ഭാഷയെ ഭാവദീപ്തമാക്കുന്ന അതിസുന്ദരവും ലളിതവുമായ സങ്കല്പങ്ങള്‍ കൊണ്ട് നിറഞ്ഞതാണ് തിരുവാതിരക്കാലത്തെ പാട്ടുകള്‍.
തുടിച്ച് കുളിക്കുന്നതിനായി പുഴയിലിറങ്ങുമ്പോള്‍, പുഴ ഗംഗയാണെന്ന് സങ്കല്‍പ്പിച്ച് ജലത്തെയുണര്‍ത്തുന്ന പാട്ടാണ് "തൊട്ടു വന്ദനം'
തൊട്ടു വന്ദനം
""ഒന്നാകും പാല്‍ക്കടലില്‍
ഒന്നല്ലോ പള്ളിശംഖ്
ഉണരുണരു ഗംഗാദേവീ
രണ്ടാനാം പാല്‍ക്കടലില്‍
രണ്ടല്ലോ ........''
ഇങ്ങനെ പത്ത് വരെയുള്ള സംഖ്യകൊണ്ട് പാടിയിട്ട് പുഴയെ തൊട്ടു വന്ദിച്ച ശേഷമാണ് സ്ത്രീകള്‍ കുളിക്കാനിറങ്ങുന്നത്.
പാതിരാപ്പൂ പാട്ട്
തിരുവാതിരത്തലേന്ന് ദശപുഷ്പങ്ങള്‍ എല്ലാം ചേര്‍ത്ത് കെട്ടി, പാലുള്ള ഏതെങ്കിലും വൃക്ഷത്തിന് ചുവട്ടില്‍ നിക്ഷേപിക്കുന്നു. തിരുവാതിര പുലരുമ്പോള്‍, കൂട്ടത്തില്‍ പുതുതായി വിവാഹം കഴിഞ്ഞ യുവതിയെക്കൊണ്ട്, ഈ ദശപുഷ്പം എടുപ്പിക്കുന്നു. ഈ സമയത്ത് സംഘം ചേര്‍ന്ന് പാടുന്ന പാട്ടാണ് പാതിരാപ്പൂപാട്ട്.
""ഒന്നാനാം കുന്നില്‍ മേല്‍
ഓരടി കുന്നിന്‍മേല്‍
ഒന്നല്ലോ തോഴിമാര്‍ പാലനട്ടു
പാലയ്ക്കില വന്നു, പൂവന്നു, കാവന്നു
പാലയില നുള്ളി
പാലയ്ക്ക് നീര്‍ കൊട്
പാര്‍വതിയേ.''