Publish Date: Mon, 26 Sep 2022 (17:59 IST)
Updated Date: Mon, 26 Sep 2022 (18:03 IST)
നടൻ ശ്രീനാഥ് ഭാസിക്കെതിരായ കേസുമായി മുന്നോട്ട് പോകുമെന്നും തെളിവുകളെല്ലാം കൈവശമുണ്ടെന്നും പരാതിക്കാരിയായ അവതാരക. ന്യായവും സത്യവും തൻ്റെ ഭാഗത്താണെന്ന ധൈര്യത്തിൻ്റെ പുറത്താണ് കേസുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചതെന്നും പരാതിക്കാരി പറയുന്നു.
ഇനിയൊരു ശ്രീനാഥ് ഭാസിയുണ്ടാകരുത്. ആരോടും എന്തും പറയാമെന്ന അവസ്ഥയുണ്ടാകരുതെന്നും നമ്മൾ പ്രതികരിച്ചാൽ മാത്രമെ ഇതിനെല്ലാം ഒരുമാറ്റം ഉണ്ടാവുകയുള്ളുവെന്നും പരാതിക്കാരി പറഞ്ഞു. ക്യാമറ ഓഫ് ചെയ്യാൻ പറഞ്ഞിട്ടാണ് ശ്രീനാഥ് ഭാസി തെറി വിളിച്ചത്. യാതൊരു പ്രകോപനവുമില്ലാതെയായിരുന്നു ഇത്. ഈ സംഭവത്തിന് പിന്നാലെ മറ്റ് പല ചാനലുകളിൽ അദ്ദേഹം പറഞ്ഞ കാര്യങ്ങൾ എല്ലാവരും കേട്ടതാണ്.
തന്നേക്കാൾ താഴ്ന്ന അവതാരകരോട് എങ്ങനെയാണ് അദ്ദേഹം പെരുമാറുന്നതെന്ന് ഊഹിക്കാവുന്നതെയുള്ളു. തെറി വിളിച്ചല്ല ഒരു സാഹചര്യത്തെ നേരിടേണ്ടത്. മാപ്പ് പറഞ്ഞാൽ അവിടെ തീരാവുന്ന പ്രശ്നമായിരുന്നു. കരഞ്ഞുകാണിച്ചാൽ ചെയ്ത തെറ്റ് ശരിയാകില്ലെന്നും പരാതിക്കാരി പറഞ്ഞു.