Select Your Language

Notifications

webdunia
webdunia
webdunia
webdunia

അച്ഛനെ പരിചയപ്പെടുത്തി തരാമെന്ന് വിനീത്,സ്വപ്നങ്ങളിലൊന്ന് യാഥാര്‍ത്ഥ്യമായി, ശ്രീനിവാസനൊപ്പമുള്ള ആ നിമിഷത്തെക്കുറിച്ച് നടന്‍ അശ്വത് ലാല്‍

അച്ഛനെ പരിചയപ്പെടുത്തി തരാമെന്ന് വിനീത്,സ്വപ്നങ്ങളിലൊന്ന് യാഥാര്‍ത്ഥ്യമായി, ശ്രീനിവാസനൊപ്പമുള്ള ആ നിമിഷത്തെക്കുറിച്ച് നടന്‍ അശ്വത് ലാല്‍

കെ ആര്‍ അനൂപ്

, ശനി, 29 ജൂലൈ 2023 (10:32 IST)
ഹൃദയം സിനിമയിലെ പ്രണവ് അവതരിപ്പിച്ച കഥാപാത്രമായ അരുണിന്റെ കൂട്ടുകാരന്‍.ആന്റണി താടിക്കാരനായി പ്രേക്ഷകരുടെ ഇഷ്ടം കവര്‍ന്ന താരം. അശ്വത് ലാല്‍ ഇന്ന് സിനിമ തിരക്കുകളിലാണ്. ഇപ്പോഴിതാ താന്‍ ഒടുവിലായി അഭിനയിച്ച കുറുക്കനെന്ന ചിത്രത്തിലൂടെ ശ്രീനിവാസനൊപ്പം , കൂടുതല്‍ അടുത്തിടപഴകാനും സാധിച്ചതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് അശ്വത്. 
 
അശ്വത് ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിന്റെ പൂര്‍ണ്ണരൂപം
 
സിനിമയെ സ്‌നേഹിച്ചു തുടങ്ങിയ കാലം മുതല്‍ എന്റെ ചങ്കില്‍ ഇടം പിടിച്ച തിരക്കഥാകൃത്ത്, സംവിധായകന്‍, നടന്‍ എന്നീ നിലകളില്‍ പ്രശസ്തനായ ഒരാളാണ് ശ്രീനിവാസന്‍ .
 
കഴിഞ്ഞ ജനുവരിയില്‍ കുറുക്കന്‍ എന്ന സിനിയുടെ പൂജയില്‍വെച്ചാണ് ആ സ്വപ്നം സാക്ഷാത്കരിക്കപ്പെടുന്നത്. വിനീത് ശ്രീനിവാസന്‍ നായകനാകുന്ന ആ ചിത്രത്തിന്റെ ഒരു ഭാഗമായിരുന്നു ഞാനും. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് വിശ്രമത്തില്‍ ഇരിക്കുന്ന ശ്രീനിവാസന്‍ സാര്‍ അന്ന് അവിടെയെത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും ആ നിമിഷം വരെ ഞാന്‍ അദ്ദേഹത്തെ അവിടെയെവിടയും കണ്ടിരുന്നില്ല. 
 
വിനീതേട്ടനോട് സംസാരിച്ചിരിക്കേ, ചേട്ടാ ശ്രീനിവാസന്‍ സാര്‍ വരുമോ എന്ന് ചോദിച്ചു.അച്ഛന്‍ അപ്പുറത്തെ കാരവാനില്‍ ഉണ്ട് അശ്വത്തേ..... എന്ന വിനീതേട്ടന്റെ മറുപടി കേട്ട് ഞാന്‍ ഞെട്ടി . ഒരു നിമിഷം പോലും പാഴാക്കാതെ ഞാന്‍ ചോദിച്ചു: ചേട്ടാ എന്നെയൊന്ന് പരിചയപ്പെടുത്തി തരാമോ? അതിനെന്താ... അച്ഛന്‍ ഫ്രീയാകുമ്പോള്‍ പരിചയപ്പെടുത്തി തരാമെന്നു വിനീതേട്ടന്‍ വാക്കു പറഞ്ഞു.
 
അല്‍പ സമയത്തിനുശേഷം എന്റെ സ്വപ്നങ്ങളിലൊന്ന് യാഥാര്‍ത്ഥ്യമാവുകയായിരുന്നു. ക്യാരവാന്റെ വാതില്‍ തുറന്നു ഞാന്‍ ഉള്ളിലേക്ക് കയറിയപ്പോള്‍ 
ശ്രീനിവാസനെന്ന അതുല്യ പ്രതിഭ. എന്റെ കണ്ണില്‍ വടക്കുനോക്കിയന്ത്രത്തിലെ തളത്തില്‍ ദിനേശനും സന്ദേശത്തിലെ പ്രഭാകരനും നാടോടിക്കാറ്റിലെ വിജയനും ചിന്താവിഷ്ടയായ ശ്യാമളയിലെ വിജയനേയുമായിരുന്നു ആദ്യം കണ്ടത് . 
ക്യാരവാനിലേക്ക് കയറിച്ചെന്ന ഉടനെ വിനീതേട്ടന്റെ അമ്മ എന്നെ ഇത് വിനീത് മോന്റെ പടത്തില്‍ അഭിനയിച്ച കുട്ടിയാണെന്ന് പറഞ്ഞു പരിചയപ്പെടുത്തി. 
 
