Publish Date: Sun, 06 Feb 2022 (16:56 IST)
Updated Date: Sun, 06 Feb 2022 (16:59 IST)
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകസ്ഥാനത്ത് വളരെ കുറച്ച് കാലമാണ് ഇതിഹാസ സ്പിന്നറായ അനിൽ കുംബ്ലെ സേവനം അനുഷ്ടിച്ചത്. അന്നത്തെ നായകൻ വിരാട് കോലിയുമായുള്ള അസ്വാരസ്യങ്ങളാണ് കുംബ്ലെ പുറത്ത് പോകാൻ കാരണമായതെന്ന് അന്ന് തന്നെ റിപ്പോർട്ടുകൾ വന്നിരുന്നു.
ഇപ്പോഴിതാ ഇക്കാര്യങ്ങൾ വിശദമാക്കിയിരിക്കുകയാണ് ബിസിസിഐ മുൻ അഡ്‌മിനിസ്ട്രേറ്റർ രത്‌നാകർ ഷെട്ടി. ഷെട്ടിയുടെ പുതിയ പുസ്‌തകമായ ഒൺ ബോർഡ്: ടെസ്റ്റ് ട്രയൽ ട്രൈംഫ്, മൈ ഇയേഴ്‌സ് ഇൻ ബിസിസിഐ എന്ന പുസ്‌തകത്തിലാണ് വെളിപ്പെടുത്തൽ. 2017ലെ ഐസിസി ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ പാകിസ്ഥാനോട് തോറ്റതോടെയാണ് കുംബ്ലെ ഇന്ത്യൻ പരിശീലകസ്ഥാനം രാജിവെച്ചത്.
ഇന്ത്യൻ നായകനും പരിശീലകനായിരുന്ന കുംബ്ലെയ്ക്കും പല കാര്യങ്ങളിലും യോജിപ്പുണ്ടായിരുന്നുല്ല. കുംബ്ലെ പരിശീലകനായി തുടരുന്നതിൽ പലർക്കും താത്‌പര്യമുണ്ടായിരുന്നില്ല. കോച്ചിനേക്കാൾ ക്യാപ്‌റ്റനായിരുന്നു മേൽക്കൈ. പരിശീലകനെന്ന നിലയിൽ താരങ്ങളെ പിന്തുണയ്ക്കുന്ന സമീപനമല്ല കുംബ്ലെയ്ക്കെന്ന അഭിപ്രായാമായിരുന്നു കോലിക്ക്.
താരങ്ങൾക്കൊപ്പം ഒരു ഘട്ടത്തിലും കുംബ്ലെ നിൽക്കാറുണ്ടായിരുന്നില്ലെന്നും ടീമിൽ അനാവശ്യമായ ടെൻഷൻ സൃഷ്ടിക്കാൻ ശ്രമം നടത്തുകയാണെന്നുമുള്ള അഭിപ്രായമായിരുന്നു വിരാട് കോലിക്ക് ഉണ്ടായിരുന്നതെന്നും പുസ്‌തകത്തിൽ പറയുന്നു.