Publish Date: Wed, 27 Apr 2022 (10:23 IST)
Updated Date: Wed, 27 Apr 2022 (21:40 IST)
ബംഗളൂരു: ബംഗളൂരുവിൽ കാർ തടഞ്ഞു ഒരു കോടി രൂപ തട്ടിയ കേസിൽ പത്ത് മലയാളികൾ പോലീസ് പിടിയിലായി. തൃശൂർ സ്വദേശി രാജീവ്, ചാലക്കുടി സ്വദേശികളായ വിഷ്ണുലാൽ, സനൽ, എറണാകുളം മരട് സ്വദേശി അഖിൽ, നിലമ്പൂർ സ്വദേശികളായ ജാസിം ഫാരിസ്, സനാഫ്, സമീർ, സൈനു, ഷെഫീഖ്, റഷീദ് എന്നിവരെയാണ് പോലീസ് പിടികൂടിയത്.
നഗരത്തിലെ ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ കാർ തടഞ്ഞു നിർത്തിയാണ് ഇവർ ഒരു കോടി രൂപ കവർന്നത്. ബാംഗ്ളൂർ മാദനായകഹള്ളി പൊലീസാണ് ഇവരെ പിടികൂടിയത്. ഇവരിൽ നിന്ന് പത്ത് ലക്ഷത്തോളം രൂപ, രണ്ട് കാറുകൾ, ആയുധങ്ങൾ എന്നിവയും പിടികൂടി.
കഴിഞ്ഞ മാർച്ച് പതിനൊന്നിന് നൈസ് റോഡിലായിരുന്നു സംഭവം നടന്നത്. ബംഗളൂരുവിലെ ഹുബ്ബള്ളിയിലെ ശാഖകളിൽ നിന്നുള്ള പണവുമായി വാഹനം നാഗര്കോവിലേക്ക് പോകുമ്പോഴാണ് ജീവനക്കാരെ ആക്രമിച്ചു പണം കവർന്നത്. സി.സി.ടി.വി ദൃശ്യങ്ങൾ കണ്ടെത്തി നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
കോടാലി ശ്രീധരൻ എന്ന ഗുണ്ടാ നേതാവിന്റെ സംഘത്തിൽ പെട്ടവരാണ് പിടിയിലായതെന്ന് പോലീസ് പറഞ്ഞു. കവർച്ച നടത്തിയ ഒരു കോടി രൂപയിൽ ബാക്കിയുള്ള 90 ലക്ഷം രൂപ ശ്രീധരന്റെ കൈയിൽ ഉണ്ടെന്നാണ് പോലീസ് കരുതുന്നത്. ഇയാൾക്കായി വ്യാപകമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.