Webdunia - Bharat's app for daily news and videos

Install App

പ്രണയം ഒരു കടങ്കഥ പോലെ

ഹണി ആര്‍ കെ

Webdunia
ഞായര്‍, 13 ഫെബ്രുവരി 2011 (19:00 IST)
PRO
PRO
അവന്‍ സമീപത്തുള്ളപ്പോള്‍ വയറ്റിനുള്ളില്‍ ചിത്രശലഭങ്ങള്‍ പറക്കുന്നതു പോലെ തോന്നി അവള്‍ക്ക്. അവന് വയറ്റില്‍ സമുദ്രം ഇളകിമറിയുന്നത് പോലെയും. ചിത്രശലഭങ്ങളെ കുറിച്ച് അവളോ, സമുദ്രത്തെ കുറിച്ച് അവനോ ഒന്നും മിണ്ടിയില്ല. പക്ഷേ അവര്‍ പോലും അറിയാതെ കണ്ണുകള്‍ അക്കാര്യം കൈമാറുന്നുണ്ടായിരുന്നു.

കണ്ണുകള്‍ പറയുന്ന കടങ്കഥകള്‍ക്ക് ഉത്തരമറിയാമെന്ന് അവര്‍ ആദ്യമൊന്നും സമ്മതിച്ചില്ല. പക്ഷേ എപ്പോഴോ ഒരു തിരിഞ്ഞുനോട്ടമായോ ചുണ്ടുകളിലെ നാണമായോ അവര്‍ ആ കടങ്കഥകള്‍ക്ക് ഉത്തരമോതി. പലതവണ മടക്കിച്ചുളിഞ്ഞ കടലാസുകളിലെ വരികളില്‍ അത് കൈമാറി.- ‘’എനിക്ക് നിന്നെ ഇഷ്ടമാണ്‘’. പിന്നീട് മയില്‍പ്പീലി തുണ്ടുകളായി ആ ഇഷ്ടം പെറ്റുപെരുകി.

നാട്ടിന്‍പുറത്തെ ഇടനാഴികളിലും കാമ്പസ്സുകളിലും വായനശാലകളിലും പാടവരമ്പത്തും ബസ് സ്റ്റോപ്പുകളിലുമൊക്കെ പലകുറി ഈ രംഗം ആവര്‍ത്തിച്ചു. നസീറായും വേണു നാഗവള്ളിയായും മോഹന്‍ലാലായും അവന്‍ വേഷമിട്ടപ്പോള്‍ ഷീലയും ജലജയായും സുമലതയും ശോഭനയുമായി അവള്‍ ഒപ്പം ചേര്‍ന്നു. മനസ്സിന്റെ ഏതോ ഭാഗത്തേറ്റ നീറ്റല്‍ പോലെ ആ വികാരം അവര്‍ കൊണ്ടു നടന്നു.

ചങ്ങമ്പുഴയും കീറ്റ്സുമൊക്കെയായിരുന്നു ഇവരുടെ ചങ്ങാതിമാര്‍. കീറ്റ്സ് കേള്‍ക്കാത്ത പാട്ടിന്റെ മാധുര്യത്തെ കുറിച്ച് പാടി കേള്‍പ്പിച്ചപ്പോള്‍ ചങ്ങമ്പുഴ ഇവര്‍ക്ക് രമണനെ പരിചയപ്പെടുത്തിക്കൊടുത്തു. ഇതേതുടര്‍ന്ന് ചിലര്‍ പ്രണയത്തെ താലിചാര്‍ത്തിയപ്പോള്‍ മറ്റ് ചിലര്‍ തൂക്കിലേറ്റി.

‘പ്രണയ‘ത്തിന് എന്നും കൂടുതല്‍ ഇഷ്ടം ക്യാമ്പസ്സുകളോടായിരുന്നു. ലൈബ്രറി അലമാരകളിലെ എഴുത്തുകാരുടെ കണ്ണുവെട്ടിച്ചും കോണിപ്പടികളുടെ മങ്ങിയ കാഴ്ചകളിലും വാകമരത്തിന്റെ തണലിലും ക്യാമ്പസ് ‘പ്രണയ‘ത്തെ പുല്‍കി. എഴുപത്- എണ്‍പതുകളില്‍ പ്രണയം വിപ്ലവത്തിന്റെ ചുവപ്പിനെയും കാല്‍പ്പനികതയുടെ ഗുല്‍മോഹര്‍പ്പൂക്കളെയും സ്നേഹിച്ചു.

