Webdunia - Bharat's app for daily news and videos

Install App

ശ്രീലങ്ക വല്ലാതെ മാന്യന്‍മാര്‍ ആകേണ്ട, അന്ന് സെവാഗിനോട് ചെയ്തത് ഓര്‍മയുണ്ടോ; ഷമിയുടെ മങ്കാദിങ് ചര്‍ച്ചയ്ക്കിടെ പഴയ സംഭവം കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

Webdunia
ബുധന്‍, 11 ജനുവരി 2023 (10:45 IST)
ഗുവാഹത്തിയില്‍ നടന്ന ഇന്ത്യ-ശ്രീലങ്ക ഒന്നാം ഏകദിന മത്സരത്തിനിടെ മുഹമ്മദ് ഷമി നടത്തിയ മങ്കാദിങ് ശ്രമം വലിയ ചര്‍ച്ചയായിരിക്കുകയാണ്. ശ്രീലങ്കന്‍ ഇന്നിങ്സിന്റെ അവസാന ഓവറിലാണ് സംഭവം. ശ്രീലങ്കന്‍ നായകന്‍ ദസുന്‍ ഷനകയെ പുറത്താക്കാനാണ് അവസാന ഓവര്‍ എറിയാനെത്തിയ മുഹമ്മദ് ഷമി മങ്കാദിങ് ശ്രമം നടത്തിയത്. നോണ്‍ സ്ട്രൈക്കേഴ്സ് എന്‍ഡില്‍ നില്‍ക്കുകയായിരുന്ന ഷനകയുടെ അപ്പോഴത്തെ വ്യക്തിഗത സ്‌കോര്‍ 98 റണ്‍സായിരുന്നു. 
 
ഐസിസി ചട്ടം അനുസരിച്ച് മങ്കാദിങ് ഇപ്പോള്‍ നിയമപരമാണ്. അതുകൊണ്ട് തന്നെ ഷമി ചെയ്തതില്‍ തെറ്റൊന്നും ഇല്ല. സ്ട്രൈക്ക് ലഭിക്കാന്‍ വേണ്ടി ഷനക ആ സമയത്ത് ക്രീസില്‍ നിന്ന് ഇറങ്ങിയിട്ടുണ്ടായിരുന്നു. ഷമി പന്ത് എറിയുന്നതിനു മുന്‍പ് ഷനക ക്രീസ് വിട്ടിരുന്നതിനാല്‍ അത് ഔട്ടും ആയിരുന്നു. അംപയര്‍ തീരുമാനമെടുക്കാന്‍ വേണ്ടി തേര്‍ഡ് അംപയറുടെ സഹായം തേടിയെങ്കിലും ഉടനെ തന്നെ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ഇടപെട്ട് റിവ്യു തീരുമാനം പിന്‍വലിക്കുകയായിരുന്നു. മങ്കാദിങ്ങിലൂടെയുള്ള വിക്കറ്റ് വേണ്ട എന്ന് രോഹിത് നിലപാടെടുത്തു. 
 
ഷമിയെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യല്‍ മീഡിയയില്‍ നിരവധിപേര്‍ രംഗത്തെത്തിയിട്ടുണ്ട്. ഐസിസി നിയമപ്രകാരമുള്ള കാര്യം മാത്രമാണ് ഷമി ചെയ്തതെന്നും സ്‌ട്രൈക്ക് കിട്ടാന്‍ വേണ്ടി പന്തെറിയുന്നതിനു മുന്‍പ് ക്രീസില്‍ നിന്ന് ഇറങ്ങുന്നത് ശരിയായ നടപടിയല്ലെന്നുമാണ് ഒരു വിഭാഗം ആരാധകര്‍ വാദിക്കുന്നത്. 
 
