Publish Date: Thu, 22 Oct 2020 (13:13 IST)
Updated Date: Thu, 22 Oct 2020 (13:18 IST)
ദുബായ്: ഐപിഎൽ 13ആം സീസണിൽ കൊൽക്കത്തയെ തകർത്തിട്ട പ്രകടനമാണ് കോഹ്‌ലിയുടെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ പുറത്തെടുത്തത്. കൊൽക്കത്തയെ 84 റൺസിൽ പിടിച്ചുകെട്ടിയ ബാംഗ്ലൂർ 13.3 ഓവറിലിൽ വെറും രണ്ട് വിക്കറ്റ് നഷ്ടത്തിൽ അനായാസം വിജയം സ്വന്തമാക്കി. തുടക്കത്തിൽ തന്നെ കനത്ത പ്രഹരം ഏൽപ്പിച്ച ബാംഗ്ലൂരിന്റെ ബൗളിങ് നിരയാണ് കയ്യടി നേടുന്നത്. കോഹ്‌ലിയുടെ തന്ത്രങ്ങൾ കളത്തിൽ പൂർണവിജയമായി മാറി. ഇതേ ഒത്തൊരുമയോടെ ടീം മുന്നോട്ടുപോകും എന്നായിരുന്നു വിജയത്തിന് പിന്നാലെ കോഹ്‌ലിയുടെ വാക്കുകൾ.
കൊൽക്കത്തയുടെ തകർച്ചയിൽ നിർണായക പങ്കുവഹിച്ച മുഹമ്മദ് സിറാജിനെ ന്യൂബോളിൻ എറിയിയ്ക്കുക എന്നത് വൈകിയെടുത്ത തീരുമാനമായിരുന്നു എന്ന് കോഹ്‌ലി പറഞ്ഞു. 'സത്യസന്ധമായി പറഞ്ഞാല്‍ സിറാജിനെ ന്യൂബോളില്‍ എറിയിക്കുക എന്നത് വൈകിയെടുത്ത തീരുമാനമാണ്. ക്രിസ് മോറിസും വാഷിങ്ടണ്‍ സുന്ദറുമായിരുന്നു ന്യൂബോളില്‍ ആദ്യം മനസിലുണ്ടായിരുന്നത്. പിന്നീട് മോറിസിനും സിറാജിനും നൽകാം എന്ന് തീരുമാനിയ്ക്കുകയായിരുന്നു. കഴിഞ്ഞ സീസൺ സിറാജിനെ സംബന്ധിച്ച് അത്ര മികച്ചതായിരുന്നില്ല.
ഈ സീസണില്‍ നന്നായി പരിശീലനം നടത്തിയ സിറാജ് നെറ്റ്‌സിലും മികച്ച രീതിയിൽ പന്തെറിഞ്ഞു. അതിന്റെ ഫലമാണ് ഇപ്പോള്‍ കാണുന്നത്. എന്നാല്‍ ഈ പ്രകടനം നിലനിര്‍ത്തേണ്ടതുണ്ട്. ടീമിൽ നേതൃമികവുള്ള താരമാണ് ക്രിസ് മോറിസ്. മോറിസ് ടീമിന് ഏറ്റവും വിലപ്പെട്ട താരങ്ങളിലൊരാളാണെന്നും കോഹ്‌ലി പറഞ്ഞു. അപ്രതീക്ഷിതമായ പ്രകടനമാണ് മുഹമ്മദ് സിറാജിൽനിന്നും ഉണ്ടായത്. രാഹുല്‍ ത്രിപാതി, നിധീഷ് റാണ എന്നിവരെ അടുത്തടുത്ത പന്തുകളില്‍ സിറാജ് കൂടാരം കയറ്റി പിന്നാലെ ടോം ബാന്റനെയും മടക്കി അയച്ചു