Publish Date: Thu, 07 May 2020 (14:33 IST)
Updated Date: Thu, 07 May 2020 (14:41 IST)
ഇന്ത്യന്‍ ടീമിൽ എത്തിയ സമയത്ത് ധോണി നാണംകുണുങ്ങിയായിരുന്നു എന്ന് ഹർഭാജൻ സിങ്. ആ സമയത്ത് ധോണി മറ്റു താരങ്ങളുമായി വലിയ അടുപ്പം പുലർത്തിയിരുന്നില്ല എന്നും 2008ലെ ഓസ്‌ട്രേലിയന്‍ പര്യടനത്തോടെയാണ് ധോണീ എല്ലാവരുമായും ഇടപഴകി തുടങ്ങിയതെന്നും ഹര്‍ഭജന്‍ പറയുന്നു.
ടീമലെത്തിയ സമയത്ത് ഞങ്ങളുടെ മുറികളിലേക്കൊന്നും ധോണി വരാറുണ്ടായിരുന്നില്ല. ഒറ്റക്കിരിക്കുകയായിരുന്നു ധോണിയുടെ പതിവ്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സഹീര്‍ ഖാന്‍, ആശിഷ് നെഹ്‌റ, യുവി, പിന്നെ ഞാന്‍. ഞങ്ങള്‍ അഞ്ച് പേര്‍ ഒരു കൂട്ടമായിരുന്നു. വിദേശപര്യടനങ്ങളില്‍ ഞങ്ങള്‍ ഒരുമിച്ചാണ് എവിടേയും പോയിരുന്നത്. 2008ലെ ഓസീസ് പര്യടനത്തോടെയാണ് ടീം അംഗങ്ങള്‍ എല്ലാവരും ഒരുമിച്ച് വന്നത്.
സിഡ്‌നിയിലെ ടെസ്‌റ്റോടെയായിരുന്നു അത്. ഞങ്ങളെല്ലാവരും ഒരുമിച്ചാണെന്ന് അന്ന് മനസിലായി. അന്ന് മുതലാണ് ധോണി ഞങ്ങള്‍ക്കൊപ്പം ഇരിക്കാനും, സംസാരിക്കാനുമെല്ലാം തുടങ്ങിയത്. നായക പദവി ഏറ്റടുത്തതിന് ശേഷവും ധോണി പഴയത് പോലെ തന്നെയായിരുന്നു. ഒരുപാടൊന്നും സംസാരിയ്ക്കില്ല. എവിടെ എങ്ങനെ ഫീല്‍ഡ് സെറ്റ് ചെയ്യണമെന്ന് ധോണി പറയില്ല. ഹർഭജൻ പറഞ്ഞു.