ഇതിനിടയിലാണ് ശ്രീലങ്ക ഇന്ത്യയുടെ വെടിക്കെട്ട് ബാറ്ററായിരുന്ന വീരേന്ദര്‍ സെവാഗിനോട് ചെയ്ത അനീതി സോഷ്യല്‍ മീഡിയ കുത്തിപ്പൊക്കിയിരിക്കുന്നത്. സെവാഗിന്റെ സെഞ്ചുറി നഷ്ടപ്പെടുത്താന്‍ ശ്രീലങ്ക മനപ്പൂര്‍വ്വം നോ ബോള്‍ എറിഞ്ഞ സംഭവമാണ് സോഷ്യല്‍ മീഡിയയില്‍ പലരും ഓര്‍മിപ്പിക്കുന്നത്. ഷമിയെ കുറ്റം പറയാന്‍ ശ്രീലങ്കന്‍ ആരാധകര്‍ക്കൊന്നും യോഗ്യതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇന്ത്യന്‍ ആരാധകരുടെ പൂഴിക്കടകന്‍.
ഇന്ത്യ-ശ്രീലങ്ക മത്സരങ്ങളില്‍ ചിലത് വിവാദങ്ങളിലും ഇടംപിടിച്ചിട്ടുണ്ട്. അതിലൊന്നാണ് 2014 ലെ ത്രിരാഷ്ട്ര പരമ്പരയിലെ ഇന്ത്യ-ശ്രീലങ്ക മത്സരം. വിരേന്ദര്‍ സെവാഗിന്റെ സെഞ്ചുറി ഇല്ലാതാക്കാന്‍ ശ്രീലങ്ക മനപ്പൂര്‍വം ശ്രമിച്ചു എന്ന ആരോപണം അക്കാലത്ത് ഉയര്‍ന്നിരുന്നു. 
 
ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 170 റണ്‍സ് മാത്രമാണ് നേടിയത്. 171 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ അനായാസം വിജയത്തിലേക്ക് അടുത്തു. വിരേന്ദര്‍ സെവാഗിന്റെ ഇന്നിങ്‌സാണ് ഇന്ത്യക്ക് മുതല്‍ക്കൂട്ടായത്. 34 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 166 റണ്‍സ് നേടിയിരുന്നു. സുരാജ് രണ്‍ദീവ് ആണ് 35-ാം ഓവര്‍ എറിയാനെത്തിയത്. ആ സമയത്ത് ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടത് 96 പന്തില്‍ അഞ്ച് റണ്‍സ് മാത്രം. വ്യക്തിഗത സ്‌കോര്‍ 99 ല്‍ നില്‍ക്കുന്ന സെവാഗ് ആണ് ക്രീസില്‍. അഞ്ച് റണ്‍സ് നേടിയാല്‍ ഇന്ത്യ ജയിക്കും, ഒരു റണ്‍സ് നേടിയാല്‍ സെവാഗ് സെഞ്ചുറിയും സ്വന്തമാക്കും. 
 
എന്നാല്‍, രണ്‍ദീവിന്റെ ആദ്യ പന്ത് വിക്കറ്റ് കീപ്പറും നായകനുമായ കുമാര്‍ സംഗക്കാര വിട്ടു. ബാറ്റില്‍ ടച്ചില്ലാതെ പിന്നിലേക്ക് വന്ന പന്ത് കൃത്യമായി കൈപിടിയിലൊതുക്കാന്‍ സംഗക്കാരയ്ക്ക് സാധിച്ചില്ല. അത് ബൈ-ഫോറായി. എന്നാല്‍, ബാറ്റില്‍ ടച്ചില്ലാത്തതിനാല്‍ സെവാഗിന്റെ വ്യക്തിഗത സ്‌കോറില്‍ മാറ്റമില്ലാതെ നിന്നു. ഇന്ത്യക്ക് ഇനി ജയിക്കാന്‍ വേണ്ടത് 95 പന്തില്‍ ഒരു റണ്‍ മാത്രം. 
 
