Select Your Language

Notifications

webdunia
webdunia
webdunia
webdunia

എട്ടു നോമ്പ്‌ പെരുന്നാള്‍

എട്ടു നോമ്പ്‌ പെരുന്നാള്‍
സ്‌ത്രീകളുടെ , കന്യകകളുടെ ഉപവാസമാണ്‌ എട്ടുനോമ്പ്‌ . പരിശുദ്ധ കന്യാമറിയത്തിന്റെ പിറവിത്തിരുനാളിനു മുന്‍പ്‌ , സെപ്റ്റംബര്‍ ഒന്നു മുതല്‍ ഏഴുവരെ ആചരിക്കുന്ന നോമ്പാണ്‌ എട്ടുനോമ്പ്‌. ഉപവാസവും പ്രാര്‍ത്ഥനയുമാണ്‌ എട്ടു നോമ്പ്‌ പെരുന്നാളിന്റെ പ്രധാന ചടങ്ങുകള്‍.

എട്ടുനോമ്പിന്റെ ആരംഭസ്ഥാനം മണര്‍കാടു പള്ളിയാണ്‌.കന്യാമറിയത്തിന്റെ പിറന്നാളാഘോഷമാണ്‌ മാര്‍ത്താമറിയം പള്ളി എന്നറിയപ്പെടുന്ന മണര്‍കാട്‌ സെന്റ്‌ മേരീസ്‌ പള്ളിയിലെ പെരുന്നാള്‍

കാഞ്ഞിരപ്പള്ളിയിലെ 'അക്കരപ്പള്ളി', മണര്‍കാട്ടുപള്ളി, നാഗപ്പുഴപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിലെ എട്ടുനോമ്പും തിരുനാളാഘോഷവും പ്രസിദ്ധങ്ങളാണ്‌

കൊടുങ്ങല്ലൂര്‍ പട്ടണം ആക്രമണത്തില്‍ നശിച്ചപ്പോള്‍ കലാപകാരികളില്‍ നിന്നും സ്‌ത്രീകളുടെ മാനം കാത്തുരക്ഷിക്കുന്നതിന്‌ ക്രിസ്‌ത്യാനികള്‍ ഒന്‍പതാം നൂറ്റാണ്ടില്‍ ആചരിച്ചതാണ്‌ എട്ടുനോമ്പ ്‌ എന്നാണ്‌ ഒരു വിശ്വാസം

പോര്‍ട്ടുഗീസുകാരുടെ അധാര്‍മ്മിക ബന്ധങ്ങളില്‍ പെട്ടുപോകാതിരിക്കാ നാണ്‌ കൊടുങ്ങല്ലൂ രിലെ സ്ത്രീകള്‍എട്ടു നോമ്പ്‌ ആചരിച്ചുതുടങ്ങിയത്‌ എന്നാണ്‌ മറ്റൊരു വിശ്വാസം.ഇന്നു പക്ഷേ മണര്‍കാട്‌ പള്‍ലിയിലാണ്‌ ഏറ്റവും വിപുലമായ എട്ടുനോമ്പ്‌ ആഘോഷങ്ങള്‍ നടക്കുന്നത്‌.

മണര്‍കാട്‌ പള്ളിയോളം പഴക്കമുണ്ട്‌ എട്ടു നോമ്പ്‌ പെരുന്നാളിന്. കോട്ടയം നഗരത്തില്‍ നിന്നും ഒമ്പത്‌ കിലോമീറ്റര്‍ അകലെയാണ്‌ മണര്‍കാട്‌ പള്ളി.

1881ല്‍ ആണ്‌ മണര്‍കാട്ട്‌ നവീകരിച്ച പള്ളിപണിയുന്നത്‌ 1938 ല്‍ പള്ളിക്കു പടിഞ്ഞാറ്‌ കണിയംകുന്നില്‍ ആദ്യത്തെ കുരിശ്‌ ്സ്ഥാപിച്ചു. 1945 ല്‍ മണര്‍കാട്‌ കവലയില്‍ വീണ്ടുമൊരു കുരിശ്‌ സ്ഥാപിച്ചു

സപ്തംബര്‍ ഒന്ന്‌ മുതല്‍ എട്ട്‌ വരെ നടക്കുന്ന ഈ എട്ടു നോമ്പ്‌ പെരുന്നാളിന്‌ അന്യസംസ്ഥാനങ്ങളില്‍ നിന്ന്‌ പോലും ധാരാളം ഭക്തജനങ്ങള്‍ എത്തുന്നു.

