Select Your Language

Notifications

webdunia
webdunia
webdunia
webdunia

സച്ചിന്റെ ആ റെക്കോര്‍ഡും പഴങ്കഥ, കോലിക്കും ധവാനും രക്ഷയില്ല; ഗില്‍ ആറാടുകയാണ് !

ന്യൂസിലന്‍ഡിനെതിരായ ഒന്നാം ഏകദിനത്തിലെ ഇരട്ട സെഞ്ചുറിയിലൂടെ ഒരുപിടി റെക്കോര്‍ഡുകളാണ് ഗില്‍ സ്വന്തം പേരിലാക്കിയത്

സച്ചിന്റെ ആ റെക്കോര്‍ഡും പഴങ്കഥ, കോലിക്കും ധവാനും രക്ഷയില്ല; ഗില്‍ ആറാടുകയാണ് !
, വ്യാഴം, 19 ജനുവരി 2023 (09:26 IST)
ഈ വരവ് രാജകീയമാണ്, മുതിര്‍ന്ന താരങ്ങള്‍ വിശ്രമിക്കുമ്പോള്‍ മാത്രം ടീമില്‍ ഇടം പിടിച്ചിരുന്ന താരത്തില്‍ നിന്ന് രണ്ട് ഫോര്‍മാറ്റുകളിലും ഇന്ത്യയുടെ സ്ഥിരം ഓപ്പണര്‍ എന്ന ഭാരിച്ച ഉത്തരവാദിത്തത്തിലേക്ക്. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്കും വിരാട് കോലിക്കും ശേഷം കരിയറിന്റെ തുടക്കത്തില്‍ തന്നെ റെക്കോര്‍ഡുകള്‍ കൊണ്ട് കൂടാരം തീര്‍ക്കുകയാണ് ഇന്ത്യന്‍ യുവതാരം ശുഭ്മാന്‍ ഗില്‍. ന്യൂസിലന്‍ഡിനെതിരായ ഒന്നാം ഏകദിനത്തിലെ ഇരട്ട സെഞ്ചുറിയിലൂടെ ഒരുപിടി റെക്കോര്‍ഡുകളാണ് ഗില്‍ സ്വന്തം പേരിലാക്കിയത്. അതും ഗില്‍ മറികടന്നത് സച്ചിന്‍, കോലി, ധവാന്‍, ഇഷാന്‍ കിഷന്‍ തുടങ്ങിയ താരങ്ങളെ ! ഗില്ലിന്റെ പുതിയ റെക്കോര്‍ഡുകള്‍ ഏതൊക്കെയാണെന്ന് നോക്കാം...
 
ന്യൂസിലന്‍ഡിനെതിരെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ 
 
സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ റെക്കോര്‍ഡാണ് ഗില്‍ പഴങ്കഥയാക്കിയത്. 1999 ല്‍ സച്ചിന്‍ നേടിയ 186 റണ്‍സായിരുന്നു ന്യൂസിലന്‍ഡിനെതിരായ ഒരു താരത്തിന്റെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍. ഇപ്പോള്‍ ഗില്‍ അത് മറികടന്നിരിക്കുകയാണ്. 24 വര്‍ഷത്തെ പഴക്കമുള്ള സച്ചിന്റെ റെക്കോര്‍ഡാണ് ഗില്‍ തകര്‍ത്തത്. 
 
ഇരട്ട സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം 
 
ഏകദിനത്തില്‍ ഇരട്ട സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡ് ഗില്‍ സ്വന്തമാക്കി. ന്യൂസിലന്‍ഡിനെതിരെ ഇരട്ട സെഞ്ചുറി നേടുമ്പോള്‍ ഗില്ലിന്റെ പ്രായം 23 വര്‍ഷവും 132 ദിവസവും. നേരത്തെ ഇഷാന്‍ കിഷന്റെ പേരിലായിരുന്നു ഈ റെക്കോര്‍ഡ്. ശ്രീലങ്കയ്‌ക്കെതിരെ ഇഷാന്‍ കിഷന്‍ ഇരട്ട സെഞ്ചുറി നേടുമ്പോള്‍ താരത്തിന്റെ പ്രായം 24 വര്‍ഷവും 145 ദിവസവും. 
 
കോലിയേയും ധവാനേയും മറികടന്നു
 
ഏകദിനത്തില്‍ അതിവേഗം 1000 റണ്‍സ് നേടുന്ന ഇന്ത്യന്‍ താരമെന്ന നേട്ടം ഗില്‍ സ്വന്തമാക്കി. 19 ഇന്നിങ്‌സില്‍ നിന്നാണ് ശുഭ്മാന്‍ ഗില്‍ 1000 ഏകദിന റണ്‍സ് നേടിയിരിക്കുന്നത്. വിരാട് കോലി, ശിഖര്‍ ധവാന്‍ എന്നിവരുടെ റെക്കോര്‍ഡ് ആണ് ഗില്‍ മറികടന്നത്. കോലിയും ധവാനും ഏകദിനത്തില്‍ 1000 റണ്‍സ് തികച്ചത് 24 ഇന്നിങ്‌സില്‍ നിന്നാണ്. ഇവരേക്കാള്‍ അഞ്ച് ഇന്നിങ്‌സ് കുറവ് കളിച്ചാണ് ഗില്‍ ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. അതേസമയം, ഏകദിനത്തില്‍ ആദ്യ ആയിരം റണ്‍സ് നേടുന്ന ലോക താരങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ഗില്‍. പാക്കിസ്ഥാന്റെ ഇന്‍സമാം ഉള്‍ ഹഖും 19 ഇന്നിങ്‌സില്‍ നിന്നാണ് ആയിരം റണ്‍സ് നേടിയിരിക്കുന്നത്. 18 ഇന്നിങ്‌സില്‍ നിന്ന് 1000 റണ്‍സ് നേടിയ പാക്കിസ്ഥാന്റെ തന്നെ ഫഖര്‍ സമാന്‍ ആണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. 
 
60 ന് മുകളിലുള്ള ശരാശരി 
 
ഏകദിനത്തില്‍ നിലവില്‍ 60 ന് മുകളില്‍ ശരാശരിയുള്ള ഏകതാരമാണ് ഗില്‍. 109.0 സ്ട്രൈക് റേറ്റില്‍ 68.88 ആണ് ഗില്ലിന്റെ ഏകദിനത്തിലെ ശരാശരി. 19 ഇന്നിങ്സുകളില്‍ നിന്നായി ഗില്‍ ഇതുവരെ 1102 റണ്‍സ് നേടിയിട്ടുണ്ട്. 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഏകദിന ലോകകപ്പില്‍ സ്ഥാനം ഉറപ്പിച്ച് ഗില്‍; ഇന്ത്യയുടെ ബാറ്റിങ് നിര ഇങ്ങനെയായിരിക്കും