അദ്ദേഹം ചിരിച്ചു. ഇരിയ്ക്കാന്‍ പറഞ്ഞു. പിന്നീട് വളരെ കുറച്ചുനേരം ഞങ്ങള്‍ സംസാരിച്ചു. മുഖത്തു ക്ഷീണം പ്രകടമായിരുന്നുവെങ്കിലും അദ്ദേഹം സംസാരിച്ചു തുടങ്ങിയപ്പോള്‍ ആ ഒരു ഫീല്‍ എനിക്ക് കിട്ടിയതേയില്ല. 
 
പിന്നീട് ഒരു മാസം ഞങ്ങള്‍ ഒരുമിച്ചായിരുന്നു. അത്രയും അടുത്ത് അദ്ദേഹത്തെ കിട്ടിയ ഓരോ നിമിഷവും ഞാന്‍ പഠിക്കുകയായിരുന്നു. രോഗം എന്ന അവസ്ഥ ഒരു വ്യക്തിയെ എത്രമാത്രം പ്രയാസപ്പെടുത്തുന്നു എന്നതിലുപരി ആ അവസ്ഥയെ ഒരാള്‍ തന്റെ പാഷനിലൂടെ എങ്ങനെ തോല്‍പിക്കുന്നു എന്നത് ഞാന്‍ നേരിട്ടുകണ്ടറിഞ്ഞതാണ്. എന്നും ദിവസത്തിന്റെ തുടക്കം മുതല്‍ അവസാനം വരെ ഞങ്ങള്‍ക്കൊപ്പം ഉണ്ടാകും. റെസ്റ്റ് എന്നതിനെക്കുറിച്ച് അദ്ദേഹം ചിന്തിച്ചിട്ടുപോലുമുണ്ടാകില്ല. 
 
ഓരോ സിനിമ കഴിയുമ്പോഴും ഞാന്‍ വിചാരിക്കും ഇനി വീട്ടില്‍ പോയി ഒരാഴ്ച ഒന്നും ചെയ്യാതെ വെറുതെയിരുന്ന് റെസ്റ്റ് എടുക്കണമെന്ന്. ഈ കാര്യം അദ്ദേഹത്തോട് പറഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞൊരു മറുപടിയുണ്ട്: ' ഒരിക്കലും നമ്മള്‍ നമ്മുടെ ജോലിയില്‍ നിന്നൊരു വിശ്രമം എടുക്കരുത്. ആ വിശ്രമത്തിലേക്ക് കടക്കുന്ന ആ നിമിഷം മുതല്‍ നമ്മള്‍ പിന്നിലേക്ക് സഞ്ചരിക്കുകയാണ് ചെയ്യുന്നത്. വിശ്രമം ആകാം, അതു പുതിയത് എന്തെങ്കിലും പഠിക്കാന്‍ വേണ്ടിയാകണം. ഓരോ സിനിമ കഴിയുമ്പോഴും നമ്മള്‍ പുതുതായി പഠിച്ചു തുടങ്ങണം. സംവിധാനം, തിരക്കഥയെഴുതാന്‍, ശരീരം ശ്രദ്ധിക്കാന്‍, അഭിനയത്തെക്കുറിച്ച്, മറ്റു തലങ്ങളിലേക്ക് അങ്ങനെയങ്ങനെ... ഓരോ സിനിമയും നമ്മെ കൂട്ടിക്കൊണ്ടുപോകുന്നത് പുതിയൊരു ക്ലാസിലേക്കാണ്. പല ഹോംവര്‍ക്കുകളും ചെയ്യാന്‍ നമുക്ക് നല്‍കിയിട്ടാണ് ആ സിനിമ കഴിയുന്നത്. പിന്നീടുള്ള സമയം ആ ഹോംവര്‍ക്കുകള്‍ ചെയ്യാന്‍ വേണ്ടിയാണ്. ഒരു നിമിഷം പോലും പാഴാക്കാതെ വേണം നമുക്ക് മുന്നോട്ടുപോകാന്‍.''
 
