Publish Date: Mon, 21 Feb 2022 (20:38 IST)
Updated Date: Mon, 21 Feb 2022 (20:50 IST)
സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങൾ പഠിക്കുന്നതിന് സർക്കാർ നിയോഗിച്ച ഹേമ കമ്മീഷൻ റിപ്പോർട്ടിലെ വിവരങ്ങൾ നൽകാനാവില്ലെന്ന് വിവരാവകാശ കമ്മീഷണറുടെ മറുപടി. വ്യക്തികളുടെ സ്വകാര്യവിവരങ്ങൾ ഉൾക്കൊള്ളുന്നതിനാൽ റിപ്പോർട്ട് അതേ പടി പ്രസിദ്ധീകരിക്കാനാകില്ലെന്നാണ് ആർടിഐയ്ക്ക് സംസ്ഥാന പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ വി ആര്‍ പ്രമോദ് മറുപടി നൽകിയത്.
കഴിഞ്ഞ ഒമ്പതാം തീയ്യതിയാണ് അപേക്ഷ സമർപ്പിച്ചത്. ജസ്റ്റിസ് ഹേമ അധ്യക്ഷയായുള്ള മൂന്നംഗ കമ്മീഷൻ സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ച് വർഷങ്ങളായിട്ടും ഇതുവരെ റിപ്പോർട്ട് പുറത്തുവിട്ടിട്ടില്ല. ഇതിനെതിരെ ഡബ്ല്യുസിസി രംഗത്തെത്തിയിരുന്നു. വ്യക്തികളെ സ്വകാര്യജീവിതത്തെ ബാധിക്കുന്ന വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്നതിനാല്‍ റിപ്പോര്‍ട്ട് പരസ്യപ്പെടുത്താനാകില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്.
സംസ്ഥാന ഖജനാവില്‍ നിന്ന് പണം ചെലവഴിച്ച് നിയോഗിച്ച കമ്മീഷന്റെ റിപ്പോര്‍ട്ട് ജനങ്ങള്‍ അറിയണമെന്നാണ് പരാതികാരിയുടെ ആവശ്യം. വ്യക്തികളെ ബാധിക്കുന്ന സ്വകാര്യവിവരങ്ങൾ ആവശ്യമില്ലെന്നും അവർ പറഞ്ഞു.