Publish Date: Sun, 24 Feb 2019 (15:41 IST)
Updated Date: Sun, 24 Feb 2019 (15:44 IST)
വാട്സാപ്പിൽ പരസ്യം കണ്ട് ആഡംബര കാർ വാങ്ങാൻ ചെന്ന സംഘത്തെ കവർച്ചാസംഘം തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ചു. 15 അംഗ സംഘമാണ് കരുളായി, പാലക്കാട് സ്വദേശികളായ അഞ്ച് പേരെ തട്ടിക്കൊണ്ട് പോയത്. ഒരാഴ്‌ച മുമ്പ് ന്യൂഡല്‍ഹിയില്‍ വെച്ചാണ് സംഭവം.
കൈവശമുണ്ടായിരുന്ന എടിഎം കാർഡുകളും, പണവും, മൊബൈൽ ഫോണുകളും തട്ടിയെടുത്തു. പൊലീസിന്റെ തക്ക സമയത്തെ ഇടപെടൽ മൂലം ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതിനാൽ എടിഎം വഴി പണം നഷ്‌ടപ്പെട്ടില്ല.
വാട്സാപ്പിലൂടെ വന്ന പരസ്യം കണ്ടാണ് ഇവര്‍ ആഡംബര കാർ വാങ്ങാനായി ഡല്‍ഹിയില്‍ എത്തിയത്. ഇവിടെ വെച്ചാണ് 15 അംഗ സംഘം തോക്ക് ചൂണ്ടി തട്ടിക്കൊണ്ട് പോയത്. രാജസ്ഥാൻ അതിർത്തിയിൽ എത്തിച്ച ശേഷം
കൈവശമുളളതെല്ലാം അക്രമികള്‍ പിടിച്ചു വാങ്ങി.
പിറ്റേന്ന് സംഘത്തിനു 5000 രൂപ തിരികെ നൽകി രക്ഷപ്പെടുകയായിരുന്നു. ഡൽഹി പൊലീസിനോട് പരാതിപ്പെട്ടപ്പോൾ കാര്യമില്ല എന്നു പറഞ്ഞ് തിരിച്ചയച്ചു. നാട്ടിൽ തിരിച്ചെത്തിയ ശേഷം പൊലീസിൽ പരാതിപ്പെട്ടതിനെ തുടർന്ന് സംഭവത്തിൽ പാലക്കാട് പൊലീസ് അന്വേഷണമാരംഭിച്ചു.
സംഭവം നടന്നയുടന്‍ പരിചയക്കാരനായ കേരളത്തിലെ പൊലീസ് ഉദ്യോഗസ്ഥനെ ഫോണിൽ ബന്ധപ്പെട്ട് വിവരം ധരിപ്പിക്കുകയും അദ്ദേഹം ഇടപെട്ട് ബാങ്ക് അക്കൗണ്ടുകൾ മരവിക്കുകയുമായിരുന്നു. കഴിഞ്ഞ ദിവസമാണ് ഇവര്‍ നാട്ടില്‍ മടങ്ങി എത്തിയത്.