പിന്നീട് അദ്ദേഹത്തോടൊപ്പം ഒരുപാട് സീനുകള്‍ അഭിനയിക്കാന്‍ സാധിച്ചു. ചില സീനുകളില്‍ അദ്ദേഹത്തിന്റെ രസകരമായ തമാശകള്‍ സംഭാഷണങ്ങളില്‍ ഉണ്ടായിരുന്നു. ഈ കഥാപാത്രല്ലായിരുന്നെങ്കില്‍ അതൊരു ഹിറ്റ് കോമഡിയാണല്ലോ എന്ന് തോന്നിപ്പോകുന്ന പല തമാശകളും അതിലുണ്ടായി . അതേ സംബന്ധിച്ച് അദ്ദേഹത്തോട് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: ''ഇങ്ങനെയുള്ള ഒരുപാട് തമാശകള്‍ എന്റെയുള്ളില്‍ ഇനിയും ബാക്കിയുണ്ട്. വീണ്ടും എന്നെങ്കിലും ഞാന്‍ ഇതെല്ലാം സിനിമയില്‍ കൊണ്ടുവരും.''
 
അതുകേട്ടപ്പോള്‍ ഉണ്ടായ സന്തോഷം പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്. നമ്മുടെ പ്രിയപ്പെട്ട തിരക്കഥാകൃത്ത് തിരിച്ചുവരുമെന്ന്. അദ്ദേഹം അതുപറഞ്ഞപ്പോള്‍ ഞാന്‍ ഓര്‍ത്തത്
അരം+അരം= കിന്നരം, മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു, മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു, തലയണമന്ത്രം, പട്ടണപ്രവേശം, സന്മസ്സുള്ളവര്‍ക്ക് സമാധാനം, വലവേല്‍പ്, വെള്ളാനകളുടെ നാട്, മിഥുനം....അങ്ങനെ അങ്ങനെ മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട ചിത്രങ്ങളുടെ തിരക്കഥാകൃത്തിന്റെ രചനയില്‍ ഒരു പടം കൂടി വരുന്ന ദിവസമായിരുന്നു. ഏറെ സന്തോഷം തോന്നിയ മറുപടിയായിരുന്നു അത്. 
 
അദ്ദേഹത്തിന്റെ സിനിമകളെക്കുറിച്ച് സംസാരിച്ച ഒരു ദിവസം എന്റെ രസകരമായ ഒരു സംശയം ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു: തളത്തില്‍ ദിനേശനെപോലെ 
അത്രത്തോളം സംശയമുണ്ടായിരുന്ന ഒരാള്‍ ഒരു സാങ്കല്‍പിക കഥാപാത്രമായിരുന്നോ? അതോ അങ്ങനെയൊരാള്‍ ഉണ്ടായിരുന്നോ?
അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു: ഇതെന്റെ സാങ്കല്‍പിക കഥാപാത്രമല്ല. 
കൊല്ലത്തുവെച്ചാണ് ഞാന്‍ അങ്ങനെയൊരാളെ കണ്ടുമുട്ടുന്നത്. അയാള്‍ ഒരുപക്ഷെ തളത്തില്‍ ദിനേശനെക്കാള്‍ സംശയമുള്ള ഒരാള്‍ ആയിരുന്നു. പിന്നീട് പല തവണ ഞങ്ങള്‍ ചെന്നൈയില്‍ വെച്ചും കണ്ടിട്ടുണ്ട്.'' 
അപ്പൊ ഞാന്‍ ചോദിച്ചു: അയാളുടെ ആദ്യത്തെ സംശയം എന്തായിരുന്നു സര്‍? എപ്പോഴായിരിക്കും ഈ സംശയങ്ങള്‍ അയാള്‍ക്ക് തുടങ്ങിയിട്ടുണ്ടാവുക.?
പെട്ടെന്ന് അദ്ദേഹം ഓര്‍ത്തെടുത്തുകൊണ്ട് പറഞ്ഞു: ഇയാള്‍ ഒരു വിവാഹം കഴിച്ചു. ഒരു സാധാരണ നാട്ടില്‍ പുറത്തുകാരി പെണ്‍കുട്ടിയായിരുന്നു അത്. ആ സമയത്ത് അയാള്‍ ചെന്നൈയിലാണ് ജോലി ചെയ്തിരുന്നത്.
 