പ്രണയത്തിന്റെ ഉത്‌കണ്ഠ കിടക്കയില്‍ അവസാനിക്കുന്നുവെന്ന് മാര്‍ക്വേസ് പറഞ്ഞത് കേട്ടവരും കേള്‍ക്കാത്തവരും അവളെ പൂജിച്ചത് പവിത്രതയുടെ ശ്രീകോവിലായിരുന്നു; ഒരിക്കല്‍. അപവാദങ്ങള്‍ക്ക് ദാഹം തീര്‍ക്കാന്‍ പ്രണയത്തിനെ വിട്ടുകൊടുത്തവര്‍ അന്നും ഉണ്ടായിരുന്നു. പക്ഷേ അവര്‍ പണ്ട് എണ്ണത്തില്‍ കുറവായിരുന്നുവെന്ന് മാത്രം.

പക്ഷേ വളരെ പെട്ടെന്ന് തന്നെ പ്രണയത്തിനും ബോറടിച്ചു തുടങ്ങി. ആഘോഷത്തിന്റെ ഉത്പ്പന്നമാകാനാണ് ഇപ്പോള്‍ കൂടുതല്‍ ഇഷ്ടം. ഐസ്ക്രീം കഴിക്കാനും‍, സിനിമ കാണാനും അറുബോറന്‍ ക്ളാസ്സുകളില്‍നിന്ന് രക്ഷപ്പെടാനും ഒരുമിച്ചു കറങ്ങാന്‍ ഒരു കമ്പനിയായും മാത്രം പ്രണയം ചുരുങ്ങി.

ഹൈടെക് പ്രണയത്തിന്റെ കട തുറന്നത് അടുത്ത കാലത്താണ് ചാറ്റ്പ്രേമം, മെസേജ് പ്രേമം, ട്വിറ്റര്‍ പ്രണയം, ഡേറ്റിംഗ് തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ അവിടെ ആള്‍ക്കാരുടെ നീണ്ട ക്യൂവാണ് ഇന്ന്. ശബ്ദത്തെ പ്രണയിക്കുന്നവരാണ് ഇന്നത്തെ കാമുകന്‍( കാമുകി)മാരില്‍ ഏറെയും. സെല്‍ഫോണിലൂടെ ശബ്ദത്തെ ആലിംഗനം ചെയ്ത് ജീവിതംതന്നെ ഹോമിക്കുന്നു ഇക്കൂട്ടര്‍.

ഇന്ന് പ്രണയത്തിന് ഒരു പുതിയ സമവാക്യവും കണ്ടെത്തിയിരിക്കുന്നു. ഒന്നാം ദിവസം- ഐ മിസ്‌ യു ഡാ, രണ്ടാം ദിവസം- ലവ് യു ഡാ, മൂന്നാം ദിവസം- ബൈ ഡാ...സോറീ ഡാ...

വായിക്കുക

Israel - Iran Conflict: താമസസ്ഥലങ്ങൾക്കരികെ പോലും മിസൈലുകൾ പതിക്കുന്നു, ഇറാനിലെ ഇന്ത്യൻ വിദ്യാർഥികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാൻ ആരംഭിച്ച് വിദേശകാര്യമന്ത്രാലയം

'നയൻതാര അയാളുമായി പ്രണയത്തിലാണ്': ഇത് എങ്ങനെ നടക്കാനാണ്? - ആ സംഭവത്തെ കുറിച്ച് അന്തനൻ

ധനുഷിനെ കെട്ടണമെന്ന് വാശി പിടിച്ചത് ഐശ്വര്യ, ഒടുവിൽ ഇഷ്ടമില്ലാഞ്ഞിട്ടും രജനികാന്ത് വിവാഹം നടത്തി കൊടുത്തു: അന്തനൻ

ഈ ഗതി ഇനിയൊരു മിണ്ടാപ്രാണിക്കും വരരുത്: പരാതി നൽകാനുണ്ടായ കാരണത്തെ കുറിച്ച് നാദിര്‍ഷ

'സുരേഷ് ഗോപിയുടെ രണ്ടാംവരവിന് നിമിത്തമായത് ഞാന്‍': ജോൺ ബ്രിട്ടാസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഡെങ്കി ബാധിക്കുന്ന 80ശതമാനം പേര്‍ക്കും ലക്ഷണമില്ല, ഇക്കാര്യങ്ങള്‍ അറിയണം

ഫംഗസിന്റെ ഉറവിടമാണ് തലയിണ; ശ്രദ്ധിച്ചില്ലെങ്കില്‍ രോഗങ്ങള്‍ ഉറപ്പ്

ഉയര്‍ന്ന യൂറിക്കാസിഡ് ആണോ, വാഴയില നിങ്ങളെ സഹായിക്കും!

International Yoga Day 2025: വീട്ടിൽ ഇരുന്ന് ചെയ്യാവുന്ന 10 യോഗാസനങ്ങൾ

മട്ടന്‍ കിടിലനാണ്, പക്ഷേ..! ശ്രദ്ധിക്കണം

Show comments