'നമുക്ക് വേണ്ടത് ഒരു പാവം കുട്ടിയെ'; ലോഹിതദാസ് പറഞ്ഞു, ഒടുവിൽ മനോജിനെയും ലോഹിയയെയും ഞെട്ടിച്ച അഭിനയം!
തുടക്കകാലത്തെ വെറും മൂന്ന് വർഷത്തെ അഭിനയം കൊണ്ട് മഞ്ജു മലയാളത്തിലെ മികച്ച നടിയുടെ പട്ടികയിൽ കയറിയിരുന്നു.
സല്ലാപത്തിലൂടെയാണ് മഞ്ജു വാര്യർ എന്ന നടിയെ മലയാളത്തിന് ലഭിക്കുന്നത്. കരിയറിൽ തിളങ്ങി നിന്ന സമയത്തെ വിവാഹം അഭിനയത്തിന് സുല്ലിട്ടു. പതിനഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം മഞ്ജു വാര്യർ തിരികെ വന്നപ്പോൾ അത്രയും വർഷത്തെ ഗ്യാപ്പ് മലയാളികൾക്ക് തോന്നിയില്ല. തുടക്കകാലത്തെ വെറും മൂന്ന് വർഷത്തെ അഭിനയം കൊണ്ട് മഞ്ജു മലയാളത്തിലെ മികച്ച നടിയുടെ പട്ടികയിൽ കയറിയിരുന്നു.
സല്ലാപം എന്ന ചിത്രത്തിലൂടെയാണ് മഞ്ജു വാര്യര്‍ എന്ന നടി മലയാള സിനിമയിലേക്കുള്ള തന്റെ വരവറിയിക്കുന്നത്. ഇപ്പോഴിതാ സല്ലാപത്തിലേക്ക് മഞ്ജു എത്തിയതിനെക്കുറിച്ചും അന്ന് മഞ്ജുവിന്റെ പ്രകടനം കണ്ട് അത്ഭുതപ്പെട്ടു പോയതിനെക്കുറിച്ചുമൊക്കെ സംസാരിക്കുകയാണ് സംവിധായകന്‍ സുന്ദര്‍ ദാസ്. പോര്‍ട്രെയ്ല്‍സ് ബൈ ഗദ്ദാഫി എന്ന യൂട്യൂബ് ചാനലിനോട് സംസാരിക്കുകയായിരുന്നു സുന്ദര്‍ ദാസ്. സല്ലാപത്തിലെ നായികയായി ആദ്യം നിശ്ചയിച്ചിരുന്നത് ആനിയെയായിരുന്നു എന്നാണ് സുന്ദര്‍ ദാസ് പറയുന്നത്.
'അന്ന് ഏറ്റവും പൊമോസിംഗ് ആയിട്ടുള്ള ടീനേജ് നായിക ആനിയാണ്. ആനിയുമായി ഞാന്‍ നല്ല സൗഹൃദമാണ്. അക്ഷരം എന്ന സിനിമയില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. ലോഹിയോട് ആനിയെ ആലോചിക്കാമെന്ന് പറഞ്ഞു. ആനിയന്ന് ഏറ്റവും തിരക്കുള്ള നായികയാണ്. ആനിയുടെ അങ്കിളിനെ വിളിച്ച് ലോഹി സിനിമയെക്കുറിച്ച് സംസാരിച്ചു. ഡേറ്റ് അഡ്ജസ്റ്റ് ചെയ്യാമെന്നും പറഞ്ഞു.
പക്ഷെ ഒരു ദിവസം ആനി വളരെ തന്റേടിയായ കഥാപാത്രങ്ങള്‍ ചെയ്യുന്ന സമയമാണ്. നമുക്ക് വേണ്ടത് ഒരു പാവം കുട്ടിയെയാണ് എന്ന് ലോഹി പറഞ്ഞു, അങ്ങനെയാണ് മഞ്ജുവിലേക്ക് എത്തുന്നതെന്നാണ് അദ്ദേഹം പറയുന്നത്. ചിത്രീകരണത്തിനിടെ തന്നെ മഞ്ജുവിലെ അതുല്യ പ്രതിഭ തങ്ങള്‍ തിരിച്ചറിഞ്ഞിരുന്നു. ഒന്നോ രണ്ടോ റിഹേഴ്‌സല്‍ കഴിഞ്ഞാല്‍ അടുത്തത് ടേക്ക് പോകും.
അന്ന് ബുദ്ധിമുട്ടിയത് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുകളാണ്. ഡബ് ചെയ്യാനിടുന്ന സ്‌പേസില്ല. ഡയലോഗ് പറഞ്ഞ ഉടനെ റിയാക്ട് ചെയ്യുകയാണ്. ശ്രീജ രവിയായിരുന്നു ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ്. ഇതെന്തൊരു കുട്ടിയാണ്, ഭയങ്കരമായി റിയാക്ട് ചെയ്യുന്നുണ്ടല്ലോ എന്ന് ശ്രീജ പറയും. പെര്‍ഫോം ചെയ്യുന്ന സമയത്ത് ക്യാമറാമാനോട് പറഞ്ഞിട്ടുണ്ട്, പടം വിജയിച്ചാല്‍ ഇവള്‍ സംഭവമാകുമെന്ന്.
ക്ലൈമാക്‌സ് ചിത്രീകരണം നടക്കുന്നത് ഷൊര്‍ണ്ണൂരിലാണ്. മഞ്ജു ട്രെയ്‌നിന് മുന്നില്‍ ചാടി മരിക്കാന്‍ ശ്രമിക്കുന്നതും മനോജ് കെ ജയന്‍ വന്ന് പിടിക്കുന്നതുമാണ് രംഗം. ട്രെയ്ന്‍ പാസ് ചെയ്ത് കഴിഞ്ഞാല്‍ ഉടനെ ചെകിട്ടത്ത് അടിക്കുകയും വേണം. കട്ട് പറഞ്ഞതും ഇവള്‍ ഒരൊറ്റ കരച്ചിലാണ്. മനോജിന്റെ മുട്ട് വിറക്കുകയാണ്. എന്ത് പറ്റി മനോജ് എന്ന് ചോദിച്ചു. ഇവളെ പിടിച്ചാല് കിട്ടണ്ടേ എന്ന് അദ്ദേഹം പറഞ്ഞു. അഭിനയത്തിന് അപ്പുറത്തുള്ളൊന്നായിരുന്നു അത്. ശരിക്കും മരിക്കാന്‍ പോയത് പോലെ പോയി. അവന് പിടിച്ചിട്ട് കിട്ടിയില്ല. ശരിക്കും സ്ട്രഗിളായി.
മഞ്ജു കരച്ചിലായി. ഞാനും ലോഹിയും ഉണ്ണിയേട്ടനും പോയി അടുത്തിരുന്ന് ആശ്വസിപ്പിച്ചു. ഇതൊക്കെ കണ്ടപ്പോള്‍ ഞങ്ങളും ഇമോഷണലായി. ഇത്രയും ഉള്ളിലേക്ക് പോകാന്‍ പാടില്ലെന്ന് ലോഹി മഞ്ജുവിന് പറഞ്ഞു കൊടുത്തു. അത്രയും ഡെഡിക്കേറ്റഡ് ആയിരുന്നു മഞ്ജു. ഇത് വിജയിച്ചാല്‍ മലയാളത്തില്‍ ഏറ്റവും തിരക്കുള്ള നായികയായി മഞ്ജു മാറുമെന്ന് ലോഹി പറഞ്ഞു', സുന്ദർദാസ് പറഞ്ഞു.