Publish Date: Tue, 04 Feb 2020 (13:52 IST)
Updated Date: Tue, 04 Feb 2020 (13:54 IST)
എം എസ് ധോണിയുടെ ക്യാപ്റ്റൻസിക്ക് കീഴിൽ പരിശീലനം നേടിയ ഒരാളും കഴിവ് തെളിയിക്കാതിരുന്നിട്ടില്ല. അക്കൂട്ടത്തിൽ ഇന്നത്തെ ക്യാപ്റ്റൻ വിരാട് കോഹ്ലിയും ഉപനായകൻ രോഹിത് ശർമയും ഉണ്ട്. എന്നാൽ, ആശാന് മുകളിൽ വളർന്നിരിക്കുകയാണ് ശിഷ്യന്മാർ എന്ന് പറഞ്ഞാൽ അത് തെറ്റാകില്ല.
ന്യൂസിലാന്‍ഡിനെതിരേയുള്ള അഞ്ചു മല്‍സരങ്ങളുടെ ടി20 പരമ്പര തൂത്തുവാരിയതോടെ പല റെക്കോര്‍ഡുകളുമാണ് ടീം ഇന്ത്യ തങ്ങളുടെ പേരില്‍ കുറിച്ചത്. അതിലൊന്നാണ് കോഹ്ലിയുടെ വ്യക്തിഗത നേട്ടമാണ്. ക്യാപ്റ്റനെന്ന നിലയില്‍ ആദ്യത്തെ 15 ടി20 പരമ്പരകള്‍ പിന്നിട്ടപ്പോള്‍ ഏറ്റവുമധികം പരമ്പരകളില്‍ ടീമിനെ വിജയത്തിലേക്കു നയിച്ച ക്യാപ്റ്റനെന്ന ലോക റെക്കോര്‍ഡാണ് കോലി സ്വന്തമാക്കിയത്.
കോഹ്ലിക്ക് കീഴിയിൽ ന്യൂസിലാൻഡിനെതിരെ ടീം ഇന്ത്യ നേടുന്ന 10 ആം ടി 20 പരമ്പരയായിരുന്നു ഇത് . ഒമ്പത് ടി20 പരമ്പര വിജയങ്ങളെന്ന ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസിയുടെ ലോക റെക്കോര്‍ഡ് ആണ് ഇതോടെ കോഹ്ലി തിരുത്തിയത്.
ഇന്ത്യക്കു രണ്ടു ലോക കിരീടങ്ങളുള്‍പ്പെടെ ഐസിസിയുടെ മൂന്ന് അന്താരാഷ്ട്ര കിരീടങ്ങള്‍ സമ്മാനിച്ച മുന്‍ നായകന്‍ എംഎസ് ധോണി ഈ ലിസ്റ്റില്‍ അഞ്ചാംസ്ഥാനത്താണുള്ളത്. ധോണിയുടെ ക്യാപ്റ്റന്‍സിയില്‍ അഞ്ചു ടി20 പരമ്പരകളിലാണ് ഇന്ത്യ ജേതാക്കളായിട്ടുള്ളത്. ആശാനെ കടത്തിവെട്ടിയിരിക്കുകയാണ് പിന്നാലെ വന്ന കോഹ്ലി.
ഒരു ക്യാപ്റ്റനെന്ന നിലയിൽ ധോണിയാണോ കോഹ്ലിയാണോ മികച്ചതെന്ന് ചോദിച്ചാൽ ക്രിക്കറ്റ് നിരൂപകർ ആരും ധോണിക്ക് മുകളിൽ കോഹ്ലിയെ പറയാൻ സാധ്യതയില്ല. കാരണം, പ്രതിസന്ധിഘട്ടങ്ങളിൽ പോലും സമ്മർദ്ദം ധോണിയിൽ കാണാത്തതിനാൽ ക്യാപ്‌റ്റൻ കൂൾ എന്നാണ് മുൻ ഇന്ത്യൻ നായകനെ വിശേഷിപ്പിക്കുന്നത്. ഇന്ത്യൻ ടീമിൽ നിരവധി യുവതാരങ്ങൾക്ക് അവസരം നൽകിയത് ധോണിയാണ്. കോഹ്ലിയുടേയും രോഹിതിന്റേയും വരെ കരിയറിൽ വഴിത്തിരിവായതും ധോണി തന്നെയാണ്.