Publish Date: Fri, 14 Jun 2019 (19:05 IST)
Updated Date: Fri, 14 Jun 2019 (19:10 IST)
ലോകകപ്പ് മത്സരങ്ങളില്‍ പാകിസ്ഥാന്റെ സ്ഥിരതയില്ലാത്ത പ്രകടനത്തിനെതിരെ മുന്‍ താരങ്ങള്‍ രംഗത്ത്. പാക് ക്രിക്കറ്റ് ബോര്‍ഡിനെതിരെയാണ് മുൻ ടീം ക്യാപ്റ്റൻ വസിം അക്രവും മുന്‍താരം മുഹമ്മദ് യൂസഫും ആരോപണമുയര്‍ത്തിയത്.
“താരങ്ങള്‍ക്കൊപ്പം താമസിക്കാന്‍ അവരുടെ കുടുംബത്തെ അനുവദിച്ചതാണ് മുഹമ്മദ് യൂസഫിനെ ചൊടിപ്പിച്ചത്. മുന്‍ ലോകകപ്പുകളില്‍ സംഭവിക്കാത്ത കാര്യങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. 1999, 2003, 2007 ലോകകപ്പുകളില്‍ ഞാന്‍ കളിച്ചു. ഈ വര്‍ഷങ്ങളിലൊന്നും കുടുംബത്തെ ഒപ്പം കൂട്ടാന്‍ പി സി ബി സമ്മതിച്ചില്ല. 99ലോകകപ്പില്‍ മികച്ച ടീമുമായിട്ടാണ് ലോകകപ്പ് കളിക്കാനെത്തിയത്. കുടുംബം ഒപ്പം വേണമെന്ന് അന്ന് പറഞ്ഞിരുന്നുവെങ്കില്‍ ബോര്‍ഡ് സമ്മതിക്കുമായിരുന്നു. പക്ഷേ ഞങ്ങള്‍ അക്കാര്യം ആവശ്യപ്പെട്ടില്ല”.
“ലോകകപ്പ് മത്സരങ്ങള്‍ പിരിമുറുക്കങ്ങള്‍ ഉണ്ടാക്കുന്നതാണ്. അതിനാല്‍ നമ്മുടെ ശ്രദ്ധ ക്രിക്കറ്റില്‍ മാത്രമായിരിക്കണം. കുടുംബം കൂടെയുള്ളത് അതിന് തടസമാകും. 99 ലോകകപ്പിലെ ടീമിന്റെ കുതിപ്പിന് ഇതായിരുന്നു കാരണം“ - എന്നും മുഹമ്മദ് യൂസഫ് പറഞ്ഞു.
പാക് താരങ്ങളുടെ ഭക്ഷണ മെനുവില്‍ ബിരിയാണി ഉള്‍പ്പെടുത്തിയതാണ് അക്രത്തെ ദേഷ്യം പിടിപ്പിച്ചത്. താരങ്ങളുടെ ഭക്ഷണ മെനുവിൽ ബിരിയാണി ഉണ്ട്. ശരിയായ ഡയറ്റിന് യോജിച്ചതല്ലിത്. ബിരിയാണി കഴിച്ചിറങ്ങിയാൽ ഫീൽഡിങ്ങിൽ ശ്രദ്ധിക്കാൻ കഴിയില്ല. അലസതയും ക്ഷീണവുമായിരിക്കും ഫലം. അതിനാല്‍ ബിരിയാണി കഴിച്ച് ഒരിക്കലും കളിക്കാന്‍ ഇറങ്ങരുത്. ചാമ്പ്യന്മാരെ തോൽപ്പിക്കാൻ ഈ മെനുവിന് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.