പന്ത്രണ്ടു വയസ്സുകാരനെ ഒൻപത് തവണ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; ഇമാമിന് അഞ്ച് വർഷം തടവ്
പ്രാർത്ഥനക്ക് ശേഷം കുട്ടി വൈകി എത്തുന്നതിലും കുട്ടിയുടെ പെരുമാറ്റത്തിലും അമ്മയ്ക്ക് സംശയം തോന്നുകയായിരുന്നു.
Publish Date: Thu, 20 Jun 2019 (15:12 IST)
Updated Date: Thu, 20 Jun 2019 (15:25 IST)
പന്ത്രണ്ടുകാരനായ അറബി ആൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ 31കാരനായ ഇമാമിന് അഞ്ച് വർഷം തടവ്. ജയിൽ ശിക്ഷക്ക് ശേഷം നാടുകടത്താനും അജ്മാനിലെ ക്രിമിനൽ കോടതി വിധിച്ചു. ഇശ പ്രാർത്ഥനയ്ക്ക് ശേഷം കുട്ടിയെ അനുനയിപ്പിച്ച് അൽ ജാർഫ് പ്രദേശത്തുള്ള പള്ളിക്ക് സമീപമുള്ള സ്വന്തം റൂമിലെത്തിച്ചാണ് പീഡനമെന്ന് പൊലീസ് പറഞ്ഞു.
പ്രാർത്ഥനക്ക് ശേഷം കുട്ടി വൈകി എത്തുന്നതിലും കുട്ടിയുടെ പെരുമാറ്റത്തിലും അമ്മയ്ക്ക് സംശയം തോന്നുകയായിരുന്നു. കാര്യങ്ങൾ വിശദമായി ചോദിച്ചപ്പോൾ ഒൻപതുതവണ തന്നെ റൂമിലോട്ട് കൊണ്ടുപോയി പീഡിപ്പിച്ചതായി കുട്ടി വെളിപ്പെടുത്തി. ഓരോ തവണയും ഇമാം അഞ്ച് ദിർഹം തന്നിരുന്നുവെന്നും പണം ആവശ്യമുള്ളപ്പോൾ എപ്പോൾ വേണമെങ്കിലും മുറിയിലേക്ക് വരണമെന്ന് ആവശ്യപ്പെട്ടതായും കുട്ടി പറഞ്ഞു.
മെഡിക്കൽ പരിശോധനയിൽ കുട്ടി നിരവധി തവണ പീഡനത്തിന് വിധേയനായെന്ന് തെളിഞ്ഞു. തുടർന്ന് പൊലീസ് ഇമാമിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഏഷ്യക്കാരനായ ഇമാമിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.