ഇടയ്ക്ക് നാട്ടില്‍പോയി വരും. അങ്ങനെ ഒരിക്കല്‍ അയാള്‍ ചെന്നൈയിലേക്ക് കുടുംബത്തേയും കൊണ്ടുവന്നു. വര്‍ഷങ്ങളായി ചെന്നൈയിലാണ് ജോലി ചെയ്തിരുന്നതെങ്കിലും അയാള്‍ക്ക് തമിഴ് തീരെ വശമില്ലായിരുന്നു. ഏകദേശം ഒരാഴ്ച കൊണ്ട് ഭാര്യ തമിഴ് തന്നെക്കാള്‍ നന്നായി സംസാരിച്ചു തുടങ്ങിയത് കണ്ടപ്പോള്‍ അയാള്‍ ഞെട്ടി അവിടെ മുതല്‍ അയാളുടെ കഥ ആരംഭിച്ചു. എങ്ങനെയാണ് കേരളത്തിനു പുറത്തുപോലും പോകാത്ത ഭാര്യയ്ക്ക് ഇത്ര നന്നായി തമിഴ് സംസാരിക്കാന്‍ കഴിയുന്നത്? അങ്ങനെ സംഭവിക്കണമെങ്കില്‍ അവള്‍ക്ക് ഏതോ തമിഴനുമായി പണ്ടേ ബന്ധമുണ്ടെന്ന് അയാള്‍ക്ക് സംശയമായി. ഇതായിരുന്നു അയാളുടെ സംശയങ്ങളുടെ തുടക്കം.
 
വടക്കുനോക്കിയന്ത്രത്തിലെ അയല്‍പക്കക്കാരനായ ജഗദീഷിന്റെ കഥാപാത്രം ഷട്ടില്‍ കളിക്കുന്ന സീന്‍ യഥാര്‍ത്ഥത്തില്‍ സംഭവിച്ചതാണ്. അങ്ങനെ ആ സിനിമയിലെ പല സീനുകളും ആ കാലത്ത് സംഭവിച്ചവയാണ്.
ശ്രീനി സാര്‍ അതോടൊപ്പം കൂട്ടിച്ചേര്‍ത്ത ഒരു കാര്യമുണ്ട്: ' ഷൂട്ടിനുശേഷം റിലീസിനുമുന്‍പ് ചില പ്രമുഖരായ സംവിധായകരെ ചിത്രം കാണിച്ചു. സിനിമയുടെ അവസാനം ടോര്‍ച്ചടിക്കുന്ന ഒരു സീനുണ്ട്. ക്യാമറയിലേക്ക് ടോര്‍ച്ചടിക്കുന്ന ആ ക്ലൈമാക്സ് രംഗത്തില്‍ അയാളുടെ പ്രശ്നങ്ങള്‍ മാറിയിട്ടില്ല എന്ന് തോന്നിപ്പിക്കുമെന്നും അതൊരു നെഗറ്റീവ് ഇംപാക്ട് പ്രേക്ഷകരില്‍ ഉണ്ടാക്കുമെന്നും അവര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ എനിക്ക് അതിന് വ്യക്തമായ മറുപടിയുണ്ടായിരുന്നു. ആ ടോര്‍ച്ച് വെട്ടം വീഴേണ്ടത് അതു കണ്ടു കൊണ്ടിരിക്കുന്ന ഓരോരുത്തരുടെയും കണ്ണിലാണ്. മനസ്സിലേക്കാണ്. ആ വെളിച്ചത്തിലൂടെ നിങ്ങള്‍ തളത്തില്‍ ദിനേശനാണോ എന്ന് കഥാപാത്രം ചോദിക്കുകയാണ്. ആ ചോദ്യം സമൂഹത്തിനോട് ചോദിക്കേണ്ടത് അനിവാര്യമായിരുന്നു.'
ഷൂട്ടു കഴിഞ്ഞു പോകുമ്പോള്‍ അദ്ദേഹം എന്നിലുണ്ടാക്കിയ ഇംപാക്ട് ചെറുതൊന്നുമല്ലായിരുന്നു. ഏതൊരു മനുഷ്യനും രോഗത്തിനുമുന്നില്‍ നിസ്സാരനാണെന്നും എന്നാല്‍ ആ പരീക്ഷണവും ഏറ്റെടുത്ത് ഇഷ്ടപ്പെട്ട മേഖലയില്‍ ശരീരവും മനസ്സും ഒരുപോലെ ഉറപ്പിച്ചു നിര്‍ത്തി ജീവിതത്തോട് പോരാടാനും ആ ചെറിയ വലിയ മനുഷ്യന്‍ എന്നോട് പറയാതെ എന്നെ പഠിപ്പിച്ചു. 
നന്ദി സര്‍ 
 
ഒരു പാട് സ്‌നേഹത്തോടെ എന്നെ ഇതിന്റെയൊരു ഭാഗമാക്കിയ 
 
മഹാസുബൈറിക്ക
Director ജയലാലേട്ടന്‍
writer മനോജേട്ടന്‍
വിനീതേട്ടന്‍ .
 
.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Voice of Sathyanathan Review: തമാശയിലെ ഏച്ചുകെട്ടലുകളും വിരസമായ കഥയും; പ്രതീക്ഷകള്‍ക്ക് തിരിച്ചടിയായി ദിലീപ്-റാഫി ചിത്രം, 'വോയ്‌സ് ഓഫ് സത്യനാഥന്‍' ശരാശരി അനുഭവം