Publish Date: Wed, 10 Jul 2019 (15:23 IST)
Updated Date: Wed, 10 Jul 2019 (15:24 IST)
ദളിത് വിഭാഗത്തിൽ പെട്ട യുവാവിനെ മകൾ വിവാഹം ചെയ്തതിൽ പ്രതികാരം തീർത്ത് ഭാര്യാപിതാവ്. മകളുടെ ഭർത്താവിനെ നാട്ടുകാരും വീട്ടുകാരും നോക്കി നിൽക്കെ വെട്ടിക്കൊന്നു. കച്ചിലെ ഗാന്ധിധാം പ്രദേശത്താണ് ദാരുണസംഭവം.
ഹരേഷ് കുമാർ സോളങ്കി എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ഭാര്യ ഊർമ്മിളയുടെ പിതാവ് ദഷ്‌റത് സിങ് അടക്കം 8 പ്രതികളേയും പിടികൂടാൻ പൊലീസിനു ഇതുവരെ ആയിട്ടില്ല.
ആറു മാസം മുൻപാണ് ഹരേഷും ഊർമ്മിളയും തമ്മിലുള്ള വിവാഹം നടന്നത്. എന്നാൽ, മാസങ്ങൾക്കുള്ളിൽ തന്നെ ഊർമ്മിളയെ അവരുടെ വീട്ടുകാർ നിർബന്ധപൂർവ്വം വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വരികയായിരുന്നു. പക്ഷേ, രണ്ട് മാസം ഗർഭിണിയായ ഊർമ്മിളയെ തിരികെ വിടണമെന്നാവശ്യപ്പെട്ട് ഹരേഷ് വനിത ഹെൽപ് ലൈൻ പ്രവർത്തകർക്കും വനിത കോൺസ്റ്റബിളിനുമൊപ്പം ഊർമ്മിളയുടെ വീട്ടിലെത്തിയപ്പോഴായിരുന്നു കൊലപാതകം.
മധ്യസ്ഥ ചർച്ച നടക്കുമ്പോൾ ഹരേഷ് വീടിനു പുറത്ത് വാഹനത്തിലായിരുന്നു. എന്നാൽ, ചർച്ചശേഷം ഊർമ്മിളയുടെ മുന്നിൽ വെച്ച് തന്നെ ഹരേഷിനെ ഭാര്യാ പിതാവ് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.