Select Your Language

Notifications

webdunia
webdunia
webdunia
webdunia

''സിനിമ പുറത്തിറങ്ങുന്നതിന് മുമ്പേ അവൻ പോയി''; പ്രിയ സംവിധായകന്റെ വിയോ​ഗത്തിൽ ഇർഷാദ്

മലയാളി മെമ്മോറിയലിന് മുൻപേ 'പിടിവാശി' എന്നൊരു ഷോർട് ഫിലിമും നിതീഷ് ചെയ്തിരുന്നു

irshad, actor irshad, director nitheesh, malayalam director, ഇർഷാദ്, നടൻ ഇർഷാദ്, സംവിധായകൻ നിതീഷ്, മലയാളം സംവിധായകൻ
irshad
യുവ സംവിധായകന്‍ നിതീഷ് സുധയുടെ മരണത്തിൽ ഹൃദയഭേദകമായ കുറിപ്പുമായി നടൻ ഇർഷാദ്. തന്റെ ആദ്യസിനിമ മലയാളി മെമ്മോറിയലിന്റെ ഷൂട്ട് കഴിഞ്ഞ ഏപ്രിലിൽ പൂർത്തിയാക്കിയിരുന്നു. ചിത്രം പുറത്തിറങ്ങാനിരിക്കെയാണ് നിതീഷിന്റെ അപ്രതീക്ഷിത വിയോ​ഗം. വ്യക്തിപരമായ നഷ്ടത്തേക്കാൾ ഉപരി തന്നെ നോവിക്കുന്നത് ആരും കാണാതെ പോയ അദ്ദേഹത്തിന്റെ സിനിമകളാണെന്നും നിതീഷ് ചെയ്തുവെച്ച സിനിമകൾ ഇനിയെങ്കിലും ലോകം കാണണമെന്നും ഇർഷാദ് കുറിച്ചു. മലയാളി മെമ്മോറിയലിന് മുൻപേ 'പിടിവാശി' എന്നൊരു ഷോർട് ഫിലിമും നിതീഷ് ചെയ്തിരുന്നു. രണ്ടിലും നായകൻ ഇർഷാദ് തന്നെയായിരുന്നു. ചില സാങ്കേതിക കാരണങ്ങളാൽ ഷോർട് ഫിലിമും ഇതുവരെ പുറത്തിറക്കാൻ സാധിച്ചിട്ടില്ല.
 
ഇർഷാദിന്‍റെ വാക്കുകള്‍...
 
