Publish Date: Sun, 24 Apr 2022 (08:26 IST)
Updated Date: Sun, 24 Apr 2022 (08:29 IST)
കൊവിഡ് പ്രതിരോധവാക്‌സിൻ വൻതോതിൽ കെട്ടികിടക്കുന്നതിനെ തുടർന്ന് പുണെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് കൊവിഷീൽഡ് ഉത്‌പാദനം നിർത്തിവെച്ചു. വാക്‌സിന്റെ ആവശ്യം കുറഞ്ഞതോടെ കൊവിഷീൽഡ് ഉത്‌പാദനം മന്ദഗതിയിലാക്കിയിരുന്നു. 20 കോടി ഡോസ് മരുന്ന് കമ്പനിയിൽ കെട്ടിക്കിടക്കുകയാണ്. സൗജന്യമായി നല്‍കാമെന്ന് അറിയിച്ചിട്ടും ആവശ്യക്കാരില്ലെന്ന് കമ്പനി മേധാവി അദാര്‍ പൂനാവാലെ പറഞ്ഞു.
100 കോടിയിലധിക ഡോസ് വാക്‌സിൻ കമ്പനി ഇതിനകം ഉത്‌പാദിപ്പിച്ചു. യു.എസ്. മരുന്നുനിര്‍മാണ കമ്പനിയായ നൊവാവാക്‌സിന്റെ കോവോവാക്‌സും കമ്പനി നിര്‍മിക്കുന്നുണ്ട്. രാജ്യത്ത് ഭൂരിഭാഗം പേരും കൊവിഡിനോട് പൊരുത്തപ്പെട്ട് ജീവിച്ചുതുടങ്ങിയതും നിയന്ത്രണങ്ങളിൽ ഇളവുകൾ വന്നതുമാണ് വാക്‌സിൻ ഉപയോഗത്തെ ബാധിച്ചതെന്നാണ് വിലയിരുത്തൽ.