Select Your Language

Notifications

webdunia
webdunia
webdunia
webdunia

വരുന്ന സെപ്‌റ്റംബര്‍ ഏഴിന് മമ്മൂട്ടിക്ക് എത്ര വയസാകും?

മമ്മൂട്ടി ഇനി എത്രനാള്‍ നായകനായി തുടരും?

Mammootty
, ബുധന്‍, 31 ഓഗസ്റ്റ് 2016 (15:23 IST)
മമ്മൂട്ടിയുടെ ജന്‍‌മദിനമാണ് സെപ്റ്റംബര്‍ ഏഴ്. എന്നാല്‍ അദ്ദേഹത്തിന് എത്ര വയസായി എന്നുമാത്രം ചോദിക്കരുത്. മലയാളികളുടെ മനസില്‍ എന്നും അദ്ദേഹത്തിന്‍റെ പ്രായം 30നും 35നും ഇടയിലാണ്. കൂടിവന്നാല്‍ 40. മമ്മൂട്ടി ആ പ്രായക്കാരായ കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോള്‍ ഇപ്പോഴും ആരും നെറ്റിചുളിക്കുന്നില്ല. കാരണം, അത് മമ്മൂട്ടിയാണ്. മമ്മൂട്ടിക്ക് പകരം വയ്ക്കാന്‍ മറ്റൊരു നടന്‍ വേണമെന്ന് മലയാളികള്‍ ആഗ്രഹിക്കുന്നില്ല. 
 
മുപ്പത്തഞ്ച് വര്‍ഷത്തിലധികമായി മമ്മൂട്ടി മലയാള സിനിമയുടെ ഭാഗമായിട്ട്. ഇത്രയും കാലത്തിനിടയ്ക്ക് അദ്ദേഹം അവതരിപ്പിക്കാത്ത ഒരു കഥാപാത്രം, അദ്ദേഹം പകര്‍ത്താത്ത ഒരു ഭാവം, അദ്ദേഹം ജീവിക്കാത്ത ഒരു ജീവിതം കണ്ടെത്താന്‍ പറഞ്ഞാല്‍ അത് അല്‍പ്പം ബുദ്ധിമുട്ടുള്ള സംഗതി തന്നെ. മലയാളസിനിമയുടെ നടുമുറ്റത്ത് ഒരു സിംഹാസനമിട്ട് അതില്‍ താരരാജാവായി മമ്മൂട്ടി ഇരിപ്പുറപ്പിച്ചിട്ട് മൂന്ന് പതിറ്റാണ്ടായി. ആ സിംഹാസനത്തിനൊരു വെല്ലുവിളി ഉയര്‍ത്താന്‍ മറ്റൊരു നടനും കഴിഞ്ഞില്ല. മോഹന്‍ലാല്‍ എന്നൊരു ഇതിഹാസം മമ്മൂട്ടിക്കു സമാന്തരമായി ഒഴുകുന്നു എന്നതല്ലാതെ!
 
മമ്മൂട്ടിക്ക് എതിരാളിയാണോ മോഹന്‍ലാല്‍? മമ്മൂട്ടിയും മോഹന്‍ലാലും തമ്മില്‍ ഒരു മത്സരമുണ്ടോ? മമ്മൂട്ടിയും ലാലും ശത്രുതയിലാണോ? ഇത്തരം ചോദ്യങ്ങളിലൂടെയാണ് മൂന്നു പതിറ്റാണ്ടുകളായി മലയാളികളുടെ ജീവിതം നീങ്ങുന്നത്. അവര്‍ പരസ്പരം സംസാരിക്കുന്നതിന്‍റെ ഒരു ചിത്രം കണ്ടാല്‍, അവര്‍ തമ്മില്‍ പിണങ്ങി എന്നൊരു വാര്‍ത്ത കേട്ടാല്‍ മലയാളികള്‍ ആഴ്ചകളോളം അതേക്കുറിച്ച് സംസാരിക്കുന്നു. എന്നാല്‍ ഈ മുപ്പത് വര്‍ഷവും മലയാളികള്‍ക്ക് ഉത്തരം കിട്ടാതിരുന്ന ഒരു ചോദ്യമുണ്ട്. അതാണ് ഏറ്റവും വലിയ ചോദ്യം - മമ്മൂട്ടിയാണോ മോഹന്‍ലാലാണോ മികച്ച നടന്‍?
 
