Publish Date: Wed, 24 Feb 2021 (12:14 IST)
Updated Date: Wed, 24 Feb 2021 (12:20 IST)
ഇന്ത്യയ്ക്കും ഇംഗ്ലണ്ടിനും നിർണായകമായ പിങ്ക്‌ബോൾ ടെസ്റ്റിൽ രണ്ട് പ്രധാന റെക്കോർഡുകൾ സ്വന്തമാക്കാനുള്ള അവസരം ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയെ കാത്തിരിയ്ക്കുന്നുണ്ട്. മോട്ടേരയിൽ വിജയം സ്വന്തമാക്കിയാൽ ഇന്ത്യയിൽ ഏറ്റവുമധികം ടെസ്റ്റ് വിജയങ്ങൾ നേടിയ നായകൻ എന്ന റെക്കോർഡിൽ കോഹ്‌ലിയ്ക്ക് ധോണിയെ മറികടക്കാം. മാത്രമല്ല അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ ടെസ്സ്റ്റ് സെഞ്ച്വറി നേടുന്ന നായകൻ എന്ന റെക്കോർഡ് സ്വന്തം പേരിൽ കുറിയ്ക്കാനും കോഹ്‌ലിയ്ക്ക് അവസരമുണ്ട്. എന്നാൽ ഈ റെക്കോർഡുകൾ ഒന്നും അത്ര പ്രാധാന്യത്തോടെ കണുന്നില്ല എന്ന് പറയുകയാണ് ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി
പുറത്തുള്ളവർ മാത്രമാണ് റെക്കോർഡുകളെ പ്രാധാന്യത്തോടെ കാണുന്നത് എന്ന് കോഹ്‌ലി പറയുന്നു. 'എന്നെ സാംബന്ധിച്ചിടത്തോളം ആ റെക്കോർഡുകൾ ഒന്നുമല്ല. രെക്കോർഡ് എന്നത് എപ്പോഴും വ്യക്തിഗത കാഴ്ചപ്പാടിലുള്ളതാണ്. ബാറ്റ്സ്‌മാൻ എന്ന നിലയിലുള്ള റെക്കോർഡ് ആയാലും ക്യാപ്‌റ്റനെന്ന നിലയിലുള്ള റെക്കോർഡായാലും അങ്ങനെതന്നെ. എന്നെ ഏൽപ്പിച്ചിരിയ്ക്കുന്ന ഉത്തരവാദിത്വം കഴിവിന്റെ പരമാവധി ഉപയോഗിച്ച് ചെയ്യാനാണ് ശ്രമിയ്ക്കാറ്. കളിയ്ക്കുന്ന അവസാന നിമിഷം വരെ അത് തുടരും. റെക്കോർഡുകൾ എല്ലാക്കാലത്തും നിലനില്‍ക്കുന്നതല്ല. പുറത്തുള്ളവരാണ് ഈ റെക്കോഡുകളെ വലിയ പ്രാധാന്യത്തോടെ കാണുന്നത്. സത്യസന്ധമായി പറഞ്ഞാല്‍ റെക്കോഡുകള്‍ ആരും വലിയ കാര്യമായി എടുക്കാറില്ല.'കോഹ്ലി പറഞ്ഞു