വിട്ടുവീഴ്ചയില്ല, വനിതാ ലോകകപ്പിലെ പാകിസ്ഥാൻ്റെ മത്സരങ്ങൾ ഇന്ത്യയിൽ നടക്കില്ല, പകരം കൊളംബോ വേദിയാകും
തങ്ങളുടെ എല്ലാ മത്സരങ്ങളും പാകിസ്ഥാന്‍ വനിതാ ക്രിക്കറ്റ് ടീം ശ്രീലങ്കയിലെ കൊളംബോയില്‍ കളിക്കും.
2025ലെ ഐസിസി വനിതാ ഏകദിന ലോകകപ്പിലെ തങ്ങളുടെ എല്ലാ മത്സരങ്ങളും പാകിസ്ഥാന്‍ വനിതാ ക്രിക്കറ്റ് ടീം ശ്രീലങ്കയിലെ കൊളംബോയില്‍ കളിക്കും. ടൂര്‍ണമെന്റിന് ഇന്ത്യയാണ് ആതിഥ്യം വഹിക്കുന്നതെങ്കിലും ഇരു രാജ്യങ്ങള്‍ക്കിടയിലെ സംഘര്‍ഷം കണക്കിലെടുത്താണ് തീരുമാനമെന്ന് ഐസിസി തിങ്കളാഴ്ച സ്ഥിരീകരിച്ചു.
2013ന് ശേഷം ഇരു രാജ്യങ്ങളും ബൈലാറ്ററല്‍ സീരീസുകളില്‍ കളിച്ചിട്ടില്ല എന്നതിനാല്‍ ഐസിസി ടൂര്‍ണമെന്റുകളില്‍ ഇരു ടീമുകളും നേര്‍ക്കുനേര്‍ നടക്കുന്ന മത്സരങ്ങള്‍ നിഷ്പക്ഷ വേദികളില്‍ സംഘടിപ്പിക്കുമെന്ന് ഡിസംബറില്‍ ഐസിസി പ്രഖ്യാപിച്ചിരുന്നു. ഇതോടെ പാകിസ്ഥാന്റെ ഗ്രൂപ്പ് മത്സരങ്ങളും പാകിസ്ഥാന്‍ യോഗ്യത നേടിയാല്‍ സെമിഫൈനല്‍, ഫൈനല്‍ മത്സരങ്ങളും കൊളംബോയില്‍ നടക്കും.നോക്കൗട്ട് ഘട്ടത്തില്‍ പാകിസ്ഥാന്‍ പുറത്താവുകയാണെങ്കില്‍ നവംബര്‍ 2ന് ബെംഗളുരുവില്‍ ഫൈനല്‍ നടക്കും. ആദ്യ സെമിഫൈനല്‍ കൊളംബോയില്‍ നടന്നില്ലെങ്കില്‍ ഗുവാഹത്തിയിലാകും മത്സരം നടക്കുക. ഈ വേദികള്‍ക്ക് പുറമെ വിശാഖപട്ടണം, ഇന്‍ഡോര്‍ എന്നീ സ്റ്റേഡിയങ്ങളിലാണ് ടൂര്‍ണമെന്റ് നടക്കുക.
നേരത്തെ ഈ വര്‍ഷം പാകിസ്ഥാനില്‍ നടന്ന പുരുഷന്മാരുടെ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ മത്സരങ്ങളെല്ലാം നടന്നത് ദുബായില്‍ വെച്ചായിരുന്നു. 2026ലെ പുരുഷന്മാരുടെ ടി20 ലോകകപ്പ് ഇന്ത്യയിലും ശ്രീലങ്കയിലുമാണ് നടക്കുന്നത്. ഇതിലും പാകിസ്ഥാന്റെ മത്സരങ്ങള്‍ നിഷ്പക്ഷ വേദിയിലായിരിക്കും നടക്കുക.