Publish Date: Fri, 06 Jan 2023 (14:28 IST)
Updated Date: Fri, 06 Jan 2023 (14:30 IST)
കാർ അപകടത്തിൽ പരിക്കേറ്റ് മുംബൈയിലെ കോകില ബെൻ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്ററായ റിഷഭ് പന്ത് കളിക്കളത്തിൽ തിരിച്ചെത്താൻ എട്ട് മുതൽ ഒമ്പത് മാസങ്ങളെടുക്കുമെന്ന് സൂചന. കാൽമുട്ടിലെ ലിഗ്മെൻ്റിന് സംഭവിച്ച പരിക്കിന് ശസ്ത്രക്രിയ ആവശ്യമുണ്ട്. ശരീരത്തിലെ നീർക്കെട്ട് പൂർണമായും മാറാതെ എംആർഎ സ്കാനിംഗോ ശസ്ത്രക്രിയക്ക്കോ വിധേയമാക്കാൻ കഴിയില്ലെന്ന് ഡോക്ടർമാർ പറയുന്നു.
സ്കാനിംഗിന് ശേഷമെ ലിഗ്മെൻ്റിൻ്റെ പരിക്ക് എത്രമാത്രം ഗൗരവമുള്ളതാണെന്ന് വ്യക്തമാകു. ഇതിന് ശേഷമാകും ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുക. പരിക്ക് മാറി പന്ത് കായികക്ഷമത വീണ്ടെടുത്ത് സജീവക്രിക്കറ്റിൽ തിരിച്ചെത്താൻ കുറഞ്ഞത് 8-9 മാസങ്ങൾ എടുക്കുമെന്നാണ് ആശുപത്രി വൃത്തങ്ങളും ബിസിസിഐയും നൽകുന്ന സൂചന.
ഇതോടെ ഫെബ്രുവരിയിൽ ഓസീസിനെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരയും ഐപിഎല്ലും ഏഷ്യാകപ്പും, ഒക്ടോബർ- നവംബർ മാസത്തിൽ നടക്കുന്ന ഏകദിന ലോകകപ്പും പന്തിന് നഷ്ടമായേക്കും. കഴിഞ്ഞ ദിവസമാണ് റിഷഭ് പന്തിനെ ഡെറാഡൂണിൽ നിന്ന് മുംബൈയിലെ കോകില ബെൻ ആശുപത്രിയിലേക്ക് മാറ്റിയത്.