Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രതിഭകള്‍ അവശേഷിപ്പിച്ച കാല്‍പ്പാടുകള്‍..

പി എസ് അഭയന്‍

പ്രതിഭകള്‍ അവശേഷിപ്പിച്ച കാല്‍പ്പാടുകള്‍..
PTIPTI
ഓരോ കാലഘട്ടം കഴിയുമ്പോഴും ഓരോ കൊഴിഞ്ഞുപോകലുകള്‍ ഉണ്ടാകും ഓരോ പുതുവര്‍ഷഷവും പുതു നാമ്പുകളെയാണ് വരവേല്‍ക്കുക. സിംഹാസനം ലോകാവസാനം വരെ ആര്‍ക്കും നിലനിര്‍ത്താനാകില്ല. തന്നേക്കാള്‍ മികച്ച പോരാളികള്‍ വരുമ്പോള്‍ ഒരോ രാജാക്കന്‍‌മാരും പടിയിറങ്ങും. എന്നാല്‍ പ്രതിഭകളുടെ സിംഹാസനം എന്നും ഒഴിഞ്ഞു തന്നെ കിടക്കും. ഈ പ്രതിഭ തന്നെയാണ് അവരെ താരങ്ങളാക്കുന്നതും.

അലന്‍ ബോര്‍ഡറും സുനില്‍ ഗവാസ്ക്കറും ബ്രയാന്‍ ലാറയും സച്ചിനും വോണുമെല്ലാം ഓരോ സിംഹാസനം പണിതു കൊണ്ട് ക്രിക്കറ്റ് ചരിത്രത്തില്‍ എത്തിയവരാണ്. അവരുടെ കസേരകള്‍ അവര്‍ക്കു മാത്രമാണ്. ക്രിക്കറ്റ് ഗ്യാലറികളെ ത്രസിപ്പിച്ചു കടന്നു പോയ ഇവരുടെ നിരയിലേക്കാണ് ഇനി മക്ഗ്രാത്തിനെയും ലാറയേയും ജയസൂര്യയേയും അനില്‍ കുംബ്ലേയേയുമെല്ലാം കായിക പ്രേമികള്‍ ഓര്‍മ്മിക്കുക.

മൂന്നു ലോകകപ്പുകളില്‍ മക്‍ഗ്രാത്ത് തന്നെയായിരുന്നു ബൌളിംഗില്‍ ഓസീസിന്‍റെ ഏറ്റവും മികച്ച പടയാളി. മൂന്നു ലോകകപ്പുകളിലായി 70 വിക്കറ്റ്‌ വീഴ്ത്തി ചരിത്രത്തിലേക്കാണ്‌ ഈ കാനറിപക്ഷി നടന്നു കയറിയത്‌. വാസീം അക്രത്തിന്‍റെ 53 വിക്കറ്റ്‌ എന്ന റെക്കോഡ്‌ ഇക്കാര്യത്തില്‍ മക്ഗ്രാത്ത്‌ മറികടന്നു. ടെസ്റ്റില്‍ 561 വിക്കറ്റുകളും ഏകദിനത്തില്‍ 381 വിക്കറ്റുകളും നേടിയ മക്ഗ്രാത്ത് ലോകകപ്പ് ഫൈനലോടെയാണ് വിടപറഞ്ഞത്.

ഏകദിനത്തില്‍ ഇനി കാണാത്ത മറ്റൊരു പ്രമുഖര്‍ ഇന്ത്യന്‍ സ്പിന്നര്‍ അനില്‍ കുംബ്ലേയാണ്. ഏകദിനങ്ങളില്‍ നിന്നും വിരമിച്ച കുംബ്ലേ ടെസ്റ്റില്‍ ഇന്ത്യയുടെ നായകനാണ്. ഏകദിനത്തില്‍ 271 മത്സരങ്ങള്‍ കളിച്ച മുപ്പത്താറുകാരനായ ഈ സ്പിന്‍ ഇതിഹാസം 337 വിക്കറ്റാണ് ഏകദിനത്തില്‍ വീഴ്ത്തിയത്. 2006-07 ലെ സീയറ്റ് അന്താരാ‍ഷ്ട്ര ക്രിക്കറ്റര്‍ പുരസ്ക്കാരത്തിന് ഇന്ത്യന്‍ വെറ്ററന്‍ ലെഗ്സ്പിന്നര്‍ അനില്‍ കുംബ്ലേയും ആജീവനാന്ത ക്രിക്കറ്റ് നേട്ടത്തിനും തെരഞ്ഞെടുക്കപ്പെട്ടു