മമ്മൂട്ടിയാണോ മോഹന്‍ലാലാണോ മികച്ച നടന്‍ ?
 
സ്കൂള്‍ കുട്ടികളും കോളജ് വിദ്യാര്‍ത്ഥികളും സമയം പോകാനായി എടുത്തിടുന്ന ആദ്യത്തെ ചോദ്യമാണിത് - മമ്മൂട്ടിയാണോ മോഹന്‍ലാലാണോ മികച്ച നടന്‍? ഈ ചോദ്യത്തിനു മേല്‍ എത്രനേരം വേണമെങ്കിലും പരസ്പരം വാദിക്കാം, തര്‍ക്കിക്കാം. വേണമെങ്കില്‍ ഒരു വര്‍ഷത്തോളം തര്‍ക്കിക്കാം. എന്നാല്‍ അന്തിമമായി എന്ത് ഉത്തരം ലഭിച്ചു എന്നുചോദിച്ചാല്‍ കൈമലര്‍ത്തും എല്ലാവരും. അവര്‍ക്കറിയാം, മമ്മൂട്ടിയും മോഹന്‍ലാലും നല്ല നടന്‍‌മാരാണ്. ആരാണ് ഏറ്റവും മികച്ചത് എന്ന് തുലനം ചെയ്യാനാവാത്ത വിധം മികച്ചവര്‍.
 
മമ്മൂട്ടി ചെയ്യുന്ന കഥാപാത്രങ്ങളെ മോഹന്‍ലാലിന് കഴിയുമോ എന്നൊരു ചോദ്യവും ലാല്‍വേഷങ്ങളെ മമ്മൂട്ടിക്ക് ചേരുമോ എന്ന മറുചോദ്യവും മറ്റൊരു തര്‍ക്കവിഷയമാണ്. വടക്കന്‍ വീരഗാഥയിലെ ചന്തുവിനെയും പഴശ്ശിരാജയെയും ദി കിംഗിലെ ജോസഫ് അലക്സിനെയും മോഹന്‍ലാല്‍ അവതരിപ്പിച്ചാല്‍ എങ്ങനെയിരിക്കും എന്നാണ് ചോദ്യം. തേന്‍‌മാവിന്‍ കൊമ്പത്തിലെ മാണിക്യനെയും കിലുക്കത്തിലെ ജോജിയെയും കമലദളത്തിലെ നന്ദഗോപനെയും മമ്മൂട്ടി അവതരിപ്പിച്ചാലോ?
 
ഈ ചോദ്യങ്ങള്‍ അന്തരീക്ഷത്തില്‍ ഉയര്‍ന്നുനില്‍ക്കും എന്നല്ലാതെ ഇവരുടെ പ്രതിഭയെ അളക്കാന്‍ അവയ്ക്കൊന്നും കഴിയില്ല. മമ്മൂട്ടിയും മോഹന്‍ലാലും മലയാള സിനിമയെ രണ്ട് നാട്ടുരാജ്യങ്ങളായി വിഭജിച്ച് അവിടെ വാണരുളുകയാണ്. ആരും അതിര്‍ത്തി ഭേദിക്കുന്നില്ല. ആരും വെല്ലുവിളിക്കുന്നുമില്ല.
 
മമ്മൂട്ടി ഇനി എത്രനാള്‍ നായകനായി തുടരും?
 
