രകടനമായിരുന്നു. നെഹ്രുകപ്പ് നേടിയതിന്‍റെ ഒരാഴ്ച കഴിഞ്ഞ് സെപ്തംബര്‍ 9 ന് തന്നെ ഇന്ത്യ അടുത്ത അന്താരാഷ്ട്രകിരീടം ഹോക്കിയില്‍ നേടി.
കുറേക്കൂടി വ്യത്യസ്തമായി വന്‍ കരയിലെ തന്നെ കിരീടത്തിലാണ് മുത്തമിട്ടത്. ചെന്നൈയില്‍ നടന്ന കനത്ത പോരാട്ടത്തില്‍ കലാശക്കളിയില്‍ 7-2 നു കരുത്തരായ ദക്ഷിണ കൊറിയയെ തകര്‍ത്തു. ടൂര്‍ണമെന്‍റില്‍ ഒന്നാകെ 57 ഗോളുകളാണ് ഇന്ത്യ അടിച്ചു കൂട്ടിയത്. അതിനും മുമ്പ് ടെന്നീസ് സുന്ദരി സാനിയാ മിര്‍സയുടെ സിന്‍സിനാറ്റിയിലെ പ്രകടനം.
അന്താരാഷ്ട്ര മത്സരങ്ങളുടെ കാര്യത്തില്‍ ഇന്ത്യയ്‌ക്ക് യാതൊരു പ്രതീക്ഷയുമില്ലാതിരുന്ന കാറോട്ട ചാമ്പ്യന്‍ഷിപ്പിലും ഓര്‍ത്തിരിക്കാവുന്ന ഒരു വിജയം ഇന്ത്യ സ്വന്തമാക്കി. കാറോട്ട മത്സരങ്ങളില്‍ ദേശീയ ടീമുകളുടെ പോരാട്ടമായ എ1 ഗ്രാന്‍ഡ് പ്രീയുടെ ചരിത്രത്തില്‍ ഇന്ത്യക്ക് ആദ്യ വിജയം നരേന്‍ കാര്‍ത്തികേയനാണ് സമ്മാനിച്ചത്.