Publish Date: Thu, 10 Jun 2021 (19:01 IST)
Updated Date: Thu, 10 Jun 2021 (19:04 IST)
കൊവിഡ് വാക്‌സിന് കടുത്ത ക്ഷാമം നേരിടുന്ന സാഹചര്യത്തിൽ ഫൈസർ ഉൾപ്പടെയുള്ള വിദേശവാക്‌സിൻ നിർമാതാക്കളെ നിയമപരമായ ബാധ്യതകളിൽനിന്നു സംരക്ഷണം നൽകുന്ന നടപടികളിലേക്ക് ഇന്ത്യ അടുക്കുന്നുവെന്ന് സർക്കാർ വൃത്തങ്ങൾ. ഇതോടെ ഓഗസ്റ്റിൽ വാക്‌സിൻ രാജ്യത്ത് എത്തിയേക്കാനുള്ള സാധ്യതയുയർന്നു.
വിദേശ നിർമിത വാക്സീൻ ആദ്യമായി സ്വീകരിക്കുന്നവരുടെ ആരോഗ്യസ്ഥിതി നിരീക്ഷിക്കുമെന്നും കാര്യക്ഷമത ഉറപ്പുവരുത്തിയതിന് ശേഷം മാത്രം എല്ലാവർക്കും ലഭ്യമാക്കുമെന്നും സർക്കാർ വൃത്തങ്ങൾ പറയുന്നു. 730 രൂപയായിരിക്കും ഇന്ത്യയിലെ വില എന്നാണ് പ്രതീക്ഷിക്കുന്നത്.
വാക്സീൻ ഉപയോഗത്തെ തുടർന്നു ഗുരുതര പാർശ്വഫലങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിൽ നിയമ നടപടികളിൽനിന്നു സംരക്ഷണം നൽകണമെന്നുമുള്ള വ്യവസ്ഥ അംഗീകരിക്കാത്ത ഒരു രാജ്യത്തിനും ഫൈസർ വാക്‌സിൻ നൽകുന്നില്ല. ഇത്തരത്തിൽ സംരക്ഷണം നൽകാൻ രാജ്യം തയ്യാറാണെങ്കിൽ മാത്രമായിരിക്കും വാക്‌സിൻ വിതരണം ചെയ്യുക.
ഫൈസറിന്റെ അഭ്യർഥനയെത്തുടർന്നു വിദേശ വാക്സീനുകൾ പ്രാദേശികമായി പരീക്ഷിക്കണമെന്ന നിർദേശം സർക്കാർ നേരത്ത പിൻവലിച്ചിരുന്നു. വാക്‌സിൻ ലഭ്യത രാജ്യത്ത് കുറവുള്ള സാഹചര്യത്തിൽ നിയമസംരക്ഷണ വിഷയത്തിലും സർക്കാർ മനം മാറ്റത്തിന് തയ്യാറേക്കുമെന്നാണ് റിപ്പോർട്ട്.