അവൻ പോയി...
എനിക്കവൻ ആരായിരുന്നു?
അവന് ഞാൻ ആരായിരുന്നു? 
ഇത്തരം ചോദ്യങ്ങൾക്കൊന്നും ഇവിടെ പ്രസക്തി ഇല്ല...
സിനിമയെ കുറിച്ച് നല്ല ധാരണയുണ്ടായിരുന്ന,
ധാരാളം എഴുതുന്ന, 
ധാരാളം വായിക്കുന്ന, 
നേട്ടങ്ങൾക്ക് വേണ്ടി തന്റെ നിലപാടുകളിൽ വെള്ളം ചേർക്കാതിരുന്ന 
ഒരു ചെറുപ്പക്കാരനാണ് പെട്ടെന്ന് കണ്മുന്നിൽ അങ്ങ് ഇല്ലാതായി പോയത്...
സിനിമകളിൽ സജീവമായതിന് ശേഷം ഞാൻ ഷോർട്ട് ഫിലിമുകൾ ഒന്നും ചെയ്തിരുന്നില്ല...
ഒരു ദിവസം കോട്ടക്കലിൽ നിന്ന് അവന്റെ വിളി വരുന്നു...
"ഇക്കാ... എന്റെ പേര് നിതീഷ്. എനിക്കൊരു ഷോർട് ഫിലിം ചെയ്യണം... ഇക്കയാണ് അതിൽ അഭിനയിക്കുന്നത്...." 
സ്വന്തം സ്ക്രിപ്റ്റിൽ അവനുള്ള ആത്മവിശ്വാസം എന്നെ അത്ഭുതപ്പെടുത്തി.
ഞാൻ ആ പ്രൊജക്റ്റിൽ സഹകരിക്കുമെന്ന് അവനുറപ്പായിരുന്നു!
അവൻ സ്ക്രിപ്റ്റ് അയച്ചു.
വായിച്ചപ്പോൾ ഇത് ചെയ്യാൻ ഇവിടെ ഞാനല്ലാതെ ഇഷ്ടം പോലെ ആളുകൾ ഉണ്ടെന്ന് മനസ്സിൽ തോന്നിയെങ്കിലും 
അവരാരും ചെയ്യേണ്ടെന്ന് ഞാനും തീരുമാനിച്ചു. 
അത്രമേൽ ആ തിരക്കഥ എന്നെ ആകർഷിച്ചിരുന്നു.
അങ്ങനെയാണ് 'പിടിവാശി' എന്ന  ഷോർട്ട് ഫിലിം ഉണ്ടാകുന്നത്.
നല്ല ധാരണയോടെ സിനിമയെ സമീപിക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാർ.
അവരെയെല്ലാം വലുപ്പ ചെറുപ്പമില്ലാതെ കൂടെ ചേർത്തു നിർത്തി അവൻ ആ ഷോർട്ട് ഫിലിം പൂർത്തിയാക്കി. എന്തൊക്കെയോ കാരണങ്ങൾ കൊണ്ടു അത് ഇന്നും ഇറങ്ങിയിട്ടില്ല.
ആ വർക്കിൽ നിന്നാണ് ഞങ്ങളുടെ  സൗഹൃദം ആരംഭിക്കുന്നത്. 
പിന്നീട്, 2024ലെ IFFK കാലത്താണ് അവനെന്നോട് 'മലയാളി മെമ്മോറിയലി'ന്റെ കഥ പറയുന്നത്.
സോനുവും 
അസ്‌ലമും ബേസിലും കൂടെ നിന്നത് കൊണ്ട് അവന്റ സ്വപ്നത്തിലേക്കു വേഗത്തിൽ പ്രവേശിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു.
കഴിഞ്ഞ മാർച്ചിൽ ഞങ്ങൾ ഷൂട്ടിംഗ് തുടങ്ങി, ഏപ്രിലിൽ പൂർത്തിയാക്കുകയും ചെയ്തു.
സിനിമ അതിന്റെ അവസാന മിനുക്കുപണികളിലാണ്... 
പക്ഷേ, 
അത് ഇറക്കാനോ ലോകത്തെ കാണിക്കാനോ 
ഒന്നും അവനു സാധിച്ചില്ല... 
അതിനു മുൻപേ അവൻ മടങ്ങി...
തന്റെ കഠിനാധ്വാനം ലോകം കാണുന്നത് കാണാൻ അവൻ കാത്തുനിന്നില്ല. വ്യക്തിപരമായ നഷ്ടത്തേക്കാൾ ഉപരി, എന്നെ നോവിക്കുന്നത്, 
അവന്റെ ഉള്ളിൽ ബാക്കിവെച്ച ആയിരം കഥകളും ലോകം കാണാതെ പോയ അവന്റെ സിനിമകളുമാണ്.
അവൻ ചെയ്തു വെച്ച സിനിമകൾ എങ്കിലും ലോകം കാണണം...
അവനുവേണ്ടി ചെയ്യാൻ ഇനിയതല്ലേ ബാക്കിയുള്ളൂ!
32 വർഷത്തെ ജീവിതത്തിനിടയിൽ
അവനുള്ളിൽ ഏറ്റവും തിളക്കത്തോടെ ജ്വലിച്ച സ്വപ്നമാണ് അവന്റെ സിനിമ.
ആ തിരികെടാതെ കാക്കണം..

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

The Kerala Story 2: 'വിദ്വേഷ സ്‌റ്റോറി' ഗുണ്ട് പോലെ പൊട്ടുന്നു; ഇത് ബീഫിന്റെ വിജയമെന്ന് സോഷ്യൽ മീഡിയ