Publish Date: Wed, 18 May 2022 (20:09 IST)
Updated Date: Wed, 18 May 2022 (20:12 IST)
രാജ്യാന്തര ക്രിക്കറ്റിൽ ചിരവൈരികളാണെങ്കിലും കളിക്കളത്തിന് പുറത്ത് സൗഹൃദം പുലർത്തുന്നവരാണ് ഇന്ത്യൻ-പാക് താരങ്ങൾ. ഐപിഎല്ലിൽ പാകിസ്ഥാൻ താരങ്ങൾ ഇല്ലാത്തതിനാൽ തന്നെ ഇത്തരം സൗഹൃദകാഴ്‌ചകൾ പലതും ആരാധകർക്ക് നഷ്ടപ്പെടുന്നു എന്നതാണ് സത്യം. ഈ സൗഹൃദത്തിന്റെ പേരിലായിരുന്നു കഴിഞ്ഞ ദിവസം പാക് താരം മുഹമ്മദ് റിസ്‌വാൻ ഇന്ത്യൻ താരം വിരാട് കോലി ഫോമിൽ തിരിച്ചെത്താൻ ആഗ്രഹിക്കുന്നുവെന്ന് പറയാൻ കാരണം.
ഇപ്പോഴിതാ സംഭവത്തിൽ വിശദീകരണവുമായി രംഗത്ത് വന്നിരിക്കുകയാണ് താരം. കൗണ്ടി ക്രിക്കറ്റിൽ പുജാരയ്ക്കൊപ്പം കളിക്കുന്നതിൽ എനിക്ക് അപരിചതമായി ഒന്നും തോന്നിയില്ല. ഞാന്‍ അവനോട് ഒരുപാട് തമാശ പറയുകയും തമ്മില്‍ കളിയാക്കുകയും ചെയ്തു. നല്ലൊരു വ്യക്തിയാണ് അദ്ദേഹം പുജാരയുടെ ഏകാഗ്രതയും ശ്രദ്ധയും അവിശ്വസനീയമാണ്.
ക്രിക്കറ്റ് കളിക്കാരെല്ലാം ഒരു കുടുംബം പോലെയാണ്. നിങ്ങൾ കളിക്കുന്നത് നിങ്ങളുടെ രാജ്യത്തിന് വേണ്ടിയാണ് അതിനാൽ തന്നെ ഗ്രൗണ്ടിൽ ആ പോരാട്ടം ഉണ്ടാകും. എന്നാൽ ആ പോരാട്ടം ഗ്രൗണ്ടിൽ മാത്രമാണ് നടക്കുന്നത്.ഗ്രൗണ്ടിന് പുറത്ത് ഞങ്ങള്‍ ഒരു കുടുംബം പോലെയാണ്. ഞാനിപ്പോള്‍ നമ്മുടെ വിരാട് കോഹ്ലി എന്ന് പറയുന്നതിലോ അല്ലെങ്കില്‍ നമ്മുടെ പുജാര, നമ്മുടെ സ്മിത്ത്, നമ്മളുടെ റൂട്ട് എന്ന് പറയുന്നതിലോ യാതൊരു തെറ്റുമില്ല. റിസ്‌വാൻ പറഞ്ഞു.