Publish Date: Tue, 18 May 2021 (20:29 IST)
Updated Date: Tue, 18 May 2021 (20:33 IST)
തോൽവികൾ നേരിടുമ്പോൾ ആരാധകരിൽ നിന്നും പരിഹാസങ്ങളും രൂക്ഷവിമർശനങ്ങളും നേരിടേണ്ടി വരുന്നത് ഒരു ക്രിക്കറ്റ് താരത്തെ സംബന്ധിച്ചിടത്തോളം പുതുമയല്ല. ഉയർച്ചയെ കൊണ്ടാടുന്നവർ പരാജയത്തിൽ വിമർശിക്കുന്നത് ക്രിക്കറ്റ് ലോകത്ത് പതിവാണ്. എന്നാൽ ചിലപ്പോൾ വിമർശനങ്ങൾ ഒരു പടി കടന്ന് അധിക്ഷേപങ്ങളായും വധഭീഷണികളായും മാറാറുണ്ട്.
ദക്ഷിണാഫ്രിക്കൻ മുൻ നായകനായ ഫാഫ് ഡുപ്ലെസിസാണ് തനിക്ക് നേരിട്ട വധഭീഷണിയെ പറ്റി ഇപ്പോൾ തുറന്നു പറഞ്ഞിരിക്കുന്നത്. 2011 ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ ന്യൂസിലൻഡിനോട് തോറ്റതിന് പിന്നാലെ തനിക്കും ഭാര്യക്കും നേരെ വധഭീഷണിയുണ്ടായെന്നാണ് ഡുപ്ലെസിസിന്റെ വെളിപ്പെടുത്തൽ. സമൂഹമാധ്യമങ്ങൾ വഴിയായിരുന്നു ഈ ഭീഷണികളെന്ന് ഡുപ്ലെസിസ് പറയുന്നു. വളരെ നിന്ദ്യമായ ഭാഷയിലായിരുന്നു ഭീഷണികൾ. അതേ പറ്റി ഞാൻ പറയാൻ ആഗ്രഹിക്കുന്നില്ല. ഇത്തരം സംഭവങ്ങൾ നമുക്ക് ചുറ്റും ഒരു ക്അവചം തീർത്ത് അതിനുള്ളിൽ ജീവിക്കാൻ പ്രേരിപ്പിക്കുന്നു. ക്രിക്ക്ഇൻഫോക്ക് നൽകിയ അഭിമുഖത്തിൽ ഡുപ്ലെസിസ് പറഞ്ഞു.