പാകിസ്ഥാന്‍ നായകന്‍ ഇന്‍സമാം ഉള്‍ ഹക്കിനും ലോകകപ്പ് എകദിന മത്സരങ്ങളില്‍ നിന്നുള്ള വിരമിക്കല്‍ വേദിയായിരുന്നു. 11731 ഏകദിന റണ്‍സുകള്‍ പാകിസ്ഥാനു വേണ്ടി നേടിയ ഇന്‍സിയുടെ ക്രിക്കറ്റിലെ രണ്ടു വെര്‍ഷനിലെയും മടക്കം വേദനയോടെയായിരുന്നു.
webdunia
PTIPTI


ലോകകപ്പില്‍ പരിശീലകന്‍ വുമറിന്‍റെ മരണവും പാകിസ്ഥാന്‍ ഒന്നാം റൌണ്ടില്‍ പുറത്തായതും ഇന്‍സിക്കു നല്‍കിയ വേദന ചില്ലറയല്ലായിരുന്നു. ടെസ്റ്റില്‍ പാകിസ്ഥാനായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ജാവേദ് മിയാന്‍ദാദിന്‍റെ 8,832 റണ്‍സ് എന്ന റെക്കോഡിനൊപ്പമെത്താന്‍ രണ്ടു റണ്‍സ് മാത്രം ബാക്കി നില്‍ക്കേയാണ് ഇന്‍സി ടെസ്റ്റിന്‍റെ പടിയിറങ്ങിയത്.

ഏതൊരു ബൗളറുടേയും നെഞ്ചിടിപ്പു കൂട്ടുന്ന ഫുട്‌വര്‍ക്കിന്‍റെ ചടുലതാളം ഓര്‍മ്മയാക്കി ലാറ പടിയിറങ്ങിയ ശേഷമുള്ള ആദ്യ മെയ്‌ രണ്ടായിരുന്നു 2007 ലേത്‌. ഇതിഹാസ താരങ്ങള്‍ അരങ്ങു വാഴുന്ന വിന്‍ഡീസ് ക്രിക്കറ്റില്‍ കഴിഞ്ഞ ലോകകപ്പ് അരങ്ങേറിയപ്പോള്‍ കരീബിയക്കാര്‍ ലാറയുടെ വീരോചിത വിടവാങ്ങലായിരുന്നു കാംഷിച്ചത്.


എന്നാല്‍ ആദ്യ റൌണ്ടില്‍ പുറത്തായ വിന്‍ഡീസിന്‍റെ തകര്‍ന്ന കപ്പിത്താനാകാനെ ലാറയ്‌ക്കായുള്ളൂ. ഒട്ടേറെ റെക്കോഡുകള്‍ പേരിലുള്ള ലാറയുടെ സമ്പാദ്യമാകട്ടെ ടെസ്റ്റില്‍ 11953 റണ്‍സും എകദിനത്തില്‍ 10405 റണ്‍സും ആയിരുന്നു.