രണ്‍ദീവ് എറിഞ്ഞ അടുത്ത രണ്ട് പന്തിലും സെവാഗിന് റണ്‍സ് കണ്ടെത്താന്‍ സാധിച്ചില്ല. 35-ാം ഓവറിലെ റണ്‍ദീവിന്റെ നാലാം പന്ത് സ്റ്റെപ്പ്ഔട്ട് ചെയ്ത് സെവാഗ് അതിര്‍ത്തി കടത്തി. ഇന്ത്യ കളി ജയിക്കുകയും താന്‍ സെഞ്ചുറി നേടുകയും ചെയ്തു എന്ന് കരുതി സെവാഗ് ആഘോഷിക്കാനും തുടങ്ങി. എന്നാല്‍, കളി ഇന്ത്യ ജയിച്ചെങ്കിലും സെവാഗ് സെഞ്ചുറി നേടിയില്ല !
 
റണ്‍ദീവ് എറിഞ്ഞ പന്ത് നോ ബോള്‍ ആയിരുന്നു. റണ്‍ദീവിന്റെ കാല്‍ ക്രീസില്‍ നിന്ന് നന്നായി പുറത്താണ്. അംപയര്‍ നോ ബോള്‍ വിളിച്ചു. ഇന്ത്യയ്ക്ക് ജയിക്കാന്‍ വേണ്ടിയിരുന്ന ഒരു റണ്‍ നോ ബോളില്‍ നിന്ന് കിട്ടി. സെവാഗ് അടിച്ച സിക്‌സ് പാഴായി. നോ ബോളില്‍ തന്നെ ഇന്ത്യ കളി ജയിച്ചതിനാലാണ് സെവാഗിന്റെ സിക്‌സ് പരിഗണിക്കാതിരുന്നത്. സെവാഗിന് അര്‍ഹിച്ച സെഞ്ചുറി നഷ്ടമായി. 
 
റണ്‍ദീവ് തനിക്ക് സെഞ്ചുറി നഷ്ടപ്പെടാന്‍ മനപ്പൂര്‍വം ചെയ്തതാണ് ഇതെന്നാണ് മത്സരശേഷം സെവാഗ് പറഞ്ഞത്. പൊതുവെ നോ ബോള്‍ എറിയാത്ത റണ്‍ദീവ് അസാധാരണ തരത്തിലുള്ള നോ ബോള്‍ എറിഞ്ഞതാണ് സെവാഗിന്റെ സംശയത്തിനു കാരണം. ശ്രീലങ്കന്‍ നായകന്‍ സംഗക്കാരയ്ക്കും ഇതില്‍ പങ്കുണ്ടെന്ന് സെവാഗ് അന്ന് ആരോപിച്ചിരുന്നു. 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങൾക്ക് റബാഡയെങ്കിൽ ഇവിടെ 3 പേരാണ്, തീയല്ല, തീമഴ പെയ്യിക്കും, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയ്ക്കും ബാറ്റിംഗ് തകർച്ച

England vs Senegal: സാക്കയും ഹാരി കെയ്നും റെയ്സും എല്ലാം ഉണ്ടായിട്ടെന്ത്?, ഇംഗ്ലണ്ടിനെ മലർത്തിയടിച്ച് സെനഗൽ

Gautam Gambhir on Karun Nair: 'തിരിച്ചുവരവ് അത്ര എളുപ്പമല്ല, അവന് തോല്‍ക്കില്ലെന്ന മനോഭാവം'; കരുണ്‍ നായരെ പുകഴ്ത്തി ഗംഭീര്‍

Australia vs South Africa, WTC Final 2025: 'ഇനി ബാവുമ ശരണം'; ഓസ്‌ട്രേലിയയ്ക്കു മുന്നില്‍ ദക്ഷിണാഫ്രിക്ക തകരുന്നു, ഇന്ന് നിര്‍ണായകം

Australia vs Southafrica Final: ഈ സാല ഒന്നൊന്നര സാല തന്നെ, ഓസ്ട്രേലിയയെ വിറപ്പിച്ച് ദക്ഷിണാഫ്രിക്ക,റബാഡയ്ക്ക് അഞ്ച് വിക്കറ്റ് ആദ്യ ഇന്നിങ്ങ്സിൽ ഓസീസ് 212 റൺസിന് പുറത്ത്

അടുത്ത ലേഖനം
Show comments