Publish Date: Fri, 08 Apr 2022 (19:50 IST)
Updated Date: Fri, 08 Apr 2022 (19:55 IST)
ഐപിഎല്ലിലെ എക്കാലത്തെയും മികച്ച ടീമുകളിലൊന്നാണ് മുംബൈ ഇന്ത്യൻസ്. അഞ്ച് തവണ കിരീടം നേടിയ ടീം പക്ഷേ പുതിയ സീസണിൽ തങ്ങളുടെ ആദ്യ മത്സരം ഇതുവരെയും വിജയിച്ചിട്ടില്ല. നായകനെന്ന നിലയിൽ കഴിഞ്ഞ വർഷങ്ങളിൽ വൻ വിജയമായിരുന്നെങ്കിലും വിജയങ്ങൾ അകന്നതോടെ രോഹിത് എന്ന ബാറ്റ്സ്മാനെതിരെ വിമർശനങ്ങൾ ശക്തമായിരിക്കുകയാണ്.
കഴിഞ്ഞ അഞ്ച് ഐപിഎൽ സീസണുകളിലായി വളരെ മോശം പ്രകടനമാണ് ഇന്ത്യയുടെ ഹിറ്റ്‌മാൻ നടത്തുന്നതെന്ന് കണക്കുകൾ പറയുന്നു. എന്നാൽ ശക്തമായ മുംബൈ ബാറ്റിങ് നിരയിൽ രോഹിത്തിന്റെ മോശം പ്രകടനം കാര്യമായി ബാധിച്ചില്ല എന്ന് മാത്രം. ഹാർദിക് പാണ്ഡ്യ,ക്വിന്റൺ ഡികോക്ക് തുടങ്ങിയ താരങ്ങൾ പുറത്തായതോടെ രോഹിത് ടീമിന്റെ ദുർബലമായ കണ്ണിയായി മാറുകയാണ്.
2017 മുതൽ 2021 വരെയുള്ള അഞ്ച് വർഷങ്ങളിൽ 71 മത്സരങ്ങളിൽ നിന്നും 1737 റൺസാണ് രോഹിത് ആകെ നേടിയത്. 24.46 മാത്രമാണ് കഴിഞ്ഞ അഞ്ച് വർഷങ്ങളിലെ രോഹിത്തിന്റെ ബാറ്റിങ് ശരാശരി. 130ന് താഴെ മാത്രമാണ് സ്ട്രൈക്ക് റേറ്റ്. ഇക്കാലയളവിൽ 11 അർധസെഞ്ചുറികൾ മാത്രമാണ് രോഹിത് നേടിയിട്ടുള്ളത്. 94 റൺസാണ് ഉയർന്ന സ്കോർ.
2022ലെ കണക്കെടുക്കുകയാണെങ്കിൽ ഇതുവരെ കളിച്ച 3 മത്സരങ്ങളിൽ നിന്നും 18 ബാറ്റിങ് ശരാശരിയിൽ 54 റൺസ് മാത്രമാണ് രോഹിത്തിന്റെ സമ്പാദ്യം. ഓപ്പണിങ് താരമെന്ന നിലയിൽ 130 എന്ന പ്രഹരശേഷി മാത്രമെ രോഹിത്തിനുള്ളു. കിരീട വിജയങ്ങളിൽ അധികം പ്രകടമാകാതിരുന്ന ബാറ്റിങിലെ ഈ ദയനീയാവസ്ഥ ടീം ദുർബലമായപ്പോൾ പുറത്തുവന്നെന്ന് മാത്രം.
വരാനിരിക്കുന്ന മത്സരങ്ങൾ രോഹിത് തന്റെ മികവിലേക്ക് തിരിച്ചെത്തിയില്ലെങ്കിൽ മുംബൈയുടെ കിരീട പ്രതീക്ഷകളെ അത് മോശമായി ബാധിക്കുമെന്ന് നിശ്ചയം.