ചെറിയ ചെറിയ വേഷങ്ങളിലൂടെ നായകസ്ഥാനത്തെത്തിയ നടനാണ് മമ്മൂട്ടി. എന്നാല്‍ നായകനായ ശേഷം, ഒരു തിരിച്ചുപോക്ക് മമ്മൂട്ടിക്കുണ്ടായിട്ടില്ല. അദ്ദേഹം മലയാളിയുടെ നായകസങ്കല്‍പ്പത്തിന് ഏറ്റവും പൂര്‍ണത നല്‍കിയ നടനാണ്. അതുകൊണ്ടുതന്നെ സ്നേഹസമ്പന്നനായ കുടുംബനാഥനായും വല്യേട്ടനായും രോഷാകുലനായ യുവാവായും പൊലീസ് ഉദ്യോഗസ്ഥനായും കളക്ടറായും അഭിഭാഷകനായും രാഷ്ട്രീയനേതാവായും പ്രണയനായകനായും ഗുണ്ടയായും അധോലോക നായകനായും കള്ളനായും കാര്യസ്ഥനായും മമ്മൂട്ടി നിറഞ്ഞുനില്‍ക്കുന്നു. 
 
അടുത്തിടെ ‘കസബ’ എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ കഥാപാത്രത്തിന്‍റെ ചില ഡയലോഗുകള്‍ സ്ത്രീവിരുദ്ധമായിപ്പോയി എന്നത് വലിയ വാര്‍ത്തയും ചര്‍ച്ചയുമായതാണ്. കേസ് വരെ ഉണ്ടായി. ഏതെങ്കിലും ഒരു സിനിമയിലെ ഏതെങ്കിലും ഒരു ഡയലോഗ് സ്ത്രീവിരുദ്ധമായിപ്പോയി എന്നതല്ല വിഷയം. അങ്ങനെ ധാരാളം ചിത്രങ്ങള്‍ ഉണ്ടാകുന്നുണ്ട് മലയാളത്തില്‍. ഒരു മമ്മൂട്ടിച്ചിത്രത്തില്‍ നിന്ന് അങ്ങനെ ഒരു കാര്യം മലയാളികള്‍ പ്രതീക്ഷിക്കുന്നില്ല. കാരണം, മമ്മൂട്ടിക്ക് മലയാളികളുടെ ഹൃദയത്തിനുള്ളിലാണ് സ്ഥാനം. മലയാളത്തിനും മനുഷ്യത്വത്തിനും അപ്രിയമായ ഒരു ചലനം പോലും മമ്മൂട്ടിയില്‍ നിന്നുണ്ടാകും എന്നവര്‍ പ്രതീക്ഷിക്കുന്നില്ല.
 
മമ്മൂട്ടി ഇനിയെത്രകാലം നായകനായി തുടരും എന്ന ചോദ്യത്തിന് ഒരു ഉത്തരമേയുള്ളൂ, അദ്ദേഹത്തിന് ഇഷ്ടമുള്ള കാലം വരെ. മമ്മൂട്ടി ആഗ്രഹിക്കുന്ന കാലം വരെ അദ്ദേഹത്തിന്‍റെ സിനിമകളില്‍ അദ്ദേഹം തന്നെയായിരിക്കും നായകന്‍. അത് 90 വയസുള്ള കഥാപാത്രമായാലും. ഒരിക്കല്‍ മമ്മൂട്ടി പറഞ്ഞിട്ടുണ്ട് - “ഇപ്പോള്‍ നായകനിരയിലുള്ള ആരുടെയും അച്ഛനായി ഞാന്‍ അഭിനയിക്കാം. പക്ഷേ ഞാനായിരിക്കും നായകന്‍”.
 
പ്രായമേറുന്തോറും മമ്മൂട്ടിയുടെ തിളക്കം കൂടുകയാണ്. പഴക്കം ചെല്ലുന്തോറും വീഞ്ഞിന് മധുരവും വീര്യവുമേറുന്നതുപോലെ. മമ്മൂട്ടിച്ചിത്രങ്ങള്‍ക്കായി പ്രേക്ഷകര്‍ എന്നും കാത്തിരിക്കുന്നു. വരാന്‍ പോകുന്ന അവതാരങ്ങള്‍ക്കായി പ്രേക്ഷകര്‍ മനസില്‍ മുന്നൊരുക്കങ്ങള്‍ നടത്തുന്നു. തോപ്പില്‍ ജോപ്പനായി, കര്‍ണനായി ആവേശത്തോടെ കാത്തിരിക്കുകയാണ് മലയാളം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിവാദ സംഭാഷണം; മമ്മൂട്ടിക്ക് പിന്തുണയുമായി നടി നേഹ സക്‌സന