ശ്രീലങ്കയുടെ നങ്കൂരക്കാരന്‍ മര്‍വ്വന്‍ അട്ടപ്പട്ടുവിന്‍റെ വിരമിക്കലിനും ഈ വര്‍ഷം സാക്ഷിയായി. തൊണ്ണൂറ് ടെസ്റ്റുകളില്‍ നിന്ന് 10 സെഞ്ച്വറികളുടെ ബലത്തില്‍ 5502 റണ്‍സാണ് അട്ടപ്പെട്ടു നേടിയിട്ടുള്ളത്.15 ഇന്നിങ്ങ്‌സുകളില്‍ പുറത്താകാതെ നിന്ന അദ്ദേഹം 17 അര്‍ദ്ധ സെഞ്ച്വറികളും നേടിയിട്ടുണ്ട്.ടെസ്റ്റ് മത്സരങ്ങളീല്‍ 249 റണ്‍സാണ് അദ്ദേഹത്തിന്‍റെ ഏറ്റവും ഉയര്‍ന്ന സ്കോര്‍. 268 ഏകദിനങ്ങളിലും പാഡണിഞ്ഞിട്ടുള്ള അട്ടപ്പെട്ടു 8529 റണ്‍സാണ് ഈ വിഭാഗത്തില്‍ നേടിയിട്ടുള്ളത്.

webdunia
PROPRO
ലോക ക്രിക്കറ്റിലേക്ക് ഒരു കറങ്ങുന്ന പന്തുമായെത്തി ഏറ്റവുമധികം ബാറ്റ്‌സ്‌മാന്‍‌മാരെ വീഴ്ത്തിയ ശ്രീലങ്കന്‍ താരം മുരളീധരന്‍റേതായിരുന്നു ഈ വര്‍ഷം. 2007 ല്‍ എറ്റവുമധികം മാധ്യമശ്രദ്ധ ലഭിച്ച മുരളി സ്വന്തം മണ്ണിലാണ് ചരിത്രത്തിലേക്ക് നടന്നു കയറിയത്. കാന്‍ഡിയില്‍ നടന്ന ടെസ്റ്റില്‍ 710 വിക്കറ്റുകളാണ് മുരളി തികച്ചത്. രവി ബോപറയെ ജയവര്‍ദ്ധനയുടെ കയ്യില്‍ എത്തിച്ച് 708 വിക്കറ്റ് തികച്ച മുരളി പോള്‍കോളിംഗ് വുഡിനെ പുറത്താക്കിയാണ് റെക്കോഡില്‍ എത്തിയത്.

മികച്ച ക്രിക്കറ്റ് താരത്തിനുള്ള 2006-07 ലെ സീയറ്റ് അന്താരാ‍ഷ്ട്ര ക്രിക്കറ്റര്‍ പുരസ്ക്കാരത്തിന് ശ്രീലങ്കന്‍ സ്പിന്നര്‍ മുത്തയ്യാ മുരളീധരന്‍ അര്‍ഹനായി. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ആയിരുന്ന സംഗകാരയായിരുന്നു കഴിഞ്ഞ വര്‍ഷം ലങ്കയുടെ പേരില്‍ ചരിത്രം കുറിച്ച മറ്റൊരു കളിക്കാരന്‍. നാലുതവണ പുറത്താകാതെ ആറു തവണ 150 കടന്ന സംഗകാര പ്രത്യേക റെക്കോഡാണ് തീര്‍ത്തത്.
webdunia
PTIPTI
മഹാന്‍‌മാരായ പല കളിക്കാരും കളത്തില്‍ നിന്നു വിടവാങ്ങിയപ്പോള്‍ പാകിസ്ഥാന്‍ പരിശീലകനായിരുന്ന ബോബ് വുമറായിരുന്നു ഏറ്റവും വേദനിപ്പിക്കുന്ന ഓര്‍മ്മ. പല ടീമുകളെയും ഉന്നതിയിലേക്കു നയിച്ച ഈ ദക്ഷീണാഫ്രിക്കക്കാരന്‍ ദൈവത്തിന്‍റെ കളത്തിലേക്കാണ് ഭൂമിയിലെ കളി നിര്‍ത്തി പോയത്. കരീബിയന്‍ ലോകകപ്പിനിടയില്‍ ദുരൂഹ സാഹചര്യത്തില്‍ മരണമടഞ്ഞ ഈ തന്ത്രങ്ങളുടെ ആശാന്‍ ഓരോ ലോകകപ്പിലും പാകിസ്ഥാനും ലോക ക്രിക്കറ്റിനു തന്നെയും എന്നും വേദനിപ്പിക്കുന്ന സ്മരണയാണ്.

Share this Story:

Follow Webdunia malayalam