'നാക്കുപിഴ സംഭവിച്ചതാണ്'; അല്ലു അർജുനെതിരായ ആരോപണത്തിൽ ക്ഷമ ചോദിച്ച് കാവേരി ബറുവ
സംസാരത്തിന്റെ ഇടയില്‍ സംഭവിച്ച നാക്ക് പിഴയാണെന്നും '42 ഡോസ് ആന്‍ഡ് ഡോണ്ട്സ്' എന്ന രേഖ ഇല്ലെന്നും കാവേരി സോഷ്യൽ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു
അല്ലു അര്‍ജുനെ കാണുന്നതിനു മുന്‍പ് 42 നിബന്ധനകള്‍ പാലിക്കണമെന്ന് ടീം നിര്‍ദേശിച്ചതായുള്ള ബ്രാന്‍ഡ് മാനേജര്‍ കാവേരി ബറുവയുടെ വെളിപ്പെടുത്തലുകള്‍ ഈയിടെ സിനിമാ ലോകത്ത് ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ സംഭവത്തില്‍ മാപ്പുപറഞ്ഞിരിക്കുകയാണ് കാവേരി. കാവേരിയുടെ വെളിപ്പെടുത്തലിന് പിന്നാലേ നിയമ നടപടിയുമായി നടന്റെ ടീം എത്തിയിരുന്നു. തുടര്‍ന്നാണ് മാപ്പ് പറച്ചില്‍.
സംസാരത്തിന്റെ ഇടയില്‍ സംഭവിച്ച നാക്ക് പിഴയാണെന്നും '42 ഡോസ് ആന്‍ഡ് ഡോണ്ട്സ്' എന്ന രേഖ ഇല്ലെന്നും കാവേരി സോഷ്യൽ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു. വിഷയത്തില്‍ അല്ലു അര്‍ജുന് സംഭവിച്ച മാനഹാനിയില്‍ മാപ്പ് പറയുന്നതായും അവര്‍ അറിയിച്ചു.
'ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ തെറ്റായിരുന്നു, അവ വസ്തുതാപരമായ വിവരങ്ങളെയോ കൃത്യമായ രേഖകളേയോ അടിസ്ഥാനമാക്കിയുള്ളതായിരുന്നില്ല... അല്ലു അര്‍ജുനോ അദ്ദേഹത്തിന്റെ ടീമോ എനിക്ക് '42 ഡോസ് ആന്‍ഡ് ഡോണ്ട്സ്' അടങ്ങിയ ഒരു രേഖയും നല്‍കിയിട്ടില്ല. സംഭാഷണത്തിനിടക്ക് എനിക്ക് പറ്റിയ നാക്കുപിഴയായിരുന്നു അത്. അതൊന്നും വാസ്തവമായിരുന്നില്ല. എന്റെ ഭാഗത്തുനിന്നും ഉണ്ടായ വീഴ്ചയില്‍ അദ്ദേഹത്തിന്റെ പ്രതിഛായക്ക് കോട്ടം സംഭവിച്ചെങ്കില്‍ അതില്‍ ഖേദം രേഖപ്പെടുത്തുന്നു. ഞാന്‍ ഏറെ ബഹുമാനിക്കുന്ന വ്യക്തിയാണ് അല്ലു അര്‍ജുന്‍. അദ്ദേഹത്തിനുണ്ടായ എല്ലാ അസൗകര്യങ്ങള്‍ക്കും ഞാന്‍ ഖേദം രേഖപ്പെടുത്തുകയും എന്റെ വാക്കുകള്‍ പിന്‍വലിക്കുകയും ചെയ്യുന്നു"- കാവേരി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
നേരത്തെ അല്ലുവിനെ കാണുമ്പോൾ ശ്രദ്ധിക്കേണ്ട 42 നിബന്ധനകൾ ഉണ്ട് എന്നായിരുന്നു കാവേരിയുടെ വാദം. താരത്തിന്റെ കണ്ണിൽ നോക്കരുത്, ഹസ്തദാനം ചെയ്യരുത്, താരത്തിൽ നിന്ന് മൂന്നടി മാറിനിൽക്കണം, സർ അല്ലെങ്കിൽ ഐക്കൺ സ്റ്റാർ എന്ന ടൈറ്റിൽ ഉപയോഗിക്കണം, ന്യൂട്രൽ നിറങ്ങളിലുള്ള വസ്ത്രങ്ങൾ ധരിക്കണം, ശബ്ദമുണ്ടാക്കുന്ന ആഭരണങ്ങളും മറ്റും ഒഴിവാക്കണം തുടങ്ങിയ കാര്യങ്ങൾ അല്ലുവിന്റെ ടീം രേഖപ്പെടുത്തിയിട്ടുണ്ടാവുമെന്നും അവർ പറഞ്ഞു. സ്വീകൃതി ടോക്‌സ് എന്ന പോഡ്കാസ്റ്റിലൂടെയായിരുന്നു കാവേരിയുടെ വെളിപ്പെടുത്തല്‍
വെളിപ്പെടുത്തലിന് പിന്നാലെ അല്ലു അർജുന്റെ ടീം ഇത് നിഷേധിച്ച് രംഗത്തെത്തിയിരുന്നു. അല്ലു അർജുനെക്കുറിച്ച് ഈയിടെ വന്ന ചില കമന്റുകൾ തീർത്തും അസത്യവും അടിസ്ഥാനരഹിതവുമാണെന്നും ഇത്തരം ആരോപണങ്ങൾക്ക് പിന്നിലുള്ളവർക്കെതിരെ മാനനഷ്ടക്കേസുമായി മുന്നോട്ടുപോവുകയാണെന്നും അവർ അറിയിച്ചിരുന്നു.