നടനും BJP നേതാവുമായ ജി കൃഷ്ണകുമാറിനെതിരെ തട്ടിക്കൊണ്ടുപോകലിന് കേസ്; മകൾ ദിയ കൃഷ്ണയും പ്രതി
കൃഷ്ണകുമാറിന്റെ സുഹൃത്ത് സന്തോഷും കേസിൽ പ്രതിയാണ്.
ബി.ജെ.പി നേതാവും നടനുമായ ജി. കൃഷ്ണകുമാറിനെതിരെ തട്ടിക്കൊണ്ടുപോകലിന് കേസ്. മകൾ ദിയ കൃഷ്ണനയും കേസിൽ പ്രതി. തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷനിലാണ് പരാതി. കൃഷ്ണകുമാറിന്റെ മകളുടെ സ്ഥാപനത്തിലെ മുൻ വനിതാ ജീവനക്കാർ ആണ് ഇവർക്കെതിരെ പരാതി നൽകിയിരിക്കുന്നത്. കൃഷ്ണകുമാറിന്റെ സുഹൃത്ത് സന്തോഷും കേസിൽ പ്രതിയാണ്.
കുറച്ചു ദിവസങ്ങൾക്ക് മുൻപ്, കവടിയാറിലെ ദിയയുടെ ആഭരണ/വസ്ത്ര വ്യാപാര സ്ഥാപനത്തിൽ വ്യാജ QRകോഡ് വച്ച്, കസ്റ്റമേഴ്‌സിന്റെ പക്കൽ നിന്നും വൻ തുക തങ്ങളുടെ അക്കൗണ്ടിലേക്ക് എത്തിച്ചിരുന്നതിനെതിരെ വനിതാ ജീവനക്കാരുടെ പേര് പറഞ്ഞ് ദിയ പരാതി ഉയർത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട സ്ക്രീൻഷോട്ടുകളും മറ്റും ദിയ ഇൻസ്റ്റഗ്രാം വഴി പുറത്തുവിടുകയായിരുന്നു. വിഷയം സംസാരിച്ച് പരിഹരിക്കാമെന്ന് പറഞ്ഞ് വിളിച്ചു വരുത്തിയ ശേഷം തട്ടിക്കൊണ്ടു പോയി ഭീഷണിപ്പെടുത്തി പണം കവർന്നെന്നാണ് കേസ്.
സ്ത്രീത്വത്തെ അപമാനിച്ചതിനും കേസെടുത്തിട്ടുണ്ട്. വനിതാ ജീവനക്കാരെ തട്ടിക്കൊണ്ടു പോയ ശേഷം വീട്ടുകാരെ ഭീഷണിപ്പെടുത്തി പണം വാങ്ങിയെന്നാണ് പരാതി. ജീവനക്കാരികൾ 8,82,000 രൂപ നൽകിയതിന്റെ രേഖകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. തട്ടിക്കൊണ്ടുപോകൽ ആരോപിച്ചവർക്കെതിരെ കൃഷ്ണകുമാർ നൽകിയ പരാതിയും രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണയുടെ കവടിയാറിലെ സ്ഥാപനത്തിൽ നിന്ന് 69 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് ഒരു കേസ്. കടയിലെ QRകോഡ് മാറ്റി 2024 ജൂലൈ മുതൽ തട്ടിപ്പ് നടത്തിയെന്നാണ് പരാതി.
ഇതിന് പുറമേ ആരോപണ വിധേയയായ വനിതാ ജീവനക്കാരിയുടെ ഭർത്താവ് ആദർശ് മകൾ ദിയയെ ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറഞ്ഞിരുന്നു. കൃഷ്ണകുമാർ മ്യൂസിയം പൊലീസിൽ നൽകിയ പരാതിയിൽ ജീവനക്കാരികളായ വിനീത, ദിവ്യ, രാധാകുമാരി എന്നിവരെയും ദിയ കൃഷ്ണയെ ഭീഷണിപ്പെടുത്തിയതിന് വിനീതയുടെ ഭർത്താവ് ആദർശിനെയും പ്രതികളാക്കി കേസെടുത്തിട്ടുണ്ട്.
മുന്‍ ജീവനക്കാര്‍ യഥാര്‍ത്ഥ ക്യുആര്‍ കോഡിന് പകരം സ്വന്തം നമ്പറുകള്‍ നല്‍കുന്നു എന്നും എല്ലാവരും ജാഗ്രത പാലിക്കണമെന്നുമുള്ള ഒരു സ്‌റ്റോറി ദിയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെ നിരവധി പേരാണ് ദിയക്ക് ഇത്തരത്തില്‍ ജീവനക്കാര്‍ പറഞ്ഞത് പ്രകാരം അവര്‍ നല്‍കിയ നമ്പറുകളിലേക്ക് പണം നല്‍കിയെന്ന് ദിയയെ അറിയിച്ചത്. ഇതിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ തുടര്‍ന്നുള്ള സ്‌റ്റോറികളിലും ദിയ പങ്കുവെച്ചിരുന്നു.