സപ്തംബര്‍ എട്ടിനാണ്‌ കന്യാമറിയത്തിന്റെ തിരുനാള്‍. എട്ട്‌ ദിവസത്തെ നോമ്പ്‌ അന്നാണ്‌ അവസാനിക്കുക. സ്വര്‍ണ്ണക്കുരിശുകളും ആയിരക്കണക്കിന്‌ മുത്തുക്കുടകളുമായി നീങ്ങുന്ന 'റാസാ' ഘോഷയാത്ര തിരുനാളിന്റെ പ്രത്യേകതയാണ്‌.


എട്ടുനോമ്പ്‌ പെരുന്നാളിന്റെ സമാപനദിവസമായ വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാന നടക്കും .

രണ്ടുമണിക്ക്‌ പ്രദക്ഷിണം. നേര്‍ച്ചവിളമ്പോടുകൂടി പെരുന്നാള്‍ സമാപിക്കും.നേര്‍ച്ചവിളമ്പിനായി ആയിരത്തിയൊന്നു പറ അരിവച്ചുള്ള പാച്ചോറാണ്‌ തയ്യാറാക്കുന്നത്‌.

പ്രാര്‍ഥനാഗീതങ്ങളുടെയും വാദ്യമേളങ്ങളുടെയും നൂറുകണക്കിന്‌ വിശ്വാസികളുടെയും അകമ്പടിയോടെ പള്ളിക്കു വലം വച്ചാണ്‌ അളക്കാന്‍ പന്തിരുനാഴിയെ നേര്‍ച്ച തയ്യാറാക്കുന്നിടത്തേയ്ക്കു കൊണ്ടു പോവുക .

പെരുന്നാളിന്റെ എട്ട്‌ ദിവസവും മലങ്കര സഭയുടെ ആര്‍ച്ച്‌ ബിഷപ്പുമാരാണ്‌ വിശുദ്ധ കുര്‍ബാന നടത്തുക. ഏഴാം ദിവസം മദ്ധ്യാഹ്‌ന പ്രാര്‍ത്ഥനക്ക്‌ ശേഷം കന്യാമറിയത്തിന്റെ ചിത്രം അനാവരണം ചെയ്യുന്ന ചടങ്ങാണ്‌ പ്രസിദ്ധമായ നട തുറക്കല്‍.

എട്ടു ദിവസവും മണര്‍കാട്‌ പള്ളിയും പരിസരവും കന്യാമറിയത്തിന്റെ അനുഗ്രഹം തേടി എത്തുന്ന ഭക്തജനങ്ങളെക്കൊണ്ട്‌ നിറയും.നടതുറക്കല്‍ച്ചടങ്ങിന്‌ സാക്ഷ്യം വഹിക്കാന്‍ നാനാജാതിമതസ്ഥരായ ആയിരക്കണക്കിണ് വിശ്വാസികള്‍ നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നു എത്തുന്നു.

പതിനൊന്നരയോടെ ആരംഭിച്ച മധ്യാഹ്ന പ്രാര്‍ഥനയുടെ മധ്യത്തിലാണ്‌ നടതുറക്കുക.

പ്രധാന മദ്ബഹായില്‍ വിശുദ്ധ ത്രോണോസില്‍ സ്ഥാപിച്ച ഉണ്ണിയേശുവിന്റെയും ദൈവമാതാവിന്റെയും ചിത്രങ്ങളാണ്‌ ഭക്തജനങ്ങള്‍ക്കു ദര്‍ശനത്തിനായി തുറന്നുകൊടുക്കുക.

വര്‍ഷത്തിലൊരിക്കല്‍ മാത്രം നടക്കുന്ന ഈ ചടങ്ങാണ്‌ എട്ടുനോമ്പിലെ ഏറ്റവും പ്രധാന അനുഷ്ഠാനം

Share this Story:

Follow